ഇന്ധനം നിറച്ച് ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം; തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തില്‍ തീപിടിച്ചു; വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും? ആശങ്ക ഉയര്‍ത്തി അപകടത്തിന്റെ ദൃശ്യങ്ങള്‍

ആശങ്ക ഉയര്‍ത്തി അപകടത്തിന്റെ ദൃശ്യങ്ങള്‍

Update: 2025-06-12 09:15 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ യാത്രവിമാനത്തില്‍ മുന്‍ മുഖ്യമന്ത്രി വിജയ് റൂപാണിയും ഉണ്ടായിരുന്നതായി സൂചന. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്നാണ് വിവരം.

വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

Tags:    

Similar News