'ഫര്‍സാനയുമായുള്ള അഫാന്റെ ബന്ധം അറിയാമായിരുന്നു; ഒരു 27 വയസാകട്ടെ, ജോലിയൊക്കെ ആയ ശേഷം കെട്ടിച്ചു തരാം എന്നു പറഞ്ഞു; അഹ്‌സാന്‍ അയച്ചു തന്നെ ചിത്രത്തിലൂടെ അവളെ കണ്ടിരുന്നു'; ഫര്‍സാനയുടെ കുടുംബത്തോട് മാപ്പിരക്കുന്നതായി പിതാവ് റഹീം; സ്വത്ത് വിറ്റ് ബാധ്യത തീര്‍ക്കാമെന്നും മകനോട് പറഞ്ഞിരുന്നതായി റഹീം
ര്‍സാനയുമായുള്ള അഫാന്റെ ബന്ധം അറിയാമായിരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം തനിക്കും അറിയാമായിരുന്നതായി അഫാന്റെ പിതാവ് റഹീം. ഒരു ബന്ധു വഴിയാണ് ഇവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെങ്കിലും പിന്നീട് ഇതേക്കുറിച്ച് നേരിട്ടു ചോദിക്കുകയായിരുന്നു എന്നുമാണ് റഹിം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ബന്ധു വഴി ഫര്‍സാനയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ ഒപ്പം പഠിച്ച പെണ്‍കുട്ടിയാണെന്ന് പറഞ്ഞു. പിന്നീട് അഫാനോട് നേരിട്ട് ചോദിച്ചു. ഉമ്മ വെറുതേ പറയുന്നതാണെന്നായിരുന്നു മറുപടി. 'സംഭവം ഉള്ളതാണെന്ന് എനിക്ക് അറിയാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മനസില്‍ വയ്ക്ക്. ഒരു 27 വയസാകട്ടെ, ജോലിയൊക്കെ ആയ ശേഷം നമുക്ക് നോക്കാം. എനിക്ക് പ്രശ്‌നമൊന്നുമില്ല' എന്നാണ് താന്‍ മകനോട് പറഞ്ഞതെന്ന് റഹീം പറഞ്ഞു.
ഫര്‍സാനയുടെ ഫൊട്ടോ താന്‍ അഫാനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ തരാന്‍ അഫാന്‍ കൂട്ടാക്കിയില്ലെന്നും റഹീം വെളിപ്പെടുത്തി. ഇളയ മകനായ അഹ്‌സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്. അങ്ങനെ ഫര്‍സാനയെ കണ്ടിട്ടുണ്ടെന്നും റഹീം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പോയി കാണണമെന്നുണ്ട്. അവരോട് മാപ്പിരന്ന് രമ്യതയിലെത്തണമെന്നുണ്ട്. തന്റെ മകന്‍ കാരണമാണ് അവര്‍ക്ക് സ്വന്തം മകളെ നഷ്ടമായത്. വീട്ടുകാരുടെ പ്രതികരണം ഭയന്നാണ് അവിടേക്ക് പോകാത്തതെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാമെന്നും അതില്‍ വിഷമിക്കേണ്ടെന്നും താന്‍ മകന്‍ അഫാനോട് പറഞ്ഞിരുന്നുവെന്നും റഹീം പറയുന്നു. മുതല്‍ കിടക്കുകയല്ലേ, അത് വില്‍ക്കാമെന്നും അങ്ങനെ ബാധ്യത തീര്‍ക്കാമെന്നും പറഞ്ഞതാണ്. അതനുസരിച്ച് വീടും സ്ഥലവും കാണാന്‍ ബ്രോക്കര്‍മാരെ കൊണ്ടുവന്ന് നോക്കിയതാണെന്നും റഹീം പറഞ്ഞു.
നാട്ടില്‍ പതിനഞ്ച് ലക്ഷം രൂപയ്ക്കകത്തും ഗള്‍ഫില്‍ 10 ലക്ഷം രൂപയോളവുമാണ് തനിക്കും കുടുംബത്തിനുമായി ഉണ്ടായിരുന്ന കടബാധ്യത. അതല്ലാതെ അഫാന്‍ പറയുന്നല 65 ലക്ഷത്തിന്റെ കാര്യം അറിവില്ലെന്ന് റഹീം വെളിപ്പെടുത്തുന്നു. ചിട്ടി ചേര്‍ന്നയിനത്തില്‍ തന്റെ സഹോദരനായ ലത്തീഫീന് 75,000 രൂപ നല്‍കാനുണ്ടായിരുന്നു. ഉമ്മായുമായി സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടുമില്ല. മക്കളെന്തെങ്കിലും കൊടുക്കുന്നത് കൊണ്ടാണ് ഉമ്മ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുക്കളില്‍ നിന്ന് ഭാര്യയും മകനും പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നും റഹീം സ്ഥിരീകരിക്കുന്നു. അഫാന്റെ കുഞ്ഞുമ്മയുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശമാത്രമായി അഞ്ചര ലക്ഷം രൂപ തിരിച്ച് നല്‍കിയെന്നാണ് തന്റെ അറിവെന്നും അദ്ദേഹംപറഞ്ഞു. ബാധ്യതയില്‍ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണെന്നും അടയ്ക്കാന്‍ കാലാവധി ഉണ്ടായിരുന്നിട്ടും അസിസ്റ്റന്റ് മാനേജര്‍ നിരന്തരം ജപ്തി ഭീഷണി മുഴക്കിയിരുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഫാനെ തനിക്കിനി കാണ്ടേണ്ടെന്നും അത്രയധികം നഷ്ടമാണ് മകന്‍ തനിക്ക് വരുത്തിവച്ചതെന്നും റഹീം പറയുന്നു. തട്ടത്തുമലയിലെ ബന്ധുവില്‍ നിന്നും അഞ്ച് ലക്ഷം രൂപ അഫാനും ഉമ്മ ഷെമിയും ചേര്‍ന്ന് പലിശയ്‌ക്കെടുത്തിരുന്നു. ഈ വകയില്‍ അഞ്ചര ലക്ഷം രൂപയോളം മടക്കി അടച്ചു. പലിശ വൈകിയാല്‍ ഇവര്‍ വീട്ടിലേക്ക് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് റഹീം വിശദീകരിച്ചു. തട്ടത്തുമലയിലെ രണ്ടുബന്ധുക്കളെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.