വധശിക്ഷ റദ്ദാക്കാന്‍ സമ്മതിച്ചത് കുടുംബം എന്ന് സൂചന; ഔദ്യോഗിക സ്ഥിരീകരണം വരും വരെ അനിശ്ചിതത്വം തുടരും; തലാലിന്റെ സഹോദരനെ അനുനയിപ്പിക്കാനും നീക്കം സജീവം; ആ വാര്‍ത്ത എക്‌സില്‍ നിന്നും പിന്‍വലിച്ച് കാന്തപുരം; നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരും; ഓരോ മണിക്കൂറും ഇനി നിര്‍ണ്ണായകം; നിമിഷ പ്രിയയുടെ മോചനത്തില്‍ ഉടന്‍ ഉറപ്പുണ്ടായേക്കും

Update: 2025-07-29 05:24 GMT

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത വരുമ്പോള്‍ നിറയുന്നത് സര്‍വ്വത്ര ആശയക്കുഴപ്പം.. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. എക്‌സിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് കാന്തപുരത്തിന്റെ ഓഫീസ് പിന്‍വലിച്ചിട്ടുമുണ്ട്. ഇതും ആശയക്കുഴപ്പത്തിന് കാരണമാണ്.

നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫീസ് നല്‍കിയ വിവരം. യെമന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് നീക്കം ചെയ്തത്. നേരത്തെ ജൂലായ് 16-ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കൂടി ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ കേന്ദ്ര പ്രതിനിധികളൊന്നും പങ്കെടുത്തിട്ടില്ല.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്ത പിന്‍വലിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കുന്നത് ചര്‍ച്ചകള്‍ തുടരുന്നുവെന്ന സന്ദേശം കൂടിയാണഅ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്‌സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ചെയ്തിരുന്നത്. ഈ വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്റെ ഇടപെടലിനെ ചൊല്ലി വലിയ അവകാശവാദങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വ്യക്തമാക്കി. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെട്ടത്.

അതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. യെമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ''അബ്ദുല്‍ റഹീമിന്റെ കേസില്‍ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ചര്‍ച്ച നടക്കേണ്ടതുണ്ട്. വധശിക്ഷ വേണ്ടെന്നു മാത്രമാണു തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരനു തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ-ഇതാണ് സുഭാഷ് ചന്ദ്രന്‍ വിശദീകരിക്കുന്നത്.

ഞങ്ങള്‍ ഞങ്ങളുടെ വഴിക്കാണു ചര്‍ച്ചകള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമന്‍ പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ പുറത്തുപറയേണ്ടത് ഞങ്ങള്‍ അറിയിക്കുന്നുണ്ട്'' സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News