ഭർത്താവ് ഡൽഹിയിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങുന്നു; നാട്ടിലേക്ക് മടങ്ങി വരാൻ തയ്യാറാകുന്നില്ല; അകന്ന് കഴിയാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പൗരയായ സ്ത്രീ

Update: 2025-12-07 13:01 GMT

ഡൽഹി: ഭർത്താവ് ഡൽഹിയിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പൗരയായ നികിത നാഗ്‌ദേവ്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് കറാച്ചി സ്വദേശിയായ നികിതയുടെ ഈ അഭ്യർത്ഥന. ദീർഘകാല വീസയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്‌ദേവിനെതിരെയാണ് നികിതയുടെ പരാതി.

2020 ജനുവരി 26-ന് കറാച്ചിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമാണ് വിക്രവും നികിതയും വിവാഹിതരായത്. 2020 ഫെബ്രുവരി 26-ന് വിക്രം നികിതയെ ഇന്ത്യയിലെത്തിച്ചെങ്കിലും, ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, 2020 ജൂലൈ 9-ന് വീസ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അട്ടാരി അതിർത്തി വഴി വിക്രം നികിതയെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും വിക്രം തയ്യാറായില്ലെന്ന് നികിത ആരോപിക്കുന്നു.

ഭർത്താവുമായി അഞ്ച് വർഷമായി അകന്ന് കഴിയുന്ന നികിത, വിക്രം ബന്ധുവായ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നെന്നും ഇത് വിക്രമിന്റെ അച്ഛനെ അറിയിച്ചപ്പോൾ 'സാധാരണ കാര്യമാണ്' എന്ന മറുപടിയാണ് ലഭിച്ചതെന്നും വെളിപ്പെടുത്തുന്നു. വിക്രമിൻ്റെ രണ്ടാം വിവാഹ നീക്കം തടയുന്നതിനായി 2025 ജനുവരി 27-ന് നികിത മധ്യപ്രദേശ് ഹൈക്കോടതിയുടെ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിനെ സമീപിച്ചിരുന്നു.

പങ്കാളികളാരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ വിഷയം പാക്കിസ്ഥാൻ്റെ അധികാരപരിധിയിലാണെന്നും വിക്രമിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്താൻ ശുപാർശ ചെയ്യണമെന്നും കേന്ദ്രം അന്ന് കോടതിയിൽ അറിയിക്കുകയുണ്ടായി. എന്നാൽ, ഈ ഉത്തരവ് നടപ്പാകാതെ വന്നതോടെ കഴിഞ്ഞ മെയ് മാസത്തിൽ നികിത വീണ്ടും മധ്യപ്രദേശിലെ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചു. എന്നിട്ടും തൃപ്തികരമായ നടപടികളുണ്ടായില്ല. വിഷയം നികിത വീണ്ടും ശക്തമായി ഉന്നയിക്കുകയും ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ, വിക്രമിനെ നാടുകടത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്‌ടർ ആശിഷ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News