'ഞാനും ഭാര്യയും കിടക്കുന്നത് റോഡിലാണോ? മുസ്ലീങ്ങള്‍ക്ക് മുംബൈയില്‍ വാടകവീട് കിട്ടില്ലെന്നത് കുപ്രചാരണം; ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പന്നിയിറച്ചിയും പിടിച്ചയാളായിരുന്നു ജിന്ന'; മോദിയെ വിമര്‍ശിക്കുമ്പോള്‍ കൈയടിച്ചിരുന്ന പാക്കിസ്ഥാനികള്‍ കൂട്ടത്തോടെ ജാവേദ് അക്തറിനെതിരെ

പാക്കിസ്ഥാനികള്‍ കൂട്ടത്തോടെ ജാവേദ് അക്തറിനെതിരെ

Update: 2025-05-31 16:33 GMT

ന്നും വിവാദനായകനാണ് കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ഒരു നിരീശ്വരവാദികൂടിയായ അദ്ദേഹം, മതങ്ങളെയും ദൈവങ്ങളെയും, മതാന്ധവിശ്വാസങ്ങളെയുമെല്ലാം നിരന്തരം വിമര്‍ശിക്കാറുണ്ട്. സദ്ഗുരു ജഗ്ഗി വാസുദേവുമായി അടക്കം അദ്ദേഹം നടത്തിയ ഡിബേറ്റുകള്‍ പ്രശസ്തമാണ്. ഹിന്ദുത്വരാഷ്ട്രീയത്തിനും മോദിക്കുമെതിരെ, അതിശക്തമായ നിലപാട് എടുക്കുക വഴി അദ്ദേഹം സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്. പക്ഷേ വിമര്‍ശനം വേറെ രാജ്യസ്നേഹം വേറെ എന്ന നിലപാടാണ് അദ്ദേഹത്തിന്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്, ജാവേദ് അക്തര്‍ അതിശക്തമായ പിന്തുണയാണ് നല്‍കിയത്. പാക്കിസ്ഥാന്റെ എല്ലൊടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ ഓപ്പറേഷനെ അഭിനന്ദിച്ചുകൊണ്ട് ജാവേദ് അക്തര്‍ ചെയ്ത വീഡിയോയും വൈറല്‍ ആയിരുന്നു.

ഷോലെ, സഞ്ജീര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും, നടി ശബാന ആസ്മിയുടെ ഭര്‍ത്താവ് എന്നനിലയിലും, പാക്കിസ്ഥാനിലും പ്രശസ്തനാണ് അക്തര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ പാക് ഫിലിം ഇന്‍ഡസ്ട്രിയിലും പ്രതിഫലിച്ചു. സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ, നടി ബുഷ്റ അന്‍സാരിയാണ് അക്തറിനെതിരെ രംഗത്ത് എത്തിയത്. മുംബൈയില്‍ ജാവേദ് അക്തറിന് ഒരു വീട് പോലും വാടകയ്ക്ക് കിട്ടില്ലെന്നായിരുന്നു ബുഷ്റയുടെ പരാമര്‍ശം. ഇതിനെതിരെ അതിശക്തമായി പ്രതികരിച്ച ജാവേദ് അക്തറിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലും വൈറലാണ്.

'മുസ്ലീങ്ങള്‍ക്ക് മുംബൈയില്‍ വീടില്ല'

കഴിഞ്ഞ കുറേക്കാലമായി ഫേസ്ബുക്കിലും മറ്റുമായി ഇസ്ലാമിസ്റ്റുകള്‍ തള്ളിമറയ്ക്കുന്ന കാര്യമാണ് മുംബൈയില്‍, പ്രശസ്ത നടി ശബനാ ആസ്മിക്കുപോലും മുസ്ലീം അയതിനാല്‍ ഫ്ളാറ്റ് കിട്ടിയില്ല എന്നത്. പാക് നടി ബുഷ്റാ അന്‍സാരിയും ഇത് ഉന്നയിക്കുന്നുണ്ട്. ഇതിന് മറുപടിയായി 'മുംബൈയില്‍ വാടകയ്ക്ക് വീട് കിട്ടാത്തത് കൊണ്ട് ഞാനും ഭാര്യ ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്' ജാവേദ് അക്തര്‍ പരിഹസിച്ച് കൊണ്ട് പറഞ്ഞു.

'ബുഷ്‌റ അന്‍സാരി എന്നൊരു പാകിസ്ഥാന്‍ നടിയുണ്ട്. അവര്‍ പലപ്പോഴും എന്നെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നിട്ട് അവര്‍ എന്നോട് മിണ്ടാതിരിക്കാന്‍ ഉപദേശിക്കാറുണ്ട്. 'നസീറുദ്ദീന്‍ ഷാ മിണ്ടാതിരിക്കും, നിങ്ങളും മിണ്ടരുത്' എന്നായിരുന്നു അവരുടെ മറുപടി. അവരോടുള്ള എന്റെ ചോദ്യം: 'എപ്പോള്‍ സംസാരിക്കണമെന്നും എപ്പോള്‍ സംസാരിക്കരുതെന്നും എന്നോട് പറയാന്‍ അവര്‍ ആരാണ്? ആരാണ് നിങ്ങള്‍ക്ക് ഈ അവകാശം നല്‍കിയത്, എന്തുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ ഉപദേശം സ്വീകരിക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?' അക്തര്‍ ചോദിച്ചു.

'25 വര്‍ഷം മുമ്പ് ഒരു നിക്ഷേപം എന്ന നിലയില്‍ ഒരു ഫ്ളാറ്റ് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. അന്നാണ് ഫ്ളാറ്റുടമ മുസ്ലീമിന് വില്‍ക്കില്ലെന്ന് ബ്രോക്കര്‍ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടാണ് അദ്ദേഹം നിരസിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ പിന്നീടാണ് കാര്യം വ്യക്തമായത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സിന്ധില്‍ നിന്നുള്ളവരായിരുന്നു. അവരെ പാക്കിസ്ഥാനികള്‍ അവിടെ നിന്ന് ആട്ടിയോടിച്ചതാണ്. ആ വേദനയില്‍ നിന്നാണ് മുസ്ലീങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഷബാനയ്ക്ക് ഫ്ളാറ്റ് നിഷേധിച്ചത്, അത് അവള്‍ ഒരു മുസ്ലീമായതുകൊണ്ടല്ല, മറിച്ച് ഉടമ തന്റെ മാതാപിതാക്കള്‍ അനുഭവിച്ചതിന് പ്രതികാരം ചെയ്യാനാണ്.''- ജാവേദ് അക്തര്‍ വ്യക്തമാക്കി..



ജിന്നക്കും രുക്ഷ വിമര്‍ശനം

പുതിയ അഭിമുഖത്തില്‍, പാക് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരെയും ജാവേദ് അക്തര്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്. 'ഇംഗ്ലണ്ടില്‍ പശ്ചാത്യ ജീവിതമാണ് ജിന്ന നയിച്ചത്. പന്നിയിറച്ചിയും മദ്യം കഴിച്ചു അര്‍മാദിച്ച് നടന്നയാള്‍ പെട്ടെന്നൊരു ദിവസം മുതല്‍ തീവ്ര മുസ്ലീമായി മാറി. ജിന്നയ്ക്ക് പ്രശസ്തനായി മാറണമായിരുന്നു. അധികാരത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹമാണ് ജിന്നയെ നയിച്ചിരുന്നത്. ജിന്ന തികച്ചും അവസരവാദിയായിരുന്നു. ''- ജാവേദ് അക്തര്‍ പറഞ്ഞു.




ജാവേദ് അക്തറിന്റെ അഭിമുഖങ്ങളില്‍ മുന്‍പും ജിന്ന വിഷയമായിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തയാളാണ് ജിന്ന. ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പന്നിയിറച്ചിയും പിടിച്ച്, 'ലാ ഇലാഹ ഇല്ലല്ലാഹ്' (അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല) എന്ന് ജിന്ന പറയാറുണ്ടായിരുന്നു എന്നും ജാവേദ് അക്തര്‍ പറഞ്ഞിരുന്നു. ഇതും പാക്കിസ്ഥാനിലും പ്രചരിക്കുന്നുണ്ട്. മോദിയെ വിമര്‍ശിക്കുമ്പോള്‍, കൈയടിച്ചിരുന്ന പാക്കിസ്ഥാനികള്‍ ഇതോടെ കൂട്ടത്തോടെ അക്തറിനെതിരെ തിരിഞ്ഞിരിക്കയാണ്. ''നമുക്ക് ആന്തരികമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാകാം. പക്ഷേ പുറത്തുനിന്നുള്ള ഒരാള്‍ അഭിപ്രായം പറയാന്‍ വന്നാല്‍, ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. എനിക്ക് പ്രതികരിച്ചേ പറ്റൂ''- ജാവേദ് അക്തര്‍ ചൂണ്ടിക്കാട്ടി.


Tags:    

Similar News