ബി.ഡി.ജെ.എസ് ഒഴിഞ്ഞതോടെ നിലമ്പൂരില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി; കോണ്‍ഗ്രസ് വനിതാ നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി എം.ടി. രമേശ്; നിലവില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബീന ജോസഫ്

നിലവില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബീന ജോസഫ്

Update: 2025-05-28 05:55 GMT

മലപ്പുറം: എന്‍ഡിഎ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് സീറ്റ് നല്‍കി തലയൂരാനുള്ള നീക്കം പൊളിഞ്ഞതോടെ നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. സ്വാനാര്‍ഥിത്വത്തിനായി ശ്രമം നടത്തിയ മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി. രമേശ് ചര്‍ച്ച നടത്തി. മഞ്ചേരിയില്‍ എത്തിയാണ് എം.ടി. രമേശ് കൂടിക്കാഴ്ച നടത്തിയതെന്ന് ബീന ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഒരു കേസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സ്വാനാര്‍ഥിത്വത്തിന്റെ കാര്യം എം.ടി. രമേശ് പറഞ്ഞതെന്ന് ബീന ജോസഫ് സ്ഥിരീകരിച്ചു. എം.ടി. രമേശ് പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കില്ല. കൂടിക്കാഴ്ചക്കിടെ യാദൃശ്ചികമായാണ് രമേശ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാര്‍ട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.

സ്ഥാനാര്‍ഥി വിഷയത്തില്‍ ബി.ജെ.പിയുമായി ചര്‍ച്ചക്ക് പോകില്ലെന്നും അവര്‍ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ല. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. നിലമ്പൂരില്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാനും സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്റെ തീരുമാനം.

പാര്‍ട്ടിയുടെ വിജയത്തിനായി പോരാടിയ വ്യക്തിയാണ് താന്‍. അക്കാര്യം പാര്‍ട്ടിക്ക് മനസിലായോ എന്നറിയില്ല. നിലമ്പൂരിലെ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഒമ്പത് വര്‍ഷമായി എം.എല്‍.എയായിരുന്ന അന്‍വറിന് സ്വാധീനമില്ലെന്ന് പറയാനാവില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് പറയുന്നതില്‍ ശരികേടുണ്ടെന്നും ബീന ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടായില്ലെന്ന വിമര്‍ശനവും ബീന ജോസഫ് ഉന്നയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. എല്ലാ ഘടകങ്ങളും നോക്കി ഒരു സ്ഥാനാര്‍ഥിയെ മാത്രമേ മത്സരിപ്പിക്കാന്‍ സാധിക്കൂ. മലയോര മേഖലയിലെ കര്‍ഷകര്‍ അടക്കമുള്ളവര്‍ വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്നവരാണ് മുന്നോട്ടു വരേണ്ടതെന്നും ബീന ജോസഫ് കൂട്ടിച്ചേര്‍ത്തു.

നാടകീയമായ നീക്കങ്ങളാണ് നിലമ്പൂരില്‍ ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിഡിജെഎസും മത്സരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിരുന്നില്ല. പിന്നാലെ തീരുമാനം എടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ബിജെപി സ്വതന്ത്രരെ തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ബീന ജോസഫ് ശ്രമിച്ചിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. മഞ്ചേരിയില്‍ എത്തിയാണ് എം ടി രമേശ് ബീന ജോസഫിനെ കണ്ടത്. താനൊരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയാണ് നടന്നതെന്നും ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുപറയുന്നത് ശരിയല്ലെന്നും ബീന പറഞ്ഞു.

നിലമ്പൂര്‍ മണ്ഡലത്തിലെ മണിമൂളി സ്വദേശിയാണ് ബീന ജോസഫ്. മലയോര മേഖലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ നേതാവെന്നതാണ് ബീന ജോസഫിനെ പരിഗണിക്കാനുള്ള കാരണം. കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് ബീന ജോസഫ്. എന്നാല്‍ ഇതുവരെ അനുകൂലമായ തീരുമാനം ബീന ജോസഫ് പറഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനുമായി തെറ്റിപിരിഞ്ഞ് പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് മലയോര മേഖലയില്‍ നിന്നുള്ള മണിമൂളി സ്വദേശി അഡ്വ. ബീന ജോസഫ് ശ്രമം നടത്തിയിരുന്നു.

അതേ സമയം സി ക്ലാസ് മണ്ഡലമായ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17,000തോളം വോട്ട് പിടിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് പാര്‍ട്ടിക്കുള്ളും പുറത്തും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സീറ്റ് നല്‍കി തലയൂരാനും ബി.ജെ.പി ശ്രമം നടത്തി.

എന്നാല്‍, ഈ ആവശ്യം ബി.ഡി.ജെ.എസ് തള്ളിയതോടെയാണ് സ്വതന്ത്രരെ നിര്‍ത്താനുള്ള നീക്കം ബി.ജെ.പി നേതൃത്വം ആരംഭിക്കുകയും ബീന ജോസഫില്‍ എത്തുകയും ചെയ്തത്. കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിലെത്തിയ ബീന ജോസഫ് സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ അസ്വസ്ഥതയാണെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.

Tags:    

Similar News