എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന് ചോദ്യം; അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി; പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വി.ഡി. സതീശന്‍; എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണം

എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണം

Update: 2025-09-27 09:29 GMT

തിരുവനന്തപുരം: എന്‍എസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അന്നും ഇന്നും വിശ്വാസികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഒപ്പമാണ്. തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനുനയിപ്പിക്കാനുള്ള ശ്രമം വിഫലമായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നിങ്ങളോടാരാ പറഞ്ഞത് എന്ന മറുചോദ്യമാണ് സതീശന്‍ ഉന്നയിച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന ചോദ്യത്തിന് അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു ഉത്തരം. ഞങ്ങളുടേത് രാഷ്ട്രീയതീരുമാനമാണ്. പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ഒരു ആശങ്കയുമില്ല. എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതി പറഞ്ഞിട്ടില്ല. അതൊരു സമുദായിക സംഘടനയാണ്. മാറിയത് ഞങ്ങളല്ല. അന്നെടുത്ത നിലപാടും ഇന്നെടുത്ത നിലപാടും ഒന്നാണ്. ഓരോ വിഷയത്തിനും സമുദായിക സംഘടനകള്‍ക്ക് നിലപാട് എടുക്കാം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കേണ്ട എന്നത് രാഷ്ട്രീയ നിലപാട്. അത് ആരു പറഞ്ഞാലും മാറ്റില്ലെന്നും സതീശന്‍ പറഞ്ഞു. അയ്യപ്പ സംഗമം പൊളിഞ്ഞു പോയി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി. മറ്റു മതങ്ങളെ കുറിച്ച് വിദ്വേഷം പറയുന്ന ആളുകളെ എഴുന്നള്ളിച്ചു കൊണ്ടിരുത്തി. അതോടെ അവര്‍ പരിഹാസ്യരായെന്നും സതീശന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് നന്നായെന്ന് പറഞ്ഞ സതീശന്‍ തങ്ങള്‍ പരിഹാസ്യരായകുമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കുമ്പോള്‍ താന്‍ സദസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ എന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.

സിപിഎം നിലപാടുകളിലെ വൈരുദ്ധ്യത്തെയും സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ആകാശം ഇടിഞ്ഞുവീണാലും സുപ്രീം കോടതി വിധിക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഎം ഇപ്പോള്‍ എല്ലാ ജാതി-മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സിപിഎം, ഇപ്പോള്‍ അമൃതാനന്ദമയിയെ ആദരിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അവരുടെ കപടഭക്തിയാണ് വ്യക്തമാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. അമൃതാനന്ദമയിയുടെ അടുത്ത് പോയതില്‍ ഞങ്ങള്‍ക്ക് പരാതിയില്ല, എന്നാല്‍ 'അയ്യപ്പ സംഗമം' പോലുള്ള പരിപാടികളിലെ കപടഭക്തിയെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. ആ പരിപാടി ഏഴുനിലയില്‍ പൊട്ടിപ്പോയി, അദ്ദേഹം പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വിശദീകരണ യോഗവുമായി യുഡിഎഫ് രംഗത്തുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയം തിരുനക്കരയിലാക്ക് വിശദീകരണയോഗം. സംസ്ഥാന വ്യാപകമായി നടത്തുന്ന യോഗത്തിന്റെ തുടക്കമെന്നോണം കോട്ടയത്ത് നടക്കുന്ന വിശദീകരണയോഗം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ മുഖേനെ നടത്തുന്ന വികസന സദസ്സ്, പൊലീസ് മര്‍ദന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും നേതാക്കള്‍ സംസാരിക്കും.


പ്രതിപക്ഷ നേതാവ് പറഞ്ഞത്

ഗോഡ്സെയുടെ പിന്തുടര്‍ച്ചാക്കാരാണ് മാധ്യമങ്ങളില്‍ ഇരുന്ന് രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. ആര്‍ക്ക് മുന്നിലും കീഴടങ്ങാതെ വര്‍ഗീയതയക്കും ഫിഷിസത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ദേഹത്ത് മണ്ണ് വാരിയിടാന്‍ പോലും ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ അനുവദിക്കില്ല. രാഹുല്‍ ഗാന്ധിയെ അവസാനിപ്പിക്കണമെന്നത് ഇവരുടെയൊക്കെ ആഗ്രഹമാണ്. ഒരുപാട് പ്രതിസന്ധികളെ നേരിട്ട് വളര്‍ന്നു വന്ന നേതാവാണ് രാഹുല്‍ ഗാന്ധി. പിതൃമാതാവിന്റെയും പിതാവിന്റെയും കൊലപാതകങ്ങള്‍ കണ്ട് കടന്നു വന്ന രാഹുല്‍ ഗാന്ധിയെ ഒരു വാക്കു കൊണ്ടും ഭയപ്പെടുത്താനാകില്ല. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട തറയ്ക്കുമെന്ന് പറഞ്ഞയാള്‍ക്കെതിരെ കേരളത്തിലെ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ബി.ജെ.പിയുമായി പിണറായി സര്‍ക്കാര്‍ സന്ധി ചെയ്തതാണ് ഇതിനു കാരണം.

സര്‍ക്കാരിന്റെ കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി സഹകരിക്കില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവുമില്ല. യു.ഡി.എഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതര നിലപാടാണ്. ഞങ്ങള്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. യു.ഡി.എഫിന് പ്രീണന നയമില്ല. എന്നാല്‍ കേരളത്തിലെ സി.പി.എം പ്രീണന നയവുമായി പോകുകയാണ്. നേരത്തെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിരുന്ന സി.പി.എം ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. യു.ഡി.എഫ് ഈ രണ്ടു വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കില്ല. ഉറച്ച മതേതര നിലപാടുമായി യു.ഡി.എഫ് മുന്നോട്ടു പോകും.

സ്വന്തമായി നിലപാടെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം എന്‍.എസ്.എസിനുണ്ട്. അവരുടെ നിലപാടിനെതിരെ പരാതിയോ ആക്ഷേപമോ ആരോപണമോ ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചില സംഘടനകള്‍ സംഗമത്തില്‍ പങ്കെടുത്തു. യോഗ ക്ഷേമസഭയും ബ്രാഹ്‌മണസഭയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തില്ല. അതൊക്കെ ഓരോ സംഘടനകളുടെയും തീരുമാനമാണ്. എന്‍.എസ്.എസ് എന്ത് തീരുമാനം എടുക്കണമെന്ന് ഞങ്ങളല്ലല്ലോ പറയേണ്ടത്. ഇതിന് മുന്‍പ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയിലായിരുന്നു. അന്ന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നതായിരുന്നു അവരുടെ നിലപാട്. ഇപ്പോള്‍ മാറ്റി. ആകാശം ഇടിഞ്ഞു വീണാലും സുപ്രീംകോടതി വിധിക്കൊപ്പം നില്‍ക്കുമെന്നാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞത്. നവോത്ഥാന ചിന്തയില്‍ ഒരു തരത്തിലും മാറ്റമുണ്ടാകില്ലെന്നും പറഞ്ഞും. ഇപ്പോള്‍ എങ്ങോട്ടാണ് മാറിയിരിക്കുന്നത്. മാറിയത് ഞങ്ങളല്ല. ഞങ്ങള്‍ അന്നും ഇന്നും അയ്യപ്പ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഒപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ യു.ഡി.എഫ് എടുത്തത് രാഷ്ട്രീയ തീരുമാനമാണ്. അതില്‍ ഒരു മാറ്റവുമില്ല. എന്‍.എസ്.എസിന്റെയും എന്‍.എന്‍.ഡി.പിയുടെയും തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ഒരു വിഷയത്തില്‍ ഇഷ്ടമുള്ള തീരുമാനം അവര്‍ക്ക് എടുക്കാം. അതില്‍ എന്ത് തെറ്റാണുള്ളത്? അത് എങ്ങനെയാണ് ഞങ്ങളെ ബാധിക്കുന്നത്?

ഞങ്ങളുടെ രാഷ്ട്രീയ തീരുമാനം തിരുത്താനോ മാറ്റാനോ ഒരു ശക്തിക്കും സാധിക്കില്ല. ഞങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ട്. അത്തരമൊരു അഭിപ്രായം ഞങ്ങള്‍ക്കില്ല. കേരളത്തിലെ സി.പി.എം തീവ്രവലതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. എല്ലാ മതങ്ങളുടെയും ജാതികളുടെയും പിന്നാലെ നടക്കുന്ന പാര്‍ട്ടിയായി സി.പി.എം അധപതിച്ചു. ഞങ്ങള്‍ എന്തിനാണ് അതിന് പിന്നാലെ പോകുന്നത്? ഞങ്ങള്‍ പോകില്ല. ഞങ്ങള്‍ക്ക് നിലപാടാണ് പ്രധാനം. അമൃതാനന്ദമയിയുടെ അടുത്ത് പോയതിലൊന്നും ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷെ കപട ഭക്തിയുമായി നടത്തിയ അയ്യപ്പസംഗമം ഏഴു നിലയില്‍ പൊട്ടിപ്പോയി. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് മന്ത്രിമാരെല്ലാം പുളകിതരായത് മാത്രമാണ് പിണറായിക്ക് ആകെ സന്തോഷമായത്. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി മാറിയെന്നതാണ് അയ്യപ്പ സംഗമത്തിന്റെ പരിണിതഫലം. മറ്റു മതങ്ങളെ കുറിച്ച് വിദ്വേഷം പറയുന്ന ആളുകളെ എഴുന്നള്ളിച്ച് കൊണ്ടു വന്ന് പിണറായി സ്വയം പരിഹാസ്യനായി. അതിനൊപ്പം ഞങ്ങള്‍ ഇല്ലായിരുന്നു എന്നത് വലിയ ആശ്വസമാണ്. അതിനൊപ്പം പോയി ഇരുന്നിരുന്നെങ്കില്‍ ഞങ്ങളും പരിഹാസകഥാപാത്രങ്ങളായേനെ. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കുമ്പോള്‍ ഞാനെങ്ങാനും സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കിലെന്ന അവസ്ഥ ചിന്തിക്കാനാകില്ല.

Tags:    

Similar News