പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി; ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചു നല്‍കി; ലഷ്‌കറെ തൊയ്ബെ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പ്രദേശവാസികള്‍ എന്‍ഐഎയുടെ പിടിയില്‍

ഭീകരര്‍ക്ക് നേരിട്ട് സഹായം നല്‍കിയവരാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ

Update: 2025-06-22 06:59 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകര്‍ക്ക് നേരിട്ട് സഹായം നല്‍കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഭീകരാക്രമണം നടത്തിയ ലഷ്‌കറെ തൊയ്ബെ ബന്ധമുള്ള ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരാണ് അറസ്റ്റിലായത്. പഹല്‍ഗാം സ്വദേശികളായ പര്‍വേസ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എന്‍എഐ വ്യക്തമാക്കി. ഇവര്‍ മൂന്ന് ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ ലഷ്‌കര്‍ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയതായി എന്‍ഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് വിവരം. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി. അവര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരര്‍ക്ക് അഭയവും ആവശ്യമായ മറ്റ് സഹായവും നല്‍കുന്നതിനെതിരെയുള്ള വകുപ്പാണിത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും എന്‍ഐഎ അറിയിച്ചു.

ഏപ്രില്‍ 22നാണ് നിരപരാധികളായ 26 പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താനാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ മേയ് 7ന് പ്രത്യാക്രമണം നടത്തുകയും പാകിസ്താനിലെ ഭീകരതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 10ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു.

Tags:    

Similar News