നോയിഡ ശമ്പള സമരം കത്തുന്നു! തൊഴിലാളി പ്രതിഷേധത്തിന് പിന്നില്‍ അദൃശ്യ കരങ്ങളോ? മീററ്റിലും നോയിഡയിലും വലവിരിച്ച് പോലീസ്; പാക് ഗൂഢാലോചനയെന്ന് യുപി തൊഴില്‍ മന്ത്രി; 45,000 പേര്‍ തെരുവിലിറങ്ങിയതിന് പിന്നില്‍ ഭീകരബന്ധമോ? ഇടക്കാല ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാന്‍ ശ്രമം

നോയിഡ ശമ്പള സമരം കത്തുന്നു!

Update: 2026-04-14 06:19 GMT

ലക്‌നൗ: നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിനിടെയുണ്ടായ അക്രമം ' പാക് ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി അനില്‍ രാജ്ഭര്‍ ആരോപിച്ചു. മേഖലയില്‍ അടുത്തിടെ നടന്ന ഭീകരവാദവുമായി ബന്ധപ്പെട്ട അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍, സംഭവത്തില്‍ പാക്കിസ്ഥാന്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 350 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അസ്ഥിരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഭവം നടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാരുമായി ബന്ധമുള്ള ഭീകരവാദികളെന്ന് സംശയിക്കുന്ന നാലുപേരെ അടുത്തിടെ നോയിഡയില്‍ നിന്നും മീററ്റില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാജ്ഭര്‍ പറഞ്ഞു.

ഫാക്ടറി തൊഴിലാളികള്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം നോയിഡയുടെ വിവിധ ഭാഗങ്ങളില്‍ അക്രമത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാമര്‍ശം. ഫേസ്-2, സെക്ടര്‍ 60, സെക്ടര്‍ 62, സെക്ടര്‍ 84 എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും സംഘര്‍ഷം അരങ്ങേറിയത്.

തീവെപ്പ്, കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് തീയിടുകയും വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗത തടസ്സമുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

അയല്‍സംസ്ഥാനമായ ഹരിയാനയില്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം 35 ശതമാനം വര്‍ദ്ധിപ്പിച്ചത് നോയിഡയിലെ വ്യവസായ മേഖലയെ പ്രക്ഷുബ്ധമാക്കി. തുല്യമായ ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും കേവലം 11,000 - 15,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് 20,000 - 25,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ ഇടക്കാല വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇത് നടപ്പിലാക്കുക.

നോയിഡ, ഗാസിയാബാദ് മേഖലകളില്‍:

അവിദഗ്ധ തൊഴിലാളികള്‍: 11,313-ല്‍ നിന്ന് 13,690 ആയി വര്‍ദ്ധിപ്പിച്ചു.

അര്‍ദ്ധ-വിദഗ്ധ തൊഴിലാളികള്‍: 12,445-ല്‍ നിന്ന് 15,059 ആയി വര്‍ദ്ധിപ്പിച്ചു.

വിദഗ്ധ തൊഴിലാളികള്‍: 13,940-ല്‍ നിന്ന് 16,868 ആയി വര്‍ദ്ധിപ്പിച്ചു.

മറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരങ്ങളില്‍:

അവിദഗ്ധര്‍ക്ക് 13,006, അര്‍ദ്ധ-വിദഗ്ധര്‍ക്ക് 14,306, വിദഗ്ധര്‍ക്ക് 16,025 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

മറ്റ് ജില്ലകളില്‍:

അവിദഗ്ധര്‍ക്ക് 12,356, അര്‍ദ്ധ-വിദഗ്ധര്‍ക്ക് 13,591, വിദഗ്ധര്‍ക്ക് 15,224 എന്നിങ്ങനെ വേതനം നിശ്ചയിച്ചു.

വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത

തൊഴിലാളികളുടെ മിനിമം വേതനം മാസം 20,000 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങളില്‍ ജനങ്ങള്‍ വീണുപോകരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നാല് ദിവസമായി തുടരുന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ നോയിഡയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും സമാധാനം നിലനിര്‍ത്താന്‍ തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഭരണകൂടം അറിയിച്ചു.

350 ഓളം പേര്‍ അറസ്റ്റില്‍, നൂറിലധികം പേര്‍ കസ്റ്റഡിയില്‍

അതേസമയം, തീവെപ്പ്, അക്രമം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 350 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി ഫാക്ടറികളിലെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.

അന്ന് രാവിലെ മുസാഫര്‍നഗറില്‍ നടന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടി തടസ്സപ്പെടുത്താനും ഈ സംഘര്‍ഷം ലക്ഷ്യമിട്ടിട്ടുണ്ടാകാമെന്ന് മന്ത്രി പറഞ്ഞു. 'ദേശവിരുദ്ധ ശക്തികള്‍' സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രകോപനങ്ങളിലോ തെറ്റായ വിവരങ്ങളിലോ വീണുപോകാതെ തൊഴിലാളികള്‍ ശാന്തത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'തൊഴിലാളികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ ഇരയാകരുത്, സമാധാനം നിലനിര്‍ത്തണം. അരാജകത്വവും അക്രമാസക്തമായ പ്രതിഷേധങ്ങളും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. തൊഴിലാളികളുടെ എല്ലാ ആശങ്കകളും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്,' രാജ്ഭര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നോയിഡയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളിലൂടെ പരാതികള്‍ പരിഹരിക്കാന്‍ തൊഴിലാളികളുമായി നേരിട്ട് സംവദിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഭരണനിര്‍വ്വഹണ വിഭാഗവും പോലീസും സ്ഥലത്ത് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

നോയിഡയിലെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്.

തൊഴിലാളി പ്രതിഷേധത്തിനിടെ സംഭവിച്ചത് എന്ത്?

തിങ്കളാഴ്ച കമ്മീഷണറേറ്റിലെ 80-ലധികം സ്ഥലങ്ങളിലായി വിവിധ മേഖലകളില്‍ നിന്നുള്ള 40,000 മുതല്‍ 45,000 വരെ തൊഴിലാളികള്‍ ഒത്തുചേര്‍ന്നു. ഇത് ജില്ലയുടെ ചില ഭാഗങ്ങളില്‍ ഗതാഗത തടസ്സങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമായി.

സെക്ടര്‍-63-ലും മദര്‍സണ്‍ (Motherson) കമ്പനി പരിസരത്തും ഉള്‍പ്പെടെ ചിലയിടങ്ങളില്‍ സ്ഥിതിഗതികള്‍ വഷളായതായും ചില 'അക്രമാസക്തരായ' ആളുകള്‍ അക്രമം അഴിച്ചുവിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'തൊഴിലാളികള്‍ സമാധാനപരമായി പിരിഞ്ഞുപോയതിന് ശേഷം, അയല്‍ ജില്ലകളില്‍ നിന്നുള്ള ഒരു സംഘം അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി. ഇവര്‍ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും ശ്രമിച്ചു. ഈ സംഘത്തിലെ ചിലരെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്,' ഗൗതം ബുദ്ധ നഗര്‍ പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് തിങ്കളാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തൊഴിലാളികള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണവും അംഗീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ബാക്കിയുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്; ഇതിനോടകം തന്നെ ഒരു യോഗം ചേരുകയും ചെയ്തു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ പോലീസ്, വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍ ഭരണകൂടവുമായി സഹകരിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News