അന്‍വറിന്റെ വാക്ക് കേട്ട് മത്സരിച്ചാല്‍ രാഷ്ട്രീയം തീരുമോ എന്ന ആശങ്ക സജി മഞ്ഞക്കടമ്പലിനും; സാമാന്യ മര്യാദ വച്ച് അന്‍വര്‍ പെരുമാറണമെന്നും ആ മര്യാദ ലംഘിച്ചാല്‍ പ്രതികരിക്കുമെന്നും താക്കീത് നല്‍കി യുഡിഎഫ് കണ്‍വീനര്‍; നയതന്ത്രത്തില്‍ നിന്നും ചെന്നിത്തലയും പിന്മാറി; നിലമ്പൂരില്‍ അന്‍വര്‍ രാഷ്ട്രീയ പത്മവ്യൂഹത്തില്‍; ഉറച്ച നിലപാടില്‍ കോണ്‍ഗ്രസ്; മുസ്ലീം ലീഗും അനുരഞ്ജനത്തിന് ഇല്ല; ഒരു പകല്‍ കൂടി നീട്ടിയെടുക്കാന്‍ അന്‍വറിസം

Update: 2025-05-30 05:11 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ അര്‍ത്ഥത്തിലും പിവി അന്‍വര്‍ പ്രതിരോധത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പ്രഖ്യാപിക്കില്ല. സജി മഞ്ഞക്കടമ്പലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അന്‍വറിന്റെ നീക്കം. നിലമ്പൂരില്‍ മത്സരിച്ചു തോറ്റുവെന്ന പേരുദോഷം ഒഴിവാക്കാനാണ് ഇത്. അതിനിടെ ഒരു പകല്‍കൂടി കാത്തിരിക്കുമെന്ന് അന്‍വര്‍ അറയിച്ചു. യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് ഇന്ന് ഒരു പ്രഖ്യാപനം നടത്താതിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.

ഇന്ന് രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ അന്‍വര്‍, 'യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ല' എന്നും അറിയിച്ചു. എന്നാല്‍ യുഡിഎഫിലെ പ്രമുഖരൊന്നും അന്‍വറിനെ ബന്ധപ്പെട്ടിട്ടില്ല. ഇന്നു രാവിലേയും അന്‍വറിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തു വന്നു. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ മാത്രമേ അന്‍വറുമായി സഹകരണത്തിനുള്ളൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരസ്യമായി ഷൗക്കത്തിനെ പിന്തുണയ്ക്കണം. അന്‍വറില്ലെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. അതിനിടെ മത്സരിക്കാനുള്ള താല്‍പ്പര്യക്കുറവ് സജി മഞ്ഞകടമ്പിലും അന്‍വറിനെ അറിയിച്ചു. നേരത്തെ ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ കെപിസിസി സെക്രട്ടറി എന്‍കെ സുധീര്‍ മത്സരിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും സുധീറിനെ വലിയ രാഷ്ട്രീയ നഷ്ടമായി മാറി ആ മത്സരം. ഈ സാഹചര്യം സജി മഞ്ഞകടമ്പിലും തിരിച്ചറിയുന്നുണ്ട്.

പി.വി. അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചാല്‍ അവിടെ വച്ച് കാണാമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചിട്ടുണ്ട്. വി.ഡി. സതീശനെയും ആര്യാടന്‍ ഷൗക്കത്തിനെയും വിമര്‍ശിക്കുന്ന അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന് ഇനിയും പുനര്‍ ചിന്തനമുണ്ടാവാം, സാമാന്യ മര്യാദ വച്ച് അന്‍വര്‍ പെരുമാറണമെന്നും ആ മര്യാദ ലംഘിച്ചാല്‍ പ്രതികരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. പി.വി അന്‍വറുമായി ഇനി താന്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയാണ് മൂന്ന് ദിവസം അനുരഞ്ജന ചര്‍ച്ച നടത്തിയത്. അന്‍വര്‍ വിഷയം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും ബിജെപി സിപിഎം വോട്ടുകച്ചവടം നടക്കില്ലെന്നും രമേശ് പ്രതികരിച്ചു. ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്‍വര്‍ മത്സരിക്കണമെന്ന വികാരമാണ് ഉണ്ടായത്. പക്ഷേ അതിന് അന്‍വറിന് താല്‍പ്പര്യക്കുറവണ്ട്.

യുഡിഎഫില്‍ ഘടകകക്ഷിയാക്കാതെ ഇനി ചര്‍ച്ചയില്ലെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നിട്ടും ഇന്ന് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് അന്‍വര്‍ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത സമീപനം. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് വ്യാഴാഴ്ച വൈകീട്ട് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍, ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും ഷൗക്കത്തിനെ എംഎല്‍എയാക്കാനല്ല താന്‍ രാജിവെച്ചതെന്നും ആവര്‍ത്തിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ യുഡിഎഫില്‍ ആര് ഉത്തരവാദിത്വമേല്‍ക്കുമെന്നും അന്‍വര്‍ ചോദിച്ചു. പൊതുസമൂഹത്തെക്കൂടി അറിയിച്ചുകൊണ്ട് മുന്നണിപ്രവേശം പ്രഖ്യാപിക്കണമെന്നതാണ് അന്‍വര്‍ കോണ്‍ഗ്രസിനുമുന്‍പില്‍വെച്ച നിബന്ധന.

തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം അനുവദിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരരംഗത്ത് ഇറങ്ങും എന്നാണ് വ്യാഴാഴ്ചത്തെ അന്‍വറിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചു. യുഡിഎഫിലെ ചില നേതാക്കളില്‍ വിശ്വാസമില്ലാതായെന്നും അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്‍വറിന്റേത് വെറും ഭയപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്.

Tags:    

Similar News