വാടക കൊലയാളികള്‍ രാജ രഘുവംശിയെ കൊല്ലുന്നത് നോക്കിനിന്ന് സോനം; കൊലയാളികളുമായി യുവതി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍; ഇന്‍ഡോറിലെത്തി കാമുകനെ കണ്ടു; മധുവിധു കൊലയുടെ കുരുക്കഴിച്ച 'ഓപ്പറേഷന്‍ ഹണിമൂണ്‍'; പ്രേമബന്ധത്തെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ഭര്‍തൃ സഹോദരന്‍

മധുവിധു കൊലയുടെ കുരുക്കഴിച്ച 'ഓപ്പറേഷന്‍ ഹണിമൂണ്‍';

Update: 2025-06-10 14:34 GMT

ഷില്ലോങ്: മേഘാലയില്‍ ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവംശിയാണ് (29) കൊല്ലപ്പെട്ടത്. യുവാവിന്റെ ഭാര്യ സോനവും (25) കാമുകന്‍ രാജ് കുശ്വാഹയും (21) ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയാണ് കൃത്യം നടത്തിയത്. സോനത്തിനും കാമുകനും പറ്റിയ ചെറിയൊരു പിഴവാണ് കേസില്‍ വഴിത്തിരിവായത്. കൊലയാളികളിലൊരാള്‍ സോനത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതും മേഘാലയയില്‍ സോനത്തെ കാണാതായ സ്ഥലത്തുവച്ച്. ഇതുമനസിലായതോടെ സോനം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ തുടക്കംമുതലേ പോലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു.

ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി 'ഓപ്പറേഷന്‍ ഹണിമൂണ്‍' എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്. രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വ എന്നിവരുള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജ രഘുവംശിയെ മേഘാലയയിലെ ഹണിമൂണിനിടെ കൊലപ്പെടുത്തിയത് ഭാര്യയുടെ കണ്‍മുന്നില്‍വെച്ചാണെന്ന് പൊലീസ് പറയുന്നു. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യയും കൊലക്കേസിലെ മുഖ്യപ്രതിയുമായ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍, ഭാര്യ സോനം രഘുവംശിയെ അപ്പോഴും കണ്ടെത്താനായിരുന്നില്ല.

പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്‌ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി.

സോനം രഘുവംശിയും കാമുകനായ രാജ് കുശ്വയും ചേര്‍ന്നാണ് രാജ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തത്. ഇവരുടെ പദ്ധതിയനുസരിച്ചാണ് സോനം മേഘാലയയിലേക്ക് ഹണിമൂണ്‍ യാത്രയും സംഘടിപ്പിച്ചത്. ഇവിടെ എത്തിയതുമുതല്‍ കാമുകന് ഫോണിലൂടെ കൃത്യമായവിവരങ്ങള്‍ യുവതി കൈമാറിയിരുന്നു. ലൈവ് ലൊക്കേഷനും പോകുന്ന സ്ഥലങ്ങളുമെല്ലാം കാമുകന് ഫോണിലൂടെ അയച്ചുനല്‍കി. തുടര്‍ന്ന് ദമ്പതിമാരെ പിന്തുടര്‍ന്ന വാടക കൊലയാളികള്‍ മേയ് 23-നാണ് കൃത്യം നടത്തിയത്.

കൊലയാളികള്‍ രാജ രഘുവംശിയെ വളഞ്ഞപ്പോള്‍ 'അടിക്ക് അവനെ' എന്ന് പറഞ്ഞ് സോനം ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് സോനത്തിന്റെ കണ്‍മുന്നില്‍വെച്ചാണ് കൊലയാളിസംഘം രാജ രഘുവംശിയെ കൊലപ്പെടുത്തിയതെന്നും യാതൊരു കൂസലുമില്ലാതെ യുവതി ഇതെല്ലാം കണ്ടുനിന്നെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം 'ഹണിമൂണ്‍'

കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം ഷില്ലോങ്ങില്‍നിന്ന് യുവതി ഇന്‍ഡോറിലേക്ക് ട്രെയിനിലാണ് മടങ്ങിയത്. ഇന്ദോറില്‍വെച്ച് സോനവും കാമുകനായ രാജ് കുശ്വയും കണ്ടുമുട്ടി. ഇന്‍ഡോറിലെ വാടകവീട്ടില്‍ ഇരുവരും ഒരുമിച്ച് താമസിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് സോനം ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയത്. വാരണാസി വഴിയാണ് യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു.

മെയ് 11 ന് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി മെയ് 20 നായിരുന്നു മേഘാലയയില്‍ എത്തിയത്. അടുത്ത ദിവസം മെയ് 22 ന്, ദമ്പതികള്‍ സൊഹ്‌റയിലേക്ക് (ചിറാപുഞ്ചി) പോകാന്‍ ഒരു സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷം ജൂണ്‍ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവര്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടെന്നുള്ള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയായിരുന്നു കേസില്‍ വഴിത്തിരിവായത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. സോനത്തെക്കൂടാതെ ആണ്‍ സുഹൃത്തായ രാജ്, ആകാശ് രജ്പുത്, വിക്കി, ആനന്ദ് എന്നിവരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. സോനം രഘുവംശിയുടെ ഓഫീസില്‍ അക്കൗണ്ടന്റാണ് രാജ്.

പ്രണയം മറച്ചുവച്ച് വിവാഹം

സോനം രഘുവംശിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ വിപിന്‍ രഘുവംശി രംഗത്ത് വന്നു. കൊലപാതകത്തില്‍ അഞ്ച് പേര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വിപിന്‍ രഘുവംശി ആരോപിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം അവരുടെ അമ്മ തങ്ങളില്‍ നിന്നും മറച്ചുവെയ്ക്കുകയായിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു.

'സോനത്തിന്റെ അമ്മ ഞങ്ങളില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയായിരുന്നു. മുഴുവന്‍ കാര്യങ്ങളും ഞങ്ങളോട് പറഞ്ഞിരുന്നില്ല. സോനവുമായി അടുപ്പം സൂക്ഷിച്ചിരുന്ന രാജിനെ അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സോനത്തിന്റെ അച്ഛനോ സഹോദരനോ ഇക്കാര്യം അറിയാമായിരുന്നുവെങ്കില്‍ രാജിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമായിരുന്നു. കേസില്‍ അഞ്ചിലധികം പ്രതികളുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു', എന്നാണ് വിപിന്‍ ആരോപിച്ചത്.

കേസില്‍ അഞ്ചിലധികം പ്രതികള്‍ക്ക് പങ്കുണ്ട്. പൊലീസില്‍ കീഴടങ്ങാനായി സോനം ബസില്‍ ആണ് എത്തിയത്. അവര്‍ക്കൊപ്പം മറ്റുരണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. അവരെ എങ്ങനെയാണ് സോനത്തിന് പരിചയം? അവര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും സഹോദരന്‍ പ്രതികരിച്ചു.

'പ്രതി ചേര്‍ക്കപ്പെട്ട രാജ് നിരപരാധിയാണെങ്കില്‍ മണിക്കൂറുകളോളം അദ്ദേഹം സോനവുമായി സംസാരിക്കില്ല. രാജിന്റെ നാട്ടില്‍ നിന്നാണ് സോനത്തെ കണ്ടെത്തിയത്. അവള്‍ അവന്റെ വീട്ടില്‍ അഭയം തേടിയിരിക്കാം. രാജയുടെ കൊലപാതകത്തിനും മൃതദേഹം കണ്ടെടുക്കുന്നതിനും ഇടയിലുള്ള സമയം, സോനം മണിക്കൂറുകളോളം രാജുമായി സംസാരിക്കുമായിരുന്നു. രാജയെ വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവരുടെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിച്ചു. സോനം ഇങ്ങനെയാകുമെന്ന് ഞങ്ങള്‍ക്ക് ഒരു ഊഹവുമില്ലായിരുന്നു', എന്നും സഹോദരന്‍ പറഞ്ഞു.

Tags:    

Similar News