'ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്; തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാളെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും'; സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2025-03-18 11:52 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ഇന്ത്യന്‍ വംശജയായ സഞ്ചാരി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്‌സില്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകള്‍ അറിയിക്കുന്നതായും മോദി കത്തില്‍ പറഞ്ഞു. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു.

'സുനിത വില്യംസ്, എല്ലാ ഇന്ത്യക്കാരുടെയും ആശംസകള്‍ അങ്ങേയ്ക്ക് നേരുകയാണ്. അറിയപ്പെടുന്ന ബഹിരാകാശ യാത്രികനായ മൈക്ക് മാസിമിനോയുമായി ഇന്ന് ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സംഭാഷണത്തില്‍ സുനിതയുടെ പേര് ഉയര്‍ന്നുവന്നു. നിങ്ങളെയോര്‍ത്ത് എത്രയേറെ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു എന്ന കാര്യം ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയ്ക്ക് ശേഷം സുനിതയ്ക്ക് ഒരു കത്ത് എഴുതാതിരിക്കാനായില്ല. സുനിത വില്യംസിന്റെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ധീരതയും സന്നദ്ധതയും ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായി പുതിയ ദൗത്യവും. ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്. സുനിതയുടെ ആരോഗ്യത്തിനും വിജയകരമായ ലാന്‍ഡിംഗിനുമായി എല്ലാ ഇന്ത്യക്കാരും പ്രാര്‍ഥിക്കുന്നു'- എന്നിങ്ങനെ നീളുന്നു സുനിത വില്യംസിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിലെ വിശദാംശങ്ങള്‍.

തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാളെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും -മോദി കുറിച്ചു. ദൗത്യത്തിന് ശേഷം ഇന്ത്യയില്‍ സുനിത വില്യംസിനെ പ്രതീക്ഷിക്കുന്നതായും, രാജ്യത്തിന്റെ അഭിമാനപുത്രിയ്ക്ക് ആതിഥേയത്വമരുളുന്നതില്‍ അതിയായ സന്തോഷമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സുനിതയുടെ ജീവിതപങ്കാളി മൈക്കല്‍ വില്യംസിനും സുനിതയുടെ ബഹിരാകാശ സഹയാത്രികന്‍ ബാരി വില്‍മോറിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

2016-ല്‍ ഞാന്‍ അമേരിക്ക സന്ദര്‍ശിച്ച ഘട്ടത്തില്‍ നിങ്ങളെ കണ്ടുമുട്ടിയത് സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. തിരിച്ചു വരവിന് ശേഷം ഇന്ത്യയില്‍ നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ബൈഡനേയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും കത്തില്‍ പറയുന്നു.

നിങ്ങളുടെ നേട്ടത്തില്‍ 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു. ആയിരം മൈലുകള്‍ അകലെയാണെങ്കിലും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. പൂര്‍ണ ആരോഗ്യവാന്മാരായിരിക്കാനും ദൗത്യവിജയത്തിനും ഇന്ത്യയിലെ ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സുനിതയുടെ അമ്മ ബോണി പാണ്ഡ്യ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു മോദി പറഞ്ഞു. പരേതനായ ദീപക് ഭായിയുടെ അനുഗ്രവും നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുണ്ടെന്നും മോദി കത്തില്‍ പറഞ്ഞു.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കുന്നത്.

നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിക്കഴിഞ്ഞു. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് അണ്‍ഡോക്ക് ചെയ്തു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. നാളെ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്യും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ അനുസരിച്ച് ലാന്‍ഡിംഗ് സമയത്തില്‍ നേരിയ മാറ്റം വന്നേക്കാം.

ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ആണ് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പാരാഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. പുലര്‍ച്ചെ 3.27-ന് പേടകം ഭൂമിയില്‍ ഇറങ്ങും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ അറിയിച്ചു.

സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയാണ് ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിയിരിക്കുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5-ന് ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരുടെയും മടക്കം ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറിനെ തുടര്‍ന്ന് വൈകുകയായിരുന്നു.

Tags:    

Similar News