അപകട അലാറം മുഴങ്ങിയതോടെ വസ്ത്രം വാങ്ങാനെത്തിയവരെ പുറത്തെത്തിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം; രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു; പെരുന്നാള്‍ ലക്ഷ്യമിട്ട് എത്തിച്ച സ്റ്റോക്ക് എല്ലാം ചാരമായി; ജയലക്ഷ്മി സില്‍ക്‌സിന് നേരിട്ടത് മൂന്ന് വര്‍ഷം മുന്‍പുണ്ടായ തീപിടിത്തത്തിന്റെ ഇരട്ടി നാശനഷ്ടം; തീയണച്ചത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍

Update: 2026-02-17 16:48 GMT

കോഴിക്കോട്: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ജയലക്ഷ്മി ടെക്സ്റ്റയില്‍സിലെ തീ അണച്ചു. എയര്‍ ഫോഴ്‌സ്‌ന്റെ ഫയര്‍ ഫൈറ്റ് വാഹനം എത്തിച്ചാണ് തീ അണച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 18 ഫയര്‍ യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു.

കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവര്‍ഷം മുന്‍പും ഇതേ സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. 2023 ഏപ്രില്‍ ഒന്നിനായിരുന്നു തീപിടുത്തമുണ്ടായത്. അന്ന് നേരിട്ട നഷ്ടത്തിന്റെ ഇരട്ടിയോളമാണ് ഇത്തവണ നേരിട്ടതെന്നാണ് വിവരം.

പുറത്തേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജീവനക്കാരെ മുഴുവന്‍ വേഗത്തില്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജില്ലയിലെ വിവിധ ഭാഗത്ത് നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് രണ്ട് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കിയശേഷം ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കെട്ടിടത്തിന്റെ അകത്തേക്ക് കയറി പരിശോധന നടത്തുകയാണ്.

അഞ്ച് ഫയര്‍ എന്‍ജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും അത്യാധുനിക ഫയര്‍ എന്‍ജിനുകളെത്തി. നാലുനിലക്കെട്ടിടത്തിന്റെ 2,3,4 നിലകളിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണില്‍ നിന്ന് തീപടര്‍ന്നെന്നാണ് പ്രാഥമിക വിവരം. റമസാന്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്റ്റോക്ക് ചെയ്തിരുന്നു. ഇവിടെനിന്നുമാണ് ആദ്യം പുക ഉയര്‍ന്നതെന്നാണ് ജീവനക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

മൂന്നുവര്‍ഷം മുന്‍പും ഇതേ വസ്ത്രാലയത്തില്‍ തീപിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിലിലായിരുന്നു ഇത്. അന്ന് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് പിന്നീട് കണ്ടെത്തിയത്. കോടികളുടെ നാശനഷ്ടവും അന്നുണ്ടായി. എന്നാല്‍ 2023ല്‍ സംഭവിച്ചതിന്റെ ഇരട്ടി നാശനഷ്ടമാണ് ഇക്കുറി ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

അപകട അലാറം മുഴങ്ങിതോടെ, മുന്‍പ് തീപിടിത്തമുണ്ടായ ഓര്‍മയില്‍ ജീവനക്കാര്‍ വസത്രാലയത്തിലുള്ളവരെ പുറത്തെത്തിച്ചു. സമയോചിതമായ ഈ ഇടപെടലാണ് ഇത്രയും വലിയ തീപിടിത്തമുണ്ടായിട്ടും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷിച്ചത്. മണിക്കൂറുകളോളം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും വസ്ത്രാലയത്തിനുള്ളില്‍ കടന്ന് പരിശോധന നടത്തുകയാണ് സുരക്ഷാഉദ്യോഗസ്ഥര്‍.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് ഗോവിന്ദ കമ്മത്ത്

ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ വന്‍ തീപിടുത്തത്തില്‍ പ്രതികരണവുമായി ഉടമ ഗോവിന്ദ കമ്മത്ത് രംഗത്തെത്തി. താന്‍ നിലവില്‍ എറണാകുളത്താണെന്നും അപകടവിവരം അറിഞ്ഞയുടന്‍ കോഴിക്കോട്ടേക്ക് തിരിച്ചെന്നും അദ്ദേഹം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും എന്നാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയായതിനാല്‍ കടയില്‍ തിരക്ക് കുറവായത് വലിയൊരു അപകടം ഒഴിവാക്കാന്‍ സഹായിച്ചുവെന്ന് ഗോവിന്ദ കമ്മത്ത് വ്യക്തമാക്കി. പുക കണ്ടയുടന്‍ തന്നെ ഉപഭോക്താക്കളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കാന്‍ സാധിച്ചുവെന്നും ആര്‍ക്കും പരിക്കുകളില്ലെന്നത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പ് ഇതേ ഷോറൂമില്‍ സമാനമായ രീതിയില്‍ തീപിടുത്തം ഉണ്ടായ പശ്ചാത്തലത്തില്‍, ഇത്തവണയും ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണോ കാരണമെന്ന ചോദ്യത്തിന് മറ്റ് സാധ്യതകള്‍ ഒന്നും നിലവില്‍ കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും അഗ്‌നിരക്ഷാ സേനയുടെയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News