'ഈ കേസില്‍ എന്റെ മൊഴിക്ക് വളരെ പ്രാധാന്യമുണ്ട്; അത് കഴിഞ്ഞാവാം പ്രസവ അവധി'; കോടതിയിലെത്തിയ പൊലീസുകാരിക്ക് പ്രസവ വേദന; ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക്; ആണ്‍കുഞ്ഞിന് ജന്മം നല്‍കി; അവധിയെടുക്കാതെ ഡ്യൂട്ടിക്ക് വന്ന ശ്രീലക്ഷ്മിയെ അഭിനന്ദിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍

കോടതിയിലെത്തിയ പൊലീസുകാരിക്ക് പ്രസവ വേദന

Update: 2025-07-22 13:02 GMT

തൃശൂര്‍: പൂര്‍ണ ഗര്‍ഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിര്‍വഹണത്തിനെത്തിയ പൊലീസുകാരിക്ക് കോടതിയില്‍വച്ച് പ്രസവ വേദന. പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മൊഴി നല്‍കാന്‍ കോടതിയിലെത്തിയതായിരുന്നു ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലക്ഷ്മി. നിറവയറും താങ്ങി കോടതിയില്‍ മൊഴി നല്‍കാനെത്തിയ ശ്രീലക്ഷ്മിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ പ്രതി ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ശ്രീലക്ഷ്മി. കോടതിയില്‍ മൊഴി നല്‍കിയ ശേഷം പ്രസവാവധിയില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം. ലീവ് നേരത്തെയാക്കി വിശ്രമിക്കൂവെന്ന് വീട്ടുകാരും സഹപ്രവര്‍ത്തകരും അറിയിച്ചുവെങ്കിലും സഹപ്രവര്‍ത്തകന് നീതി ലഭിക്കുന്നതിന് തടസമുണ്ടാകരുതെന്ന് കരുതി ശ്രീലക്ഷ്മി ജോലിയില്‍ തുടര്‍ന്നു. ഗര്‍ഭകാലത്തത്രയും ഓട്ടോറിക്ഷയിലാണ് ശ്രീലക്ഷ്മി സ്റ്റേഷനിലേക്ക് എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി.

സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ തൃശൂര്‍ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടന്‍ ബ്‌ളീഡിംഗ് തുടങ്ങുകയായിരുന്നു. ശ്രീലക്ഷ്മിയുടെ ആദ്യപ്രസവമാണ്. ഭര്‍ത്താവ് ആശ്വിന്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.  ഭര്‍ത്താവും, ഡോക്ടറും, വീട്ടുകാരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും കേസില്‍ തന്റെ മൊഴിയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീലക്ഷ്മി അവരെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിര്‍വഹണത്തോടുള്ള ശ്രീലക്ഷ്മിയുടെ ആത്മാര്‍ത്ഥതയെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അഭിനന്ദിച്ചു.

Tags:    

Similar News