'ഷാഫി പറമ്പില്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിം ഏകീകരണം നടക്കുന്നു; മറുഭാഗത്ത് ഹിന്ദു വോട്ടിന്റെ ഏകീകരണവും നടക്കുന്നു'; ചാനല്‍ ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശവുമായി ആന്റോ അഗസ്റ്റിന്‍; സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പരാമര്‍ശം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

Update: 2026-04-13 12:35 GMT

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ പരാതി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ആന്റോയുടെ പരാമര്‍ശം കേരളത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഷാഫി പറമ്പില്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ഇത് ഷാഫി പറമ്പിലിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതും സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുന്നതുമാണന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഷാഫി 60 മണ്ഡലത്തില്‍ ഓടി നടന്നു എന്നാണ് പറയുന്നത്. ഷാഫി പറമ്പില്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിം ഏകീകരണം നടക്കുന്നു എന്നായിരുന്നു ആന്റോയുടെ പരാമര്‍ശം. ഇതിന്റെ ഭാഗമായി മറുഭാഗത്ത് ഹിന്ദു വോട്ടിന്റെ ഏകീകരണവും നടക്കുന്നുവെന്നും ആന്റോ ആരോപിച്ചിരുന്നു.

ആന്റോയുടെ പരാമര്‍ശം കേരളത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രമോദ് താണ്ടലോടും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാനലിനെതിരെയും എം.ഡിക്കെതിരെയും കേസെടുക്കണമെന്ന് പ്രമോദ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് മുമ്പ് റിപ്പോര്‍ട്ടര്‍ ചാനല്‍ പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു. 2023 നവംബര്‍ 29ന് ചാനലിലെ 'മീറ്റ് ദ എഡിറ്റേഴ്‌സ്' പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ആദ്യ ബഹിഷ്‌കരണം. പിന്നീട് കെ.സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായിരിക്കെ, 2025 ജനുവരിയില്‍, റിപ്പോര്‍ട്ടര്‍ ചാനലിനെ ഔദ്യോഗികമായി ബഹിഷ്‌കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ഔദ്യോഗിക പത്രകുറിപ്പിറക്കുകയും ചെയ്തു. റിപോര്‍ട്ടര്‍ ചാനലിന്റെ കോണ്‍ഗ്രസ് വിരുദ്ധ വര്‍ഗ്ഗീയ പ്രചാരണങ്ങളെ തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം.

പിന്നീട് നവംബറില്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള നിസ്സഹകരണം അവസാനിപ്പിച്ച കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരിക്കാന്‍ കെപിപിസി തീരുമാനിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ അവതാരക അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പങ്കെടുക്കുകയും ചെയ്തു.

Similar News