പിഴവ് ഡിഗ്രി പ്രവേശനത്തെ ബാധിക്കുമെന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു; പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്ക് തെറ്റായി രേഖപ്പെടുത്തിയത് 30,000 പേര്‍ക്ക്; സോഫ്റ്റ് വെയറിനെ പഴിചാരി രക്ഷപ്പെടാന്‍ കഴിയുന്നില്ല; സൂക്ഷ്മ പരിശോധനയില്ലെന്ന് വ്യക്തം; മന്ത്രി ശിവന്‍കുട്ടി ഇതുവല്ലതും അറിഞ്ഞോ?

Update: 2025-06-24 07:01 GMT

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ്. ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റിലാണ് പിഴവുള്ളത്.

തെറ്റ് കണ്ടെത്തിയ മാര്‍ക്ക് ലിസ്റ്റുകള്‍ സ്‌കൂളുകള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കി. മേയ് 22ന് പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവുകളുള്ളത്. പിഴവ് സോഫ്റ്റ്വെയറിന്റെ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് വിവരം. സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. അട്ടിമറിയുണ്ടായോ എന്നും സംശയമുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പിഴവുണ്ടാകുന്നത്. ഇതോടെ കുട്ടികളുടെ തുടര്‍ പഠനം അടക്കം പ്രതിസന്ധിയിലാകും.

നിലവിലെ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കേണ്ടെന്നും അടുത്തദിവസം തന്നെ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളെ അറിയിച്ചു. എന്നാല്‍ പല സ്‌കൂളുകളിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു. മിക്ക കുട്ടികളുടെയും മാര്‍ക്ക്ലിസ്റ്റില്‍ ഒന്നാം വര്‍ഷത്തെ നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കാണു രണ്ടാം വര്‍ഷത്തേതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുതര പിഴവാണ് ഇത്.

ഡിഗ്രി പ്രവേശനം നടക്കുന്ന ഘട്ടത്തില്‍ മാര്‍ക്ക് ലിസ്റ്റില്‍ പിഴവു വന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു. സോഫ്റ്റ്വെയറിന്റെ പിഴവാണ് എന്ന് പറയുമ്പോഴും സൂക്ഷ്മ പരിശോധന ഈ വിഷയത്തില്‍ നടന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. രണ്ട് വര്‍ഷമായി രേഖപ്പെടുത്തിയ നിരന്തര മൂല്യ നിര്‍ണയത്തില്‍ ഒരേ മാര്‍ക്ക് തന്നെ വന്നു എന്നതാണ് ഗുരുതര പിഴവായി മാര്‍ക്ക് ലിസ്റ്റില്‍ സംഭവിച്ചിരിക്കുന്നത്. പരിശോധന നടത്താനും മാര്‍ക്ക് ലിസ്റ്റ് തിരുത്തി നല്‍കാനുമാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസം മുന്‍പ് മലപ്പുറത്ത് ഒരു വിദ്യാര്‍ഥിയുടെ ഹിന്ദിയുടെ മാര്‍ക്ക് കൂട്ടിയതിലും പിഴവ് കണ്ടെത്തിയിരുന്നു. ആ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കു വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പിഴവുകള്‍ സംഭവിച്ചിരുന്നു. ഉത്തരക്കടലാസ് പകര്‍പ്പ് എടുത്ത് പരിശോധിച്ചപ്പോള്‍ മാര്‍ക്ക് കൂട്ടിയതിലെ പിഴവ് കണ്ടെത്തിയിരുന്നു. പരാതി നല്‍കിയവരുടെ ഉള്ള മാര്‍ക്കും വെട്ടിക്കുറച്ചിരുന്നു. അന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണു നല്‍കിയത്.

കേരളത്തിലും പുറത്തു വിവിധ യൂണിവേഴ്‌സിറ്റികളിലും ഡിഗ്രി പ്രവേശനം നടക്കുകയാണ്. അതിവേഗം പൂര്‍ത്തിയാകുന്നതാണ് ഈ പ്രവേശന നടപടി ക്രമം. കൈയ്യില്‍ കിട്ടിയ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിലെ പിഴവ് അതുകൊണ്ടു തന്നെ കുട്ടികളേയും ബാധിക്കും. വിദ്യാഭ്യാസ വകുപ്പിലെ സ്ഥിരം വീഴ്ചകളില്‍ കാരണക്കാരെ രക്ഷിക്കുന്ന രാഷ്ട്രീയ പക്ഷപാതിത്വമാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News