ആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ മുറുകവേ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക്; ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി തയ്യാറെടുക്കുന്നത് ഒരാഴ്ച നീളുന്ന ചികിത്സയ്ക്ക്; 2021ന് ശേഷം മുഖ്യമന്ത്രി ചികിത്സയ്ക്കായി കൈപ്പറ്റിയത് 77 ലക്ഷം രൂപ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക്;

Update: 2025-07-04 08:29 GMT

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.

ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം.

നേരത്തെ, മയോക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. 2018ലാണ് ആദ്യമായി ചികില്‍സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.

2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. ഇക്കുറിയും സര്‍ക്കാര്‍ ചിലവിലാകും മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തില്‍ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാര്‍ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു. ദുരന്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും ആളൊഴിഞ്ഞ കെട്ടിടമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ വളരെ വൈകിയാണ് ഒരു സ്ത്രീ അതില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതും പരിശോധനയില്‍ പരിക്കുകളോടെ കണ്ടെത്തിയതും. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനുമായില്ല.

സംഭവം നടക്കുമ്പോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ നവകേരള സദസ്സിന്റെ ഭാഗമായുള്ള ജില്ലാതല പദ്ധതി അവലോകന യോഗം ഏറ്റുമാനൂര്‍ തെള്ളകത്ത് നടക്കുന്നതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടമുണ്ടായത്.

അവിടെനിന്നാണ് മന്ത്രിമാരായ വീണാ ജോര്‍ജും വാസവനും സംഭവസ്ഥലത്തെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തതും. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ആരോഗ്യവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നെടുത്തതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ഉടന്‍ മുഖ്യമന്ത്രി ഇവിടെനിന്നും തിരിച്ചുപോയി. അതേസമയം, സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് സംഘം കരിങ്കൊടി പ്രതിഷേധം നടത്തി.

Tags:    

Similar News