'ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു'; യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്
'ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അറസ്റ്റിനുള്ള സാധ്യത ഒരുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങി. രാഹുല്‍ അടൂരിലെ വീട്ടിലും പാലക്കാടും ഇല്ല. യുവതി മൊഴി നല്‍കിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴി 20 പേജുണ്ട്. അഞ്ച് മണിക്കൂറോളം സമയമെടുത്താണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയത്. ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചത് ഒരു സുഹൃത്ത് വഴിയാണെന്നും വീഡിയോ കോള്‍ വഴി മരുന്നു കഴിച്ചുവെന്ന് രാഹുല്‍ ഉറപ്പാക്കിയുമെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ബംഗളുരുവില്‍ നിന്നുമാണ് ഗര്‍ഭഛിദ്ര മരുന്ന് എത്തിച്ചു നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ പരാതിയിലാണ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു.
അതേസമയം ഏറെ നാളത്തെ പ്രതിരോധം തകര്‍ന്നതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് മലയാളം ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഉണ്ടായേക്കുമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എ പാലക്കാട് വിട്ടത്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എംഎല്‍എ ഓഫീസ് ഇന്നും പൂട്ടിയ നിലയിലാണ്. യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയെന്നാണ് സൂചന.
വ്യാഴാഴ്ച നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി കാര്യങ്ങള്‍ വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നല്‍കി. വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ നിശ്ചയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ രാഹുലിനെതിരേ പരാതിവന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തുന്നു.
ഓഗസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയര്‍ന്നുവെങ്കിലും പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാല്‍, മൂന്നാംകക്ഷികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതികള്‍ പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണോയെന്നത് സ്ഥിരീകരിക്കാനോ തള്ളാനോ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല.
പരാതി ലഭിച്ചതോടെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ മാറിനില്‍ക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുല്‍.
യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ എല്‍എല്‍എ തുടര്‍നടപടികളുടെ കാര്യത്തില്‍ നിയമസഹായം തേടി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്. എന്നാല്‍, സെഷന്‍സ് കോടതിയെ സമീപിച്ചിട്ടേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കാവൂവെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. പക്ഷേ, പ്രത്യേക സാഹചര്യത്തില്‍ സാധ്യമാകുമോ എന്നു പരിശോധിക്കുന്നുണ്ട്. അതേസമയം, നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അപാകമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പോലീസ് സ്റ്റേഷനാകുന്നതെന്നും അഡ്വ. ജോര്‍ജ് പൂന്തോട്ടം പ്രതികരിച്ചു.
