തകര്‍ന്നു വീണത് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം; ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍; വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന; ഗുജറാത്തില്‍ ഉണ്ടായത് വന്‍ ദുരന്തം

ഗുജറാത്തില്‍ ഉണ്ടായത് വന്‍ ദുരന്തം

Update: 2025-06-12 08:56 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രവിമാനം തകര്‍ന്നു വീണുണ്ടായത് വന്‍ ദുരന്തം. അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം.

വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം മരത്തില്‍ ഇടിച്ചാണ് അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. അപകട സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അഗ്‌നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധിപേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്.

വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്‌സിലെ പോസ്റ്റില്‍ സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനം പതിച്ചത് ജനവാസ പ്രദേശത്താണ് എന്നാണ് ലഭിക്കുന്ന വിവരം. ഇതോട ദുരന്തത്തിന്റെ വ്യാപ്തി വലുതാകാന്‍ സാധ്യതയുണ്ട്.

അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനത്താവളത്തില്‍നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags:    

Similar News