ഫുട്‌ബോളിനെ നെഞ്ചേറ്റിയ മാര്‍പാപ്പ; യുവാവായിരിക്കേ അര്‍ജന്റീന ഫുട്‌ബോള്‍ ലീഗിലെ സാന്‍ ലോറെന്‍സേ ക്ലബ്ബിന്റെ അംഗമായി; പൗരോഹിത്വത്തിന്റെ വഴിയില്‍ നീങ്ങിയപ്പോഴും കാല്‍പന്തുകളിയെ കൈവിട്ടില്ല; മടക്കം അന്ത്യവിശ്രമം റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ മതിയെന്ന് വെളിപ്പെടുത്തിയ ശേഷം

ഫുട്‌ബോളിനെ നെഞ്ചേറ്റിയ മാര്‍പാപ്പ

Update: 2025-04-21 08:54 GMT

റോം: കാല്‍പന്തിനെ നെഞ്ചിലേറ്റിയവരുടെ നാടാണ് അര്‍ജന്റീന. അങ്ങനെയുള്ള നാട്ടില്‍ നിന്നും ഒരു മാര്‍പാപ്പ ഉണ്ടാകുമ്പോള്‍ അദ്ദേഹം ഫുട്‌ബോള്‍ കളിയെ നെഞ്ചേറ്റുന്ന ആളാകുമെന്ന കാര്യം ഉറപ്പാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. കാല്‍പന്തിനെ നെഞ്ചേറ്റിയ പുരോഹിതനായിരുന്നു അദ്ദേഹം. കാല്‍പ്പന്തു കളിയെ നെഞ്ചിലേറ്റിയ, തന്റെ ഇഷ്ട ടീമിനുവേണ്ടി എന്തുയാതനയും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു മാര്‍പാപ്പ. അര്‍ജന്റീന ഫുട്‌ബോള്‍ ലീഗിലെ പ്രമുഖ ടീമായ സാന്‍ ലോറെന്‍സോ (അത്യലറ്റികോ സാന്‍ ലോറെന്‍സോ ഡി അല്‍മാര്‍ഗൊ) ക്ലബിന്റെ ഔദ്യോഗിക അംഗമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ബൂവേനോസ് ആരീസിനു സമീപമുള്ള ബോയിഡോ നഗരമാണ് ലോറെന്‍സോ ക്ലബിന്റെ കേന്ദ്രം. ക്ലബിനുവേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു മാര്‍പാപ്പയ്ക്ക് 2008 ല്‍ സാന്‍ ലോറെന്‍സോയുടെ ഔദ്യോഗിക അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. ടീമിന്റെ ഹോം ഗ്രൗണ്ടിനു സമീപമുള്ള സ്‌പോര്‍ട്‌സ് കോംപ്‌ളസില്‍ നടന്ന ചടങ്ങില്‍ ഓസ്‌കര്‍ ലുചിനിയാണ് മാര്‍പാപ്പയ്ക്ക് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചത്.

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാന്‍ ലോറെന്‍സോ ക്ലബ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ലബിന്റെ ജഴ്‌സിയുമായി കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ ചിത്രങ്ങളാണ് വെബ്‌സൈറ്റില്‍ നിറഞ്ഞത്. ബൂവേനോസ് ആരീസിന്റെ ആര്‍ച്ചു ബിഷപ് ആയതിനുശേഷവും സാന്‍ ലോറെന്‍സോയുമായി അടുത്ത ബന്ധമായിരുന്നു മാര്‍പാപ്പയ്ക്കുണ്ടായിരുന്നത്. സാന്‍ ലോറെന്‍സോ ക്ലബിന്റെ ആസ്ഥാനത്താണ് ബെര്‍ഗോളിയോ താമസിച്ചിരുന്നത്.

തലസ്ഥാന നഗരിയായ ബൂവേനോസ് ആരീസിലുള്ള ബിഷപ് ഹൗസിലേക്കു മാര്‍പാപ്പ പോയിരുന്നത് സാധരണക്കാര്‍ സഞ്ചരിച്ചിരുന്ന ബസിലും. സാന്‍ ലോറെന്‍സോ ക്ലബിന്റെ ജയത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയും തോല്‍വിയില്‍ ദുഃഖിക്കുകയും ചെയ്യുന്ന ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമികൂടിയാണ് മാര്‍പാപ്പ.

1908 ഏപ്രില്‍ ഒന്നിനാണ് സാന്‍ ലോറെന്‍സോ ക്ലബ് രൂപം കൊണ്ടത്. ബൂവേനോസ് ആരീസിന്റെ തെരുവുകളില്‍ നിന്നെത്തുന്ന കുട്ടികള്‍ ബോയിഡോ തെരുവുകളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തെരുവില്‍ കളിക്കുന്നതിനിടെ അപകടം ഉണ്ടായതിനെത്തുടര്‍ന്ന് ഫാ. ലോറെന്‍സോ തന്റെ ഇടവക പള്ളിയുടെ പിന്നിലുള്ള മൈതാനം കുട്ടികള്‍ക്കു തുറന്നുകൊടുത്തു. പിന്നീട് ഫാ. ലോറെന്‍സോയുടെ പേരില്‍ അറിയപ്പെട്ട ക്ലബ് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രമുഖ ടീമായി.

1972 ല്‍ രണ്ട് ദേശീയ കിരീടങ്ങള്‍ സ്വന്തമാക്കി. ഒരു വര്‍ഷം രണ്ടു ദേശീയ കിരീടം നേടുന്ന ആദ്യ ടീം എന്ന റിക്കാര്‍ഡ് സാന്‍ ലോറെന്‍സോ നേടി. ഗോളടിക്കും ഗോളിയെന്നു പേരുകേട്ട പരാഗ്വെയുടെ ജോസ് ലൂയിസ് ഷിലാവര്‍ട്ട്, മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ അഞ്ചെലൂസി, അര്‍ജന്റീന താരങ്ങളായ പാബ്‌ളോ സെബെലെറ്റ, എസക്കിയേല്‍ ലാവേസി തുടങ്ങിയ പ്രമുഖര്‍ സാന്‍ ലോറെന്‍സോയുടെ മുന്‍ കളിക്കാരാണ്.

അതേസമയം ആശുപത്രി വാസത്തെ തുടര്‍ന്ന് അന്ത്യനിമിഷങ്ങള്‍ അടുത്തുവെന്ന് തോന്നിയ ഘട്ടത്തിലും പോപ്പ് ഫ്രാന്‍സിസ് തന്റെ അന്ത്യാഭിലാഷങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ അടക്കം ചെയ്താല്‍ മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. മറ്റു മാര്‍പാപ്പമാരെപ്പോലെ വത്തിക്കാനിലെ ശവകുടീരങ്ങളില്‍ അന്ത്യവിശ്രമത്തിന് ആഗ്രഹമില്ലെന്നും അതേസമയം തന്റെ സംസ്‌കാരച്ചടങ്ങ് ലളിതമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News