ഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ആശങ്കയിലോ? രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ഒരു യുദ്ധക്കപ്പലിനെ മറ്റൊരു രാജ്യത്തിന്റെ സൈന്യം കടലില്‍വെച്ച് ആക്രമിച്ച് മുക്കിയതും ഞെട്ടല്‍; ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു; പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലങ്ങളിലേക്ക്

Update: 2026-03-05 01:47 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ 'ഐറിസ് ഡെന' എന്ന യുദ്ധക്കപ്പലിനെ ശ്രീലങ്കന്‍ തീരത്തുവെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമിച്ച് മുക്കിയത് മേഖലയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സൈനിക നീക്കമെന്ന് അമേരിക്ക സ്ഥിരീകരിച്ചു.

ഇറാനെതിരായ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ ഭാഗമായി എംകെ-48 ടോര്‍പ്പിഡോ ഉപയോഗിച്ചാണ് കപ്പല്‍ തകര്‍ത്തതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹെഗ്സേഥ് വെളിപ്പെടുത്തി. ആക്രമണത്തില്‍ 80 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമ-നാവിക പാതകളുടെ നിയന്ത്രണം യുഎസ്-ഇസ്രയേല്‍ സഖ്യം ഏറ്റെടുത്തതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.

സംഘര്‍ഷം മുറുകുന്നത് കടലില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലായി രണ്ടായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിനോടകം ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നു. ഒമാന്‍ തീരത്ത് നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്.

നിലവില്‍ ഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് 'ക്വിക് റെസ്പോണ്‍സ് ടീം' രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോകത്തെ നാവികരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമുദ്രപാതകളിലെ ഈ അശാന്തി സാമ്പത്തികമായും സുരക്ഷാപരമായും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ശ്രീലങ്കന്‍ തീരത്ത് വെച്ചാണ് യുഎസ് അന്തര്‍വാഹിനി ഐറിസ് ഡെനയ്‌ക്കെതിരേ ആക്രമണം നടത്തിയത്. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവിലും മിലന്‍ നാവികാഭ്യാസത്തിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു കപ്പല്‍. ഇന്ത്യയില്‍നിന്ന് ഇറാനിലേക്കുള്ള യാത്രയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.

തങ്ങളാണ് ഇറാന്റെ കപ്പലിന് നേരെ ഇന്ത്യന്‍ മഹാസുദ്രത്തില്‍ വെച്ച് ആക്രമിച്ചതെന്ന് ഔദ്യോഗികമായിത്തന്നെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹേഗ്‌സേഥ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒഎംകെ-48 ടോര്‍പ്പിഡോ ഉപയോഗിച്ചാണ് അമേരിക്ക ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പല്‍ ആക്രമിച്ച് മുക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. രണ്ടാം ലോകമഹായുദ്ധകാലത്തേതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു യുദ്ധക്കപ്പല്‍ മുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കപ്പലിനെയല്ല ഇത്തരത്തില്‍ ആക്രമിച്ച് മുക്കിക്കളഞ്ഞത് എന്നതാണ് ശ്രദ്ധേയം.

അപകടത്തെപ്പറ്റി കപ്പലില്‍നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നേവിയും കപ്പലും യുദ്ധവിമാനങ്ങളും ശ്രീലങ്കന്‍ എയര്‍ഫോഴ്‌സും ചേര്‍ന്ന് കപ്പലില്‍ നിന്നും സൈനികരെ രക്ഷിക്കുകയായിരുന്നു. യുഎസ് ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ 180 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Similar News