126 രാജ്യങ്ങള്‍ക്കുള്ള 'സൗജന്യ വിസ' നിര്‍ത്തലാക്കി പാക്കിസ്ഥാന്‍; 'വിസ പ്രീയോര്‍ ടു അറൈവല്‍' നിര്‍ത്തലാക്കിയതോടെ പാക്കിസ്ഥാനിലേക്കുള്ള യാത്രക്കാര്‍ ഉയര്‍ന്ന ഫീസ് നല്‍കി ഇ-വിസക്ക് അപേക്ഷിക്കണം; വിനോദസഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും തിരിച്ചടി

126 രാജ്യങ്ങള്‍ക്കുള്ള 'സൗജന്യ വിസ' നിര്‍ത്തലാക്കി പാക്കിസ്ഥാന്‍

Update: 2026-01-07 08:25 GMT

ഇസ്ലാമാബാദ്: 126 രാജ്യക്കാര്‍ക്കുള്ള സൗജന്യ വി.പി.എ വിസ പാകിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 2024 ലെ വേനല്‍ക്കാലത്ത് പാകിസ്ഥാനിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ആരംഭിച്ച ''വിസ പ്രീയോര്‍ ടു അറൈവല്‍'' സംവിധാനമാണ് ഇത്. 126 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വേഗത്തില്‍ സൗജന്യ വിസ നേടാന്‍ ഇത് പ്രകാരം സാധിച്ചിരുന്നു. 2026 ജനുവരി 1 മുതലാണ് സംവിധാനം ഇല്ലാതായത്. അതിനാല്‍ ഇനി മുതല്‍ ഈ രാജ്യങ്ങളില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള യാത്രക്കാര്‍ ഉയര്‍ന്ന ഫീസ് നല്‍കി ഇ-വിസക്ക് അപേക്ഷിക്കണം.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച 'പാക് ഐഡി' മൊബൈല്‍ ആപ്ലിക്കേഷനില്‍, ഇതിന്റെ ഓപ്ഷനുകള്‍ ഇപ്പോഴും കാണാം. എന്നാല്‍ ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് ഇതിനായി അപേക്ഷിക്കുന്നവരെ ഉചിതമായ വിസ വിഭാഗത്തിന് കീഴില്‍ പാകിസ്ഥാന്‍ ഓണ്‍ലൈന്‍ വിസ സിസ്റ്റം പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു സന്ദേശത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. അതേ സമയം പാക്കിസ്ഥാന്‍ ഇപ്പോഴും ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

വി.പി.എ കൊണ്ട് വന്ന സമയത്ത് ടൂറിസവും സാമ്പത്തിക മേഖലയും ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്‍ ഇത്തരമൊരു നയം സ്വീകരിച്ചത് എന്നാണ് എല്ലാവരും കരുതിയിരുന്നത്. വളരെ ലളിതമായ ഒരു പ്രക്രിയയിലൂടെ 126 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ക്ക് സാധുതയുള്ള 90 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് അല്ലെങ്കില്‍ ബിസിനസ് വിസ നേടാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞിരുന്നു. യൂറോപ്പിലേയും ആഫ്രിക്കിയലേയും ഏഷ്യയിലേയും വലിയൊരു ശതമാനം രാജ്യങ്ങള്‍ക്കും ഇത് തിരിച്ചടിയായി മാറും എന്ന

കാര്യം ഉറപ്പാണ്.

നേരത്തേ തന്നെ ഇന്ത്യ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചനയില്ല. പ്രോസസ്സിംഗ് സമയവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന മാറ്റം. വിപിഎ അംഗീകാരങ്ങള്‍ സാധാരണയായി 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കിയിരുന്നു എങ്കില്‍ ടൂറിസ്റ്റ് ഇ-വിസ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാന്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നു. അപേക്ഷാ ഫോമും ഗണ്യമായി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു.

മുമ്പ് വിപിഎ സംവിധാനത്തിന് കീഴില്‍ ഇരുപതോളം ചോദ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, ഇപ്പോള്‍ അതില്‍ നിരവധി അധിക വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. വിപിഎ ആരംഭിച്ചപ്പോള്‍, വിസ ആവശ്യകതകള്‍ ലഘൂകരിക്കുന്നത് പാകിസ്ഥാന്റെ ടൂറിസത്തിനും വിദേശ നിക്ഷേപത്തിനുമുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News