ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കി വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയില്‍ പ്രതികരിക്കാതെ തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടലില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയും ചര്‍ച്ച തുടരും; നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്കിട്ട നീക്കങ്ങള്‍; വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്‍കി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍

നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്കിട്ട നീക്കങ്ങള്‍

Update: 2025-07-14 17:26 GMT

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം. വധശിക്ഷ മാറ്റിവയ്ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ കൗണ്‍സിലാണ് നിവേദനം നല്‍കിയത്.

സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. ദീപ ജോസഫ് ആണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലിയ്ക്ക് നിവേദനം നല്‍കിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലില്‍ ആക്ഷന്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ആക്ഷന്‍ കമ്മിറ്റി നേതാക്കളാണ് കാന്തപുരത്തെ സന്ദര്‍ശിച്ച് നന്ദി രേഖപ്പെടുത്തിയത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ ഇടപെട്ടതോടെ, സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. യമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, കാന്തപുരം, കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ മുഖേനയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ദയാധനം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയോട് കുടുംബം അനുകൂലമായി പ്രതികരിച്ചാല്‍, നിമിഷപ്രിയയ്ക്ക് അനുകൂല സാഹചര്യം ഒരുങ്ങും.

വടക്കന്‍ യമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ദയാധനം സ്വീകരിക്കുന്നതിനോട് തലാലിന്റെ കുടുംബം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചര്‍ച്ച നാളെയും തുടരും.

ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.

Tags:    

Similar News