വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; രണ്ടുദിവസത്തിനിടെ 30 പേര്‍ മരിച്ചു; എട്ട് വിനോദ സഞ്ചാരികളെ കാണാതായി; മഴക്കെടുതി രൂക്ഷം; എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

Update: 2025-06-01 06:19 GMT

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. കനത്ത മഴയില്‍ മണ്ണിടിച്ചില്ലും മിന്നല്‍ പ്രളയത്തിലും രണ്ട് ദിവസത്തിനിടെ 30 പേര്‍ മരിച്ചതായാണ് വിവരം. അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം. മഴ ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള എന്‍എച്ച് -17 തകര്‍ന്നു. ഗതാഗതം തടസ്സപ്പെട്ടനിലയിലാണ്. ബോക്കോ, ചായ്ഗാവ് എന്നിവിടങ്ങളില്‍ എന്‍എച്ച്-17ന്റെ പ്രധാനഭാഗങ്ങള്‍ ഒലിച്ചുപോയതായായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരവധി ഇടങ്ങളില്‍ മിന്നല്‍ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലുമാണ് പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. അസം, അരുണാചല്‍, മേഘാലയ, മണിപ്പുര്‍, മിസോറം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. അസമിലെ 12 ജില്ലകളില്‍നിന്നായി 60,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം. അഞ്ചുപേരാണ് അസമില്‍ മരിച്ചത്. അരുണാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ഒമ്പതുപേര്‍ മരിച്ചു. അരുണാചലിലെ ഈസ്റ്റ് കമെങ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ കാര്‍ ഒലിച്ചു പോയി രണ്ട് കുടുംബങ്ങളിലെ ഏഴുപേര്‍ മരിച്ചു.

മണ്ണിടിച്ചിലില്‍ പ്രധാന റോഡുകളൊക്കെ തകര്‍ന്നതിനാല്‍ വടക്കന്‍ സിക്കിമിലെ വിവിധ ഭാഗങ്ങളില്‍ 1500 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. 1350 പേര്‍ ലാചുങ്ങിലും 115 പേര്‍ ലാചനിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് എസ്പി മന്‍കനിലെ എസ്പി സോനം ദെച്ചു ഭൂട്ടിയ പറഞ്ഞത്.

എട്ട് വിനോദ സഞ്ചാരികളെ കാണാതായെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത മഴ ആയതുകൊണ്ട് തന്നെ തിരച്ചില്‍ ദുഷ്‌കരമാണ്. ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിയതായാണ് വിവരം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം ടീസ്റ്റ നദിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി മംഗന്‍ ജില്ലയിലായിരുന്നു സംഭവം. ലാചന്‍ - ലാചുങ് ഹൈവേയില്‍ മുന്‍സിതാങ്ങിന് സമീപത്ത് നിന്ന് വാഹനം ആയിരം അടിയിലധികം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടം. രാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. മഴയും മണ്ണിടിച്ചിലും കാരണം അരുണാചല്‍ പ്രദേശിലെ പല ജില്ലകളിലും റോഡ് ഗതാഗതം താറുമാറായി.

കെയ് പന്യോര്‍ ജില്ലയിലെ ചുല്യു ഗ്രാമത്തിലെ ഒരു തൂക്കുപാലം തുടര്‍ച്ചയായ മഴയില്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്. മിസോറാമില്‍ 113 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂരിലെ ഇംഫാല്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നദീതീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മേഘാലയയില്‍ ദേശീയപാതയുടെ ഭാഗങ്ങള്‍ ഒലിച്ചുപോയി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News