സംസ്ഥാനത്ത് പോളിങ് 79.63 ശതമാനം; തപാല്‍ വോട്ടുകള്‍ കൂടി കൂട്ടിയപ്പോള്‍ ശതമാനം ഉയര്‍ന്നു; ഇനി എണ്ണാനുള്ളത് സര്‍വീസ് വോട്ടുകള്‍ മാത്രം; സതീശന്റെ പരാതിക്ക് പിന്നാലെ കണക്കുകള്‍ പുറത്ത്; അന്തിമ കണക്കുകള്‍ വരുമ്പോള്‍ ശതമാനം 80 കടന്നേക്കും; വോട്ടുകണക്കുകള്‍ വൈകിയിട്ടില്ലെന്നും മൂന്നുദിവസം മാത്രമാണ് എടുത്തതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് പോളിങ് 79.63 ശതമാനം

Update: 2026-04-13 11:07 GMT

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ജനവിധിയില്‍ പോളിങ് ശതമാനം 80-നോട് അടുക്കുന്നു. ഇവിഎം വോട്ടുകളും തപാല്‍ വോട്ടുകളും ചേര്‍ത്തുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ നല്‍കിയ കണക്കാണിത്. ഹോം വോട്ടുകളും സര്‍വീസ് വോട്ടുകളും കൂടി പൂര്‍ണ്ണമായി ക്രോഡീകരിക്കുന്നതോടെ അന്തിമ കണക്കില്‍ ഇനിയും വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. വോട്ടുകണക്ക് വൈകിയിട്ടില്ലെന്നും മൂന്നുദിവസം മാത്രമാണ് എടുത്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു.

സ്ത്രീകളാണ് ഇത്തവണ വോട്ടിംഗില്‍ ഏറെ മുന്നില്‍. 81.19% സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പുരുഷന്മാരുടെ പോളിങ് 75.19% ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 56.04% പേര്‍ വോട്ട് ചെയ്തു.

തപാല്‍ വോട്ടുകള്‍

മുതിര്‍ന്ന പൗരന്മാരില്‍ 96.3% പേരും ഭിന്നശേഷിക്കാരില്‍ 97.71% പേരും വോട്ട് രേഖപ്പെടുത്തി. അത്യാവശ്യ സര്‍വീസുകാര്‍ 94.24% വോട്ട് ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ 96.37% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

വിമര്‍ശനങ്ങള്‍ക്ക് മറുപടി

കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് രത്തന്‍ ഖേല്‍ക്കര്‍ പ്രതികരിച്ചു. വോട്ടുകണക്കുകളില്‍ കൃത്യത ഉറപ്പാക്കാനാണ് സമയമെടുത്തതെന്നും വെറും മൂന്ന് ദിവസം മാത്രമാണ് ഇതിനായി എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

'തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണ്. തപാല്‍ വോട്ടുകള്‍ ശേഖരിച്ചത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. ഓരോ ബൂത്തിലെയും കണക്കുകള്‍ പാര്‍ട്ടികളുടെ പക്കലുണ്ട്. ഒരു തരത്തിലുള്ള ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല.' - രത്തന്‍ യു. ഖേല്‍ക്കര്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് (RO) പരാതി നല്‍കി നിയമനടപടി സ്വീകരിക്കാമെന്നും കമ്മീഷന്‍ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തിമ കണക്കുകള്‍ വന്നാലുടന്‍ വോട്ടിംഗിന്റെ സമഗ്രവിവരങ്ങള്‍ അടങ്ങിയ ഇന്‍ഡക്‌സ് കാര്‍ഡ് കമ്മീഷന്‍ പുറത്തിറക്കും.

പ്രസൈഡിങ് ഓഫീസര്‍മാരുടെ കണക്കനുസരിച്ച് 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിനൊപ്പം പോസ്റ്റല്‍ വോട്ടുകൂടി കൂട്ടിയപ്പോഴാണ് ശതമാനം ഉയര്‍ന്നത്.


തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വോട്ട് കണക്ക് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം ആകെ വോട്ട് ചെയ്തത് 1,35,068 ഉദ്യോഗസ്ഥരാണ്. കമ്മീഷന്റെ കണക്ക് പ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 9932 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തോ എന്നതില്‍ വിശദീകരണം ഇല്ല. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ് (15,007). ഏറ്റവും കുറവ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് വയനാട് (3298). കഴിഞ്ഞമാസം 31 മുതല്‍ ഏപ്രില്‍ എട്ട് വരെയുള്ള കണക്കാണിത്.

1982-ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ് ശതമാനമാണ് ഇത്തവണത്തേതെന്നത് തിരഞ്ഞെടുപ്പിന്റെ ആവേശം വ്യക്തമാക്കുന്നു. 1987-ല്‍ രേഖപ്പെടുത്തിയ 80.54 ശതമാനമാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്ക്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. പോളിങ് ശതമാനവും പോസ്റ്റല്‍ വോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് ഇപ്പോള്‍ അന്തിമ കണക്കുകള്‍ ലഭ്യമായിരിക്കുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം രാഷ്ട്രീയ മുന്നണികള്‍ക്കിടയില്‍ വിജയപ്രതീക്ഷയും ആശങ്കയും ഒരേപോലെ ഉയര്‍ത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ വിശകലനങ്ങള്‍ സംസ്ഥാനത്ത് സജീവമാകും.

Tags:    

Similar News