ആറന്മുളയില്‍ വീണയ്ക്ക് 'വിനയാകാന്‍' രാജീവ്? ഇരവിപേരൂരിന് പുരസ്‌കാരം വാങ്ങിക്കൊടുത്ത നേതാവ് പുറത്തേക്ക്; മന്ത്രിയുടെ 'പകപോക്കലില്‍' പത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; അഡ്വ. രാജീവിനായി വലവീശി ബിജെപിയും കോണ്‍ഗ്രസും

ആറന്മുളയില്‍ വീണയ്ക്ക് 'വിനയാകാന്‍' രാജീവ്?

Update: 2026-03-26 17:32 GMT

പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ, പാര്‍ട്ടിക്ക് കനത്ത ആഘാതമേല്‍പ്പിച്ച് മുതിര്‍ന്ന പ്രാദേശിക നേതാവും മുന്‍ സിഡബ്ല്യുസി (CWC) ചെയര്‍മാനുമായ അഡ്വ. എന്‍. രാജീവ് പാര്‍ട്ടി വിടാനൊരുങ്ങുന്നു. മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം ഇരവിപേരൂരിന് നേടിക്കൊടുത്ത രാജീവിനെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മന്ത്രി വീണ ജോര്‍ജിനെതിരെ ആഞ്ഞടിച്ച് പ്രവര്‍ത്തകര്‍

മന്ത്രി വീണ ജോര്‍ജിന്റെ വ്യക്തിപരമായ പകപോക്കലാണ് രാജീവിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയതെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളുടെ പേരില്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് രാജീവിനെ നീക്കം ചെയ്തത് നീതിനിഷേധമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഒരു നേതാവിനെ തഴഞ്ഞത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്.

പോലീസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശവും

രാജീവിനെതിരായ നീക്കങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന നടന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു. അന്നത്തെ ജില്ലാ പോലീസ് മേധാവി വിനോദ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജീവിനെ നീക്കിയിരുന്നു. ഡിഐജി അജിതാ ബീഗം നടത്തിയ അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലുകള്‍ സ്ഥാപിത താല്‍പ്പര്യത്തോടെയുള്ളതായിരുന്നു എന്ന് തെളിഞ്ഞിട്ടും, രാജീവിനെ സ്ഥാനങ്ങളില്‍ തിരിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. മുഖ്യമന്ത്രി തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ തെറ്റായ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടും രാജീവിന് നീതി ലഭിച്ചില്ലെന്നതാണ് പരാതി.

ബിജെപിയും കോണ്‍ഗ്രസും വലവീശുന്നു

പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ രാജീവ് മറ്റ് രാഷ്ട്രീയ സാധ്യതകള്‍ തേടുകയാണെന്നാണ് സൂചന. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ അദ്ദേഹവുമായി ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. രാജീവ് പാര്‍ട്ടി വിടുന്നത് തടയാന്‍ ചില ഉന്നത നേതാക്കള്‍ ഇടപെടുന്നുണ്ടെങ്കിലും, താന്‍ നേരിട്ട അപമാനത്തിന് പരിഹാരം വേണമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

Tags:    

Similar News