ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമസ്ഥലം വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു; ശവകുടീരത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം; ഇന്നലെ മാത്രം എത്തിയത് രണ്ട് ലക്ഷത്തിലേറെ പേര്‍; അലങ്കാരങ്ങളില്ലാത്ത ലളിതമായ ശവകുടീരത്തിന് മുകളിലായി പാപ്പ ധരിച്ചിരുന്ന കുരിശും സ്ഥാപിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമസ്ഥലം വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു

Update: 2025-04-28 04:14 GMT

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ശനിയാഴ്ചയാണ് റോമിലെ സാന്താ മരിയ മജോരേ ബസിലിക്കയില്‍ പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. പൗളിന്‍ ചാപ്പലിനും സ്ഫോര്‍സ ചാപ്പല്‍ ഓഫ് ദ ബസിലിക്കയ്ക്കുമിടയില്‍ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള ശവകുടീരത്തിന്റെ സ്ഥാനം. ഫ്രാന്‍സിസ് പാപ്പ ധരിച്ചിരുന്ന കുരിശ് കല്ലറയ്ക്കുമീതേയായി ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഏറ്റവും ലളിതമായ രീതിയില്‍ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു. കന്യാമറിയത്തിന്റെ ഭക്തനായതിനാലാണ് അഞ്ചാംനൂറ്റാണ്ടില്‍ പണിത ഈ പള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ അന്ത്യവിശ്രമത്തിന് തിരഞ്ഞെടുത്തത്. ഇന്നലെ തുറന്നു കൊടുത്ത ശവകുടീരത്തിലേക്ക് ജനപ്രവാഹം തന്നെയാണ് ഉണ്ടായത്. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിയവേ ശവകുടീരത്തിനരികില്‍ വിശ്വാസികളുടെ നീണ്ട നിരയാണ്. ജീവതിത്തിലുടനീളം ലാളിത്യം ഉയര്‍ത്തിപിടിച്ച ആ മഹാ മനുഷ്യന്റെ ശവകുടീരം കാണാന്‍ സാന്താ മരിയ മാഗിയോര്‍ ബസിലിക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറാഴ്ച രാവിലെ നടന്ന പ്രത്യേക ബലിയില്‍ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ജീവിതത്തിലുടനീളം നിലപാടുകള്‍ ഉറക്കെ പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരം ഒരു നോക്ക് കാണാന്‍ പലര്‍ക്കും നീണ്ട നിരയില്‍ അല്‍പ്പനേരമെങ്കിലും കാത്തുനില്‍ക്കേണ്ടി വന്നു.

പൂര്‍വികരുടെ നാട്ടില്‍ നിന്നെത്തിച്ച മാര്‍ബിളില്‍ തീര്‍ത്ത കല്ലറയുടെ പുറത്ത് ഫ്രാന്‍സിസ് എന്ന പേര് മാത്രം അടയാളപ്പെടുത്തിയ ശവകുടീരത്തിനരികിലൂടെ നടന്ന് നീങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഭാഷയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന് നന്ദിയര്‍പ്പിക്കുകയാണ് വിശ്വാസികള്‍. ശനിയാഴ്ചയാണ് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഏറ്റവും ലളിതമായ രീതിയില്‍ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് മാര്‍പാപ്പ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു.

ശനിയാഴ്ചത്തെ സംസ്‌കാരച്ചടങ്ങുകളില്‍ 50 രാഷ്ട്രത്തലവന്മാരുള്‍പ്പെടെ 130 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജും പങ്കെടുത്തു. പാപ്പയ്ക്ക് അന്ത്യാഞ്ജലിയേകാന്‍ നാലുലക്ഷത്തിലേറെപ്പേരെത്തിയെന്ന് വത്തിക്കാന്‍ അറിയിച്ചു. അടുത്ത പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 10-ന് ആരംഭിക്കുമെന്നാണ് സൂചന.

Tags:    

Similar News