ഭൂമിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് റോഡ് നിര്‍മാണത്തില്‍ ആവശ്യമായ മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയില്ല; കൂരിയാട്ടെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല; ഡിസൈനിലും വന്‍ തകരാറ്; കരാര്‍ കമ്പനി ഇനി ഫ്‌ളൈഓവര്‍ ഉണ്ടാക്കും; 2026ല്‍ എല്ലാം പൂര്‍ത്തിയാക്കും; ഗഡ്ഗരിക്ക് നിരാശ

Update: 2025-05-30 02:41 GMT

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി ശക്തമായ നടപടികള്‍ എടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി കടുത്ത അമര്‍ഷത്തിലാണ്. ദേശീയ പാതനിര്‍മ്മാണത്തിലെ കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ എല്ലാം കേരളത്തിലെ സ്ഥിതി തകര്‍ത്തുവെന്നാണ് മന്ത്രിയുടെ പക്ഷം. ഈ സാഹചര്യത്തിലാണ് ശക്തമായ ഇടപെടല്‍. കേരളത്തിലെ രാഷ്ട്രീയത്തില്‍ അടക്കം ബിജെപി ചര്‍ച്ചയാക്കാന്‍ ആഗ്രഹിച്ചതാണ് ഹൈവേ വികസനം. ഇത് അഴിമതിയായി ആരോപണമാകുന്നു. ഇതാണ് കടുത്ത നടപടികള്‍ക്ക് കാരണം. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും പദ്ധതിയുടെ സ്വതന്ത്ര എന്‍ജിനിയറായ ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കി. തകര്‍ന്ന ഭാഗം അവശിഷ്ടങ്ങള്‍ നീക്കി സ്വന്തംചെലവില്‍ കരാര്‍ കമ്പനി ഫ്‌ളൈഓവര്‍ നിര്‍മിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്പനി വഹിക്കണം.

അതിനിടെ തകര്‍ന്ന കൂരിയാട് ദേശീയപാതയ്ക്കുസമീപത്ത് തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. അതിവേഗം പണി പൂര്‍ത്തിയാക്കും. കൂടുതല്‍ പരിക്കുകളില്ലാത്ത മറുവശത്തെ സര്‍വീസ് റോഡ് കേടുപാടുകള്‍ പരിഹരിച്ച് എല്ലാവിധ സുരക്ഷയും ഉറപ്പാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. ജൂണ്‍ ആദ്യവാരത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2026ന് മുമ്പ് കേരളത്തിലെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് നീക്കം. പാറയും മെറ്റലും മണ്ണും നിരത്തി ഉറപ്പാക്കുന്ന ജോലികളാണ് നടക്കുന്നത്. ദേശീയപാതയില്‍ നിന്ന് നീക്കംചെയ്യുന്ന മണ്ണാണ് സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുന്നത്. സര്‍വീസ് റോഡിന്റെ വശങ്ങളിലും മണ്ണിടുന്നുണ്ട്. വലിയ പിഴവ് ഈ മേഖലയില്‍ ഉണ്ടായി എന്നാണ് വിലയിരുത്തല്‍.

ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്പെന്‍ഡ്‌ചെയ്തു. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പാതയുടെ തകര്‍ച്ച പരിശോധിച്ച ഐഐടി വിദഗ്ധരടങ്ങിയ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡല്‍ഹിയിലെ ഡോ. അനില്‍ ദീക്ഷിത്, ഐഐടി കാന്‍പുരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹന്‍കൃഷ്ണ എന്നിവരാണ് പ്രാഥമികപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. മണ്ണിന്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിര്‍മാണവും നടത്തിയത് ഗുരുതരവീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പ്രൊഫ. ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

ഡിസൈന്‍ കണ്‍സല്‍ട്ടന്റായ മുംബൈ സ്ട്രാറ്റ ജിയോസിസ്റ്റംസ്, എച്ച്ബിഎസ് ഇന്‍ഫ്രാ എന്‍ജിനിയേഴ്‌സ് ഹൈദരാബാദ് എന്നിവരോടും സുരക്ഷാ കണ്‍സല്‍ട്ടന്റ് ശ്രീ ഇന്‍ഫോടെകിനോടും 20 ലക്ഷംവീതം പിഴയീടാക്കാതിരിക്കാനും ഒരു വര്‍ഷത്തേക്ക് ഡിബാര്‍ ചെയ്യാതിരിക്കാനും കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ടും നോട്ടീസ് നല്‍കി.

വിദഗ്ധ സമിതി കണ്ടെത്തല്‍ ഇങ്ങനെ

സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് റോഡ് നിര്‍മാണത്തില്‍ ആവശ്യമായ മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയില്ല. നിര്‍മാണക്കമ്പനിയടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായി. കൂരിയാട്ടെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനിലും വന്‍ തകരാറ് സംഭവിച്ചതായും സമിതി കണ്ടെത്തി.

അതേസമയം, ഗുരുതര വീഴ്ചയുണ്ടായെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി)യില്‍ ദേശീയപാത അതോറിറ്റിയും കേന്ദ്രഗതാഗത വകുപ്പും തുറന്നുസമ്മതിച്ചു. ഡിസൈനിലടക്കം വീഴ്ചയുണ്ടായി. ടെന്‍ഡര്‍ വ്യവസ്ഥകളിലെ വീഴ്ചയും വിശദീകരിച്ചു. ഗതാഗത മന്ത്രാലയം സെക്രട്ടറി ഉമാശങ്കര്‍ കമ്മിറ്റിക്ക് മുമ്പാകെ നേരിട്ടെത്തി. നിര്‍മാണത്തിലെ ക്രമക്കേടും പിഴവും കണ്ടെത്തുന്നതിനായി ഹൈപെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സിഎജിക്ക് പിഎസി നിര്‍ദേശം നല്‍കി.

ദേശീയപാതാ അതോറിറ്റി സംഘം അടിയന്തരമായി ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തില്‍ പരിശോധന നടത്തണം. പാലക്കാട് ഐഐടി, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളടങ്ങുന്ന സാങ്കേതിക സംഘവും രൂപീകരിച്ചിട്ടുണ്ട്. ഇവരും റിപ്പോര്‍ട്ട് കൈമാറണം. കോടികള്‍ ചെലവഴിച്ച് നടത്തുന്ന നിര്‍മാണങ്ങളുടെ പുരോഗതിയും ഗുണമേന്മയും വിലയിരുത്താന്‍ സാങ്കേതിക വിദഗ്ധര്‍പോലും ഉണ്ടായിരുന്നില്ലെന്നും പിഎസി വിലയിരുത്തി. ഭൂപ്രദേശത്തിന്റെ സവിശേഷത വിലയിരുത്താതെയുള്ള നിര്‍മാണം രാജ്യവ്യാപകമായ ടെന്‍ഡര്‍ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്നതാണെന്ന സംശയവും പിഎസി പ്രകടമാക്കി. ഈ സാഹചര്യത്തിലാണ് സിഎജി ഓഡിറ്റിനുള്ള നിര്‍ദേശം.

Similar News