പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം; ആകാശ ദുരന്തത്തില്‍ പൊലിഞ്ഞത് 241 ജീവനുകള്‍; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍; അഹമ്മദബാദിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടം; ഇന്ത്യയുടെ വേദനയില്‍ ആശ്വാസവാക്കുകളുമായി ലോകനേതാക്കള്‍

പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം

Update: 2025-06-12 14:40 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് അഹമ്മദബാദിലുണ്ടായത്. അപകടത്തില്‍ യാത്രക്കാരടക്കം 242 പേരും മരിച്ചതായാണ് ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചു. എന്നാല്‍ എമര്‍ജന്‍സി എക്‌സിറ്റുവഴി പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് രക്ഷപ്പെട്ട യുവാവ് എന്ന വിവരവും പുറത്തുവന്നു.


സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാര്‍ മരിച്ചതായി നാട്ടിലെ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചു. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.


പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കേേണ്‍്രടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. പറന്നു പൊങ്ങിയപ്പോള്‍ തന്നെ പൈലറ്റുമാര്‍ അപായ സന്ദേശം നല്‍കിയെങ്കിലും തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. മെഡിക്കല്‍ ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചയൂണിന്റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

പക്ഷി ഇടിച്ചതോ?

പറന്നുയര്‍ന്ന വിമാനത്തിന്റെ പിന്‍വശം ഒരു മരത്തിലിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു.

വിജയവാഡയിലായിരുന്ന വ്യോമയാന വകുപ്പ് മന്ത്രി രാം മോഹന്‍ നായിഡു അഹമ്മദാബാദിലെത്തി അപകടസ്ഥലം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും ഉടനടി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്കു കൊണ്ടുപോകുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി 1800 5691 444 എന്ന പ്രത്യേക ഹോട്ട്‌ലൈന്‍ നമ്പറും എയര്‍ ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.

ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് അഗ്‌നിഗോളമായി മാറി. അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. 'അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വാക്കുകള്‍ക്ക് വിവരിക്കാനാകാത്തവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടും ഒപ്പമാണ്. ദുരിതബാധിതരെ സഹായിക്കാനായി രംഗത്തുള്ള മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്', മോദി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വിവരണാതീതമായ ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ രാഷ്ട്രം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എക്സില്‍ പ്രതികരിച്ചു.


ദൃക്‌സാക്ഷികള്‍ പറഞ്ഞത്:

മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ''ഞങ്ങള്‍ വീട്ടിലായിരുന്നപ്പോള്‍ വലിയൊരു ശബ്ദം കേട്ടു. എന്താണ് സംഭവിച്ചതെന്നു കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കട്ടിയുള്ള പുകപടലങ്ങളാണ് കണ്ടത്. ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍, തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹങ്ങളും അവശിഷ്ടങ്ങളുമായിരുന്നു. അത് എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു.'' - ദൃക്സാക്ഷി പിടിഐയോട് പറഞ്ഞു.

വിമാനം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയപ്പോള്‍ തന്റെ മകന്‍ അവിടെയുണ്ടായിരുന്നുവെന്ന് പ്രദേശവാസിയായ റാമില പറഞ്ഞു- 'എന്റെ മകന്‍ ഉച്ചഭക്ഷണ ഇടവേളയ്ക്ക് ആ ഹോസ്റ്റലില്‍ പോയിരുന്നു. അപ്പോഴാണ് വിമാനം അവിടെ തകര്‍ന്നുവീണത്. വലിയ ശബ്ദം കേട്ട് അവന്‍ രണ്ടാം നിലയില്‍ നിന്ന് ചാടി. അവന് പരിക്കേറ്റെങ്കിലും സുരക്ഷിതനാണ്'- റാമില എഎന്‍ഐയോട് പറഞ്ഞു.

വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹോസ്റ്റല്‍ മെസിലേക്ക് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്തായിരുന്നു അപ്രതീക്ഷിത ദുരന്തം. പാത്രങ്ങളില്‍ ഭക്ഷണം എടുത്ത് വെച്ചിട്ടുള്ളത് ദൃശ്യങ്ങളില്‍ കാണാം. വിമാനം തകര്‍ന്നുവീണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തീപിടിക്കുകയും ചെയ്തതിന് പിന്നാലെ അഗ്‌നിശമന സേന ഇവിടെയെത്തി. ഹോസ്റ്റലിലുണ്ടായിരുന്ന മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ആശ്വാസ വാക്കുകളുമായി ലോകരാഷ്ട്രങ്ങള്‍

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ കണ്ണീരൊപ്പാന്‍ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തില്‍ വേദന പങ്കുവച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. 242 പേര്‍ക്ക് ജീവന്‍ നഷ്ടമായ വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ സെലന്‍സ്‌കി തുടങ്ങി നിരവധി ലോക നേതാക്കള്‍ രംഗത്തെത്തി.


വിമാന അപകടം രണ്ടാം തവണ

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണ. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒകബോര്‍ 19-ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇത്തവണയുണ്ടായ അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായി അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം. എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദ് സംഭവിച്ചത്. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ ഇതുവരെ മരണമടയുകയും ചെയ്തു.

പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം; ആകാശ ദുരന്തത്തില്‍ പൊലിഞ്ഞത് 241 ജീവനുകള്‍; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍; അഹമ്മദബാദിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടം; ഇന്ത്യയുടെ വേദനയില്‍ ആശ്വാസവാക്കുകളുമായി ലോകനേതാക്കള്‍

1962 ജൂലായ് 21 : സിഡ്നിയില്‍ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.

1966 ഫെബ്രുവി 7 : ജമ്മുകശ്മീരിലെ ബനിഗല്‍ പാസില്‍ ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനം തകര്‍ന്ന് വീണ് 39 മരണം

1970 ഓഗസ്റ്റ്റ് 29:അസമിലെ സില്‍ചറില്‍ വിമാനം തകര്‍ന്ന് വീണ് 39 മരണം

1972 ഓഗസ്റ്റ് 11: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫോക്കര്‍ ഫ്രണ്ട് ഷിപ്പ് വിമാനം തകര്‍ന്ന വീണ് 18 മരണം

1973 മേയ് 31 : ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ദില്ലിയില്‍ തകര്‍ന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹന്‍ കുമാരമംഗലമടക്കം 48 മരണം

1976 ഒക്ടോബര്‍ 12 : ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.

1978 നവംബര്‍ 19: ജമ്മു കശ്മീരിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് 79 മരണം

1988 ഒക്ടോബര്‍ 19 : മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ് 131 മരണം.

1990 ഫെബ്രുവരി 14 : മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ബെംഗളൂരുവില്‍ തകര്‍ന്ന് വീണ് 92 മരണം

1991 മാര്‍ച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകര്‍ന്ന് 28 മരണം

1991 ഓഗസ്റ്റ് 16 : കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകര്‍ന്ന് 69 മരണം.

1993 ഏപ്രില്‍ 26 : ഔറംഗബാദില്‍ ഇന്ത്യന്‍ എയന്‍ലൈന്‍സിന്റെ ബോയിങ്, ചികല്‍ത്താന വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് 56 മരണം

1998 നവംബര്‍ 30: അലയന്‍സ് എയറിന്റെ ചെന്‍യാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വര്‍ക്ക്ഷോപ്പിന് മുകളില്‍ തകര്‍ന്ന് വീണ് 68 മരണം

1996 നവംബര്‍ 12 : ഹരിയാണയിലെ ഝാഗറിയല്‍ സൗദി എയര്‍വേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേര്‍ മരിച്ചു.

2000 ജൂലായ് 17 : പട്ന വിമാനത്താവളത്തിനടുത്ത് അലയന്‍സ് എയറിന്റെ ബോയിങ് വിമാനം തകര്‍ന്ന് വീണ് 56 മരണം

2010 മേയ് 22 : ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്പേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേര്‍ മരിച്ചു.

2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം.

2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ ഐ.എക്സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം

2025 ജൂണ്‍ 12: അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക് എയര്‍ഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ല്‍ തകര്‍ന്ന് വീണു.

Tags:    

Similar News