'ഇറാന്‍ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ഡോണള്‍ഡ് ട്രംപിനെ; യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി'; ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു; ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം യു എസ് തടഞ്ഞതെന്തിന്? സുരക്ഷ ഭീഷണി ഉയര്‍ന്നതോടെ ഇറാന്‍ പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍

ഇറാന്‍ പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍

Update: 2025-06-16 06:47 GMT

ടെല്‍ അവിവ്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇറാന്‍ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഡൊണാള്‍ഡ് ട്രംപിനെ ഇറാന്‍ തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നുവെന്നും അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും നെതന്യാഹു ആരോപിച്ചു. ഞായറാഴ്ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. അവര്‍ക്ക് ട്രംപിനെ കൊല്ലണം. അദ്ദേഹം ഒന്നാം നമ്പര്‍ ശത്രുവാണ്. അദ്ദേഹം ഒരു നിര്‍ണ്ണായക നേതാവാണ്. മറ്റുള്ളവര്‍ ചെയ്തതുപോലെ ദുര്‍ബലമായ രീതിയില്‍ അവരുമായി വിലപേശാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയതും ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതുമടക്കമുള്ള നടപടികളെ ഉദ്ധരിച്ച്, ഇറാന്റെ ആണവ ലക്ഷ്യങ്ങള്‍ക്കെതിരായ ട്രംപിന്റെ ഉറച്ച നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. ട്രംപിന്റെ സഖ്യകക്ഷിയായി സ്വയം വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലിന് ആസന്നമായ ഒരു ആണവ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവ പദ്ധതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതിനും ആണവ കരാര്‍ റദ്ദാക്കിയതിനും ട്രംപിനെ നെതന്യാഹു പ്രശംസിച്ചു. തന്റെ വീടിന്റെ കിടപ്പുമുറിയിലെ ജനാലയില്‍ മിസൈല്‍ പതിച്ചപ്പോള്‍ സ്വന്തം ജീവന്‍ തന്നെ ലക്ഷ്യം വച്ചായിരുന്നുവെന്നും ഇസ്രായേല്‍ നേതാവ് വെളിപ്പെടുത്തി. ഇറാനെ നേരിടുന്നതില്‍ ട്രംപിന്റ 'ജൂനിയര്‍ പങ്കാളി' എന്ന് സ്വയം വിശേഷിപ്പിച്ച നെതന്യാഹു, ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ടെഹ്‌റാന്റെ ശ്രമങ്ങളെ ഇരു നേതാക്കളും ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാക്കി.

ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്നതില്‍ ട്രംപിന്റെ ശക്തമായ നിലപാടാണ് അദ്ദേഹത്തെ പ്രധാന ലക്ഷ്യമാക്കാന്‍ കാരണമെന്നും നെതന്യാഹു പറയുന്നു. അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, നിങ്ങള്‍ ആണവായുധം ഉണ്ടാകാന്‍ പാടില്ല, അതിനര്‍ത്ഥം നിങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയില്ല' എന്നാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 'ഇറാനികള്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല'എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലാം ദിനവും ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ആളിക്കത്തുമ്പോള്‍ ഇരു രാജ്യങ്ങളും സമാധാനപരമായ കരാറില്‍ എത്തണമെന്ന നിലപാട് ട്രംപ് ആവര്‍ത്തിക്കുകയാണ്. ഇരു രാജ്യങ്ങളോടും ബഹുമാനമെന്നും സമാധാന ചര്‍ച്ചകള്‍ക്കുള്ള സമയമായെന്നും ട്രംപ് പറഞ്ഞു.

അതേ സമയം ഇറാനില്‍ ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി ബങ്കറിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അയത്തൊള്ള അലി ഖമീനിയും മകന്‍ മൊജ്തബ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതെന്ന് 'ഇറാന്‍ ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്തു.

വടക്കുകിഴക്കന്‍ ടെഹ്റാനിലെ ബങ്കറിലേക്കാണ് അയത്തൊള്ള അലി ഖമീനിയും കുടുംബവും മാറിയതെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഞായറാഴ്ച ഇറാനിലെ മഷ്ഹാദ് നഗരം ലക്ഷ്യമിട്ടും ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു. രാജ്യത്തെ ഒരിടത്തും അയത്തൊള്ള അലി ഖമീനി സുരക്ഷിതനല്ലെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പായാണ് ഈ ആക്രമണത്തെ ഇറാന്‍ വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇസ്രയേല്‍ ഇറാനെതിരേ ഓപ്പറേഷന്‍ ആരംഭിച്ച ആദ്യദിവസം തന്നെ അയത്തൊള്ള അലി ഖമീനിയെ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. എന്നാല്‍, ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുക്കുന്നത് വരെ അദ്ദേഹത്തിന് അവസരം നല്‍കിയതാണെന്നും നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇറാന്‍ ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ IRGC) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും കൊല്ലപ്പെട്ടു .ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജറൂസലമില്‍ മിസൈല്‍ പതിച്ച് തീപിടിത്തമുണ്ടായിഹൈഫയില്‍ മിസൈലുകള്‍ പതിച്ചതായും സ്ഫോടനങ്ങള്‍ ഉണ്ടായതായും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവിവിന് നേര്‍ക്ക് കൂടുതല്‍ മിസൈല്‍ ആക്രമണം ഉടനുണ്ടാകുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച പുലര്‍ച്ചെ, ടെഹ്‌റാനിലെ ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ടതെന്ന് വിശേഷിപ്പിച്ച തലസ്ഥാനത്തിന് ചുറ്റുമുള്ള നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായും അവര്‍ അവകാശപ്പെട്ടു. അതിനിടെ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ആക്രമിക്കുന്നതില്‍ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ വ്യക്തമാക്കി.'ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ ഞങ്ങളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തലത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'എന്നിരുന്നാലും, ഇറാനും ഇസ്രായേലും തമ്മില്‍ ഒരു കരാര്‍ എളുപ്പത്തില്‍ ഉണ്ടാക്കാനും ഈ രക്തരൂക്ഷിതമായ സംഘര്‍ഷം അവസാനിപ്പിക്കാനും നമുക്ക് കഴിയും.' ട്രംപ് പറഞ്ഞു.

അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും സാധാരണക്കാരാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. അതിനിടെ, കഴിഞ്ഞദിവസവും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇറാനും ഇസ്രയേലിനെതിരേ ആക്രമണം നടത്തി. ഞായറാഴ്ച ഇറാന്‍ ആദ്യമായി പകലും മിസൈല്‍ ആക്രമണം നടത്തി. ഹൈഫയിലെ വിവിധമേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ഇതിനുപുറമേ ടെല്‍ അവീവിന് സമീപത്തെ ബാത്ത് യാമിലും രൂക്ഷമായ മിസൈല്‍ ആക്രമണമുണ്ടായി. അതിനിടെ, ഇസ്രയേല്‍ നടത്തുന്ന സൈനികനടപടിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണങ്ങളിലോ സൈനിക ഓപ്പറേഷനുകളിലോ ഫ്രാന്‍സിന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News