രണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന്‍ മാസ്റ്ററെ ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്; പരിവാറില്‍ ഉറച്ചു നിന്ന ആള്‍ക്കും ആര്‍ എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്‍! ഇത് 'ചെന്താരകങ്ങളെ' അവഗണിക്കും കാലം

Update: 2025-07-16 01:10 GMT

കണ്ണൂര്‍: ആര്‍ എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ ഒകെ വാസുവിനെ സഖാക്കള്‍ കൈവിടില്ല. ഒരു കാലത്ത് കണ്ണൂരില്‍ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്ന സദാനന്ദന്‍ മാസ്റ്ററിനെ ബിജെപി രാജ്യസഭാ അംഗമാക്കുകായണ്. ആര്‍ എസ് എസിന് വേണ്ടി ജീവത്യാഗം ചെയ്ത ബലിദാനികളെ ഓര്‍ത്തുള്ള തീരുമാനം. രണ്ടു കാലുകളും സിപിഎം ആക്രമണത്തില്‍ നഷ്ടമായ സദാനന്ദന്‍ മാസ്റ്ററെ ജീവിച്ചിരിക്കുന്ന ബലിദാനിയായാണ് ആര്‍ എസ് എസ് കാണുന്നത്. സദാനന്ദന്‍ മാസ്റ്ററെ എംപിയാക്കിയതിനെ സിപിഎം പരിഹസിക്കുകയും ചെയ്തു. കണ്ണൂരിലെ സിപിഎമ്മിലെ ചെന്താരകം പി ജയരാജനാണ് ഈ രാഷ്ട്രീയ ആക്രമത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനിടെയാണ് സദാനന്ദന്‍ മാസ്റ്ററെ മുമ്പ് ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും സിപിഎം പദവി നല്‍കുന്നത്.

നിലവില്‍ സിപിഎം നേതാവായ ഒ.കെ.വാസു മൂന്നാംതവണയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക നോമിനേഷന്‍ വാസുവിന്റേതാണ്. അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 2016-ല്‍ സജ്ജീവ് മാറോളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡില്‍ അംഗമായത്. 2017-ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. രണ്ടുവര്‍ഷം ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് നിയമസഭയില്‍ ദേവസ്വം ബില്ല് ഓഡിനന്‍സാക്കി വീണ്ടും രണ്ടുവര്‍ഷം കൂടി 2020 വരെ പ്രസിഡന്റ് സ്ഥാനം നീട്ടിനല്‍കി. 2025-ല്‍ വീണ്ടും നോമിനേഷന്‍ നല്‍കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. സിപിഎമ്മിലെ ചെന്താരകങ്ങളെ അംഗീകരിക്കാത്തവരാണ് വാസു മാഷിന് വീണ്ടും പദവി നല്‍കുന്നത്.

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന വാസു പാര്‍ട്ടി വിട്ട് 2014-ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. നിലവില്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പടിയിറങ്ങിയിട്ട് ആറുമാസമായിട്ടും പകരക്കാരെ നിയമിക്കാത്തത് ക്ഷേത്രഭരണം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടെയാണ് വാസുവിനെ തന്നെ വീണ്ടും നിയോഗിക്കാനുള്ള തീരുമാനം. സിപിഎമ്മിലേക്ക് മറ്റ് പാര്‍ട്ടിയില്‍ നിന്നെത്തുന്നവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുമെന്ന സൂചന കൂടിയാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ എത്തിക്കാന്‍ പാര്‍്ട്ടി ആഗ്രഹിക്കുന്നുണ്ട്. ബിജെപിയില്‍ നിരവധി അസംതൃപ്തരുണ്ടെന്നും സിപിഎം കരുതുന്നു. ഇവരെ സിപിഎമ്മുമായി അടുപ്പിക്കാനുള്ള പാലമായി വാസു മാസ്റ്ററെ മാറ്റാനാണ് സിപിഎം തീരുമാനം. ഇതിന് വേണ്ടി കൂടിയാണ് വാസു മാഷിന് പദവി നല്‍കുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എം.ആര്‍.മുരളിയുടെ കാലാവധി ജനുവരി 15-ന് അവസാനിച്ചിരുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ദേവസ്വം ബോര്‍ഡ് യോഗം കൂടാന്‍ സാധിക്കില്ല. അത് പ്രതിസന്ധിക്ക് കാരണമായി. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുകയില്ലെങ്കിലും ബോര്‍ഡിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് പ്രസിഡന്റാണ്. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തശേഷം പേര് ഗവര്‍ണര്‍ക്ക് കൈമാറി. നോട്ടിഫിക്കേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രസിഡന്റിനെ നിയമിക്കും. വാസുവിന്റെ പേരാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. പഴയ ആര്‍ എസ് എസുകാരന്റെ പേര് ഗവര്‍ണ്ണര്‍ അര്‍ലേക്കര്‍ അംഗീകരിക്കും.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന അഞ്ച് ഡിവിഷനുകളാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ചെറുതും വലുതുമായ 1542 ക്ഷേത്രങ്ങളും 6500-ലധികം ജീവനക്കാരുമുണ്ട്. ഒ കെ വാസു 2014ലാണ് സിപിഐഎമ്മില്‍ ചേരുന്നത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയപ്പോഴുണ്ടായ സിപിഐഎം വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചത് സിപിഐഎമ്മിലേക്ക് വന്ന ഒ കെ വാസുവിനെ ചൂണ്ടിക്കാണിച്ചായിരുന്നു. ഒ കെ വാസുവിനെ 2017ലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത്. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഒ കെ വാസു കുടുംബത്തോടൊപ്പമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. വാസുവിനെ അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ ഇടപെട്ടാണു പാര്‍ട്ടിയിലേക്കു കൊണ്ടു വന്നത്.

Tags:    

Similar News