'ഇവിടെ ഒരുപാട് പേര്‍ പരിപാടി നടത്തിയല്ലോ? കമ്മ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചാല്‍ നടപ്പില്ല; ഏതവനാ എന്ന് ഞാന്‍ നോക്കട്ടെ; ഇന്ന് ഈ വണ്ടിയുടെ മുമ്പില്‍ ഞങ്ങള്‍ കിടക്കും; ഇന്ന് ഇവിടെ മരണം നടക്കും'; പുതുയുഗ യാത്രയുടെ പ്രചരണത്തിനായി കെട്ടിയ കൊടിതോരണങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും എടുക്കാനെത്തിയ പെരുമ്പാവൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Update: 2026-02-23 13:09 GMT

കൊച്ചി: പ്രതിപക്ഷ നേതാവ് വീ.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും പരിപാടിക്ക് മുമ്പ് എടുത്ത് മാറ്റാനെത്തിയ പെരുമ്പാവൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പുതുയുഗ യാത്രയ്ക്ക് സ്വീകരണം നല്‍കുന്ന പരിപാടി നടക്കാന്‍ ഒരു മണിക്കൂര്‍ മാത്ര ശേഷിക്കെ പ്രചരണ ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കുകയില്ല എന്ന നിലപാടിലായിരുന്നു നേതാക്കള്‍. കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഭീഷണിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. പൊലീസ് അകമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കണ്ടാല്‍ അറിയാവുന്ന ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തത്. ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

പെരുമ്പാവൂര്‍ നഗരസഭ ഓഫീസിന് സമീപത്തടക്കം വച്ച ഫ്‌ലക്‌സും കൊടിതോരങ്ങളും അഴിച്ചു മാറ്റാന്‍ എത്തിയ നഗരസഭ ഉദ്യോഗസ്ഥരെ തടഞ്ഞതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടിയെടുത്തത്.

നഗരസഭ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി നടക്കുമ്പോള്‍ നിങ്ങള്‍ക്ക് തൊടാന്‍ പറ്റുമോ? വേഷം കെട്ടല്‍ ഞങ്ങളുടെ അടുത്ത് കാണിക്കരുത്. മര്യാദ എങ്കില്‍ ഇനി മര്യാദ... ഏത് അവന്‍ വന്നാ കൈ വെക്കുന്നത്? ഒരാള്‍ ഇതില്‍ കൈ വെക്ക്. അവനെ എടുത്ത് അകത്തിടുന്നത് ഞങ്ങള്‍ കാണിച്ചുതരാം എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

'ഇവിടെ ഒരുപാട് പേര്‍ പരിപാടി നടത്തിയല്ലോ, സാറുമാര്‍ക്ക് എന്താ പറ്റിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഇവിടെ ആളുകള്‍ വന്ന് പോകും. നിങ്ങളീ തോന്ന്യാസം കാണിച്ചാല്‍ നടപ്പില്ല. ഇത് ആരെടുത്താലും ശരിയാ... ഞങ്ങള്‍ ഈ വണ്ടിയുടെ മുമ്പില്‍ കിടക്കും. ഒരാളെ തൊട്ടാല്‍ ഞങ്ങള്‍ കാണിച്ചുതരാം. ഇന്നലെ 16 പേരെ നിര്‍ത്തി പണിത സാധനങ്ങള്‍ ഇവിടുന്ന് എടുത്തു കൊണ്ടുപോയി. ഞങ്ങള്‍ ക്ഷമിച്ചു. ഒരു മര്യാദ വേണ്ടേ? ഒരു മണിക്കൂറിനുള്ളില്‍ ഒരു പരിപാടി നടക്കുമ്പോള്‍ ഇതെന്താ? നിങ്ങള്‍ കേസ് എടുത്തോ. എന്ത് വേണമെങ്കിലും ചെയ്‌തോ. കേസ് എടുക്കുമെന്നല്ലേ പറഞ്ഞത്? അതൊന്നുമല്ല, നിങ്ങളീ റോഡില്‍ ഈ അഞ്ചുമണി ആറുമണി കഴിഞ്ഞാല്‍ തോന്ന്യാസം നടപ്പില്ല. നിങ്ങള്‍ എന്നിട്ട് എടുക്കോ, കേസ് എടുക്കോ എന്ത് വേണമെങ്കിലും ചെയ്‌തോ. കഴിഞ്ഞ ആഴ്ചയും ഇവിടെ പണി നടന്നതാ പല പാര്‍ട്ടികളും... പക്ഷേ ആരും ഈ വിഷയം ഉണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥര്‍ ഇവിടെയിരുന്നുകൊണ്ട് വേഷം കെട്ടി ഞങ്ങളുടെ അടുത്ത് കാണിക്കരുത്.

ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി നടക്കുമ്പോള്‍ നിങ്ങള്‍ക്ക് തൊടാന്‍ പറ്റുമോ? വേഷം കെട്ടല്‍ ഞങ്ങളുടെ അടുത്ത് കാണിക്കരുത്. മര്യാദ എങ്കില്‍ ഇനി മര്യാദ... ഏത് അവന്‍ വന്നാ കൈ വെക്കുന്നത്? ഒരാള്‍ ഇതില്‍ കൈ വെക്ക്. അവനെ എടുത്ത് അകത്തിടുന്നത് ഞങ്ങള്‍ കാണിച്ചുതരാം. അഞ്ചുമണി കഴിഞ്ഞാല്‍ ഈ പരിപാടി കഴിയും. തോന്ന്യാസം കാണിക്കരുത്. ജനാധിപത്യ രാജ്യമാണിത്. എന്ത് മര്യാദയാ നിങ്ങള്‍ ഈ കാണിക്കുന്നത്? മര്യാദ വേണം. നിങ്ങള്‍ക്ക് ഈ ഉച്ചയ്ക്ക് ഭ്രാന്ത് ഇളകുകയാണോ? ഈ നട്ടച്ചയ്ക്ക് പണി നോക്കടോ... സര്‍ക്കാരെ ഈ വിഷയത്തില്‍ ഇടപെട്ടോ... നിങ്ങളീ തൊപ്പിയും കോലവുമായി നടക്കാതെ നാണമില്ലേ നിങ്ങള്‍ക്ക്? വേഷം കെട്ടി കാണിക്കടാ... മാലിന്യം ഇവിടുന്ന് എടുത്ത് മാറ്റൂ. കോര്‍പ്പറേഷന്റെ വണ്ടി ഇവിടുന്ന് എടുത്തോണ്ട് പോടോ. ഏതവനാ എന്ന് ഞാന്‍ നോക്കട്ടെ. ഇന്ന് ഈ വണ്ടിയുടെ മുമ്പില്‍ ഞങ്ങള്‍ കിടക്കും. ഇന്ന് ഇവിടെ മരണം നടക്കും. കെ പി സി സി നേതാവ് ഒരു മണിക്കൂര്‍ ആകുമ്പോള്‍ ഇവിടെ വരും. നിങ്ങള്‍ തോന്ന്യാസം കാണിക്കാന്‍ നില്‍ക്കരുത്. വേറെ വല്ല പണിയും നോക്കടോ അതിന്റെ അകത്ത് പോയി ഇരുന്ന്.' എന്നാണ് നഗരസഭ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതേ സ്ഥലത്ത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ സ്ഥിരം നടക്കാറുണ്ടെന്നും അവര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടെങ്കിലും നഗരസഭ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാറില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും ഈ നിയന്ത്രണം ഒഴിവാക്കിയുള്ള സര്‍ക്കാരിന്റെ രഹസ്യ ഉത്തരവ് വീണ്ടു ചര്‍ച്ചയാകുകയാണ്. പാതയോരങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ ഫ്‌ളക്‌സ്, കമാനം എന്നിവ സ്ഥാപിക്കുന്നത് നിയന്ത്രിക്കാന്‍ ഹൈക്കോടതി ആവര്‍ത്തിച്ച് ഇടപെടുമ്പോഴാണ് തെരഞ്ഞെടുപ്പ് കാലത്ത് ഈ നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഗൂഢനീക്കം. നിയമ തടസങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നാമമാത്രമായ ഫീസ് ഈടാക്കി അപേക്ഷകര്‍ക്ക് അനുമതി നല്‍കാമെന്നാണ് മുന്‍നിലപാട് അവഗണിച്ചുള്ള ഉത്തരവ്. തിരഞ്ഞെടുപ്പ് കാലത്ത് തടസമില്ലാതെ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താനും ഫണ്ട് ശേഖരണത്തിനും സഹായിക്കാനുള്ള രഹസ്യ നീക്കമെന്നാണ് ആക്ഷേപം.

നീതിപീഠത്തിന്റെ നിയന്ത്രണത്തിനിടയിലും ഞങ്ങള്‍ രഹസ്യമായി ചിലത് നടപ്പാക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ് സര്‍ക്കാര്‍. പരസ്യ ബോര്‍ഡ്, ഫ്‌ളക്‌സ്, കൊടിതോരണം, പോസ്റ്റര്‍, കമാനം ഇതെല്ലാം അനുമതിയില്ലാതെയുംതോന്നിയ മട്ടിലും സ്ഥാപിക്കുന്നതിനെതിരെയാണ് ഹൈക്കോടതി നിരന്തരം വടിയെടുത്തത്. സര്‍ക്കാരിനോട് നിലപാട് തേടി. നിയന്ത്രണത്തിന് പ്രത്യേക ഉത്തരവിറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി ചേര്‍ന്ന് കര്‍ശന നിയമ നിര്‍മാണമെന്ന് അറിയിച്ച് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ രഹസ്യമായി നിലപാട് മാറ്റി. ചെറിയ ഫീസടച്ചാല്‍ മറ്റ് നിയമ തടസങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഫ്‌ളക്‌സും പരസ്യ ബോര്‍ഡും സ്ഥാപിക്കാന്‍ നേരിട്ട് അനുമതി നല്‍കാമെന്ന മട്ടില്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രഹസ്യമാക്കിയിരുന്ന ഉത്തരവാണ് പുറത്തായത്.

സര്‍ക്കാരിന്റെ നിലപാട് മാറ്റം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിമര്‍ശനം. തോന്നിയ മട്ടില്‍ കൂറ്റന്‍ കട്ടൗട്ടും ഫ്‌ളക്‌സും ഉള്‍പ്പെടെ എവിടെയും ചുരുങ്ങിയ ചെലവില്‍ കാര്യമായ നിയന്ത്രണമില്ലാതെ സ്ഥാപിക്കാം. വന്‍ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള നീക്കമെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News