'ഞാന്‍ ലേലു അല്ലു പറഞ്ഞിട്ടില്ല, മാപ്പും അപേക്ഷിച്ചിട്ടില്ല; മകനെക്കുറിച്ചുള്ള ആ ദുസ്വപ്‌നം എല്ലാം മാറ്റിമറിച്ചു; പുരുഷ കമ്മീഷന്‍ വന്നേ തീരൂ; മാങ്കൂട്ടത്തില്‍ എന്നെ സ്ലോ പോയിസണ്‍ എന്ന് വിളിച്ചയാളാണ്; ജയിലിലെ 4 യുവാക്കള്‍ നിരപരാധികള്‍, അവരെ പുറത്തിറക്കും; പൊലീസുകാരൊക്കെ നല്ല സഹകരണം; ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍

ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍

Update: 2025-12-17 10:18 GMT

തിരുവനന്തപുരം: 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെയുള്ള സൈബര്‍ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. താന്‍ ജയിലില്‍ കീഴടങ്ങുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

അഞ്ച് ദിവസം ഭക്ഷണവും നാല് ദിവസം വെള്ളവും ഉപേക്ഷിച്ച് താന്‍ ഗാന്ധിയന്‍ രീതിയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ജലപാനം നടത്താതിരിക്കുന്നത് വൃക്കകളെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിരാഹാരം നിര്‍ത്തിയത്. മകന്‍ യാഗിനെക്കുറിച്ചുള്ള ഒരു ദുസ്വപ്നവും തന്നെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജപരാതികളില്‍ കുടുങ്ങുന്ന പുരുഷന്മാരെ സംരക്ഷിക്കാന്‍ ഒരു 'മെന്‍സ് കമ്മീഷന്‍' അനിവാര്യമാണെന്ന് രാഹുല്‍ വാദിച്ചു. 'നമ്മുടെ മക്കളും സഹോദരന്മാരും ഒരു വ്യാജപരാതിയുടെ അകലത്തില്‍ മാത്രമാണ് ജയിലിലേക്ക് പോകുന്നത്. ഇതിന് ഒരു നിയമപരമായ ചെക്ക് ആന്‍ഡ് ബാലന്‍സ് വേണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ പല പ്രമുഖരും വ്യാജപരാതികള്‍ക്ക് ഇരയാവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എം.എല്‍.എമാരായ മുകേഷ്, എല്‍ദോസ് കുന്നപ്പള്ളി, സുരേഷ് ഗോപി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദിലീപിന്റെ കാര്യത്തില്‍ മലയാളി സമൂഹം അനീതിയാണ് കാട്ടിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജയിലില്‍ വെച്ച് താന്‍ പരിചയപ്പെട്ട നാല് യുവാക്കള്‍ നിരപരാധികളാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അവര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടം താന്‍ ഏറ്റെടുക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. പോക്‌സോ കേസുകളില്‍ കുടുങ്ങിയ ഇവര്‍ക്ക് വേണ്ടി അഭിഭാഷകരെ ഏര്‍പ്പാടാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. താന്‍ പറയുന്നത് സത്യമായതുകൊണ്ടാണ് ശബരിമല കേസില്‍ സുപ്രീം കോടതി വിധി മാറിയതെന്നും, ഈ സത്യം വരും തലമുറയിലെ പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണെന്നും പറഞ്ഞാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍

'ദാ ജയിലില്‍ ശബരിമല കേസില്‍ കിടന്നത് എങ്ങനെയുണ്ടോ അതേ രീതിയില്‍ തന്നെയുണ്ട്. നാലു ദിവസം വെള്ളം കുടിക്കാതിരുന്നു. നാലു ദിവസം, അഞ്ചു ദിവസം പട്ടിണി കിടന്നു.

രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ സംസാരിച്ച രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടം ആണെങ്കില്‍ ആ കേസില്‍ ഇതുവരെ ജയിലില്‍ പോയിട്ടുമില്ല. ശ്രീ ദിലീപിന് വേണ്ടി, ശ്രീ രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി, ശ്രീ സിദ്ധിഖിന് വേണ്ടി, ശ്രീ വിജയബാബുവിന് വേണ്ടി... അങ്ങനെ വ്യാജപരാതികള്‍ നേരിടുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ സംസാരിക്കുന്നത് എന്റെ വീട്ടില്‍ രണ്ട് ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്നതുകൊണ്ടാണ്. നാളെ അവര്‍ക്കെതിരെ വ്യാജപരാതി വന്നാല്‍ വേറെ ആരും കാണില്ല.

നമ്മുടെ മാധ്യമ രംഗത്ത് നില്‍ക്കുന്ന ഒരു പ്രമുഖ പത്രത്തിന്റെ പേര് പറയുന്നില്ല, പ്രമുഖ പത്രത്തിന്റെ അടക്കമുള്ള ആള്‍ക്കാരുടെ ജീവിതവും കരിയറും വ്യാജപരാതികളില്‍ തകര്‍ന്നതാണ്. എന്റെ ഒരു സ്വപ്നം ഉണ്ട്, ആ സ്വപ്നം കൂടി ഞാന്‍ പെട്ടെന്ന് പറയാം. കമ്മ്യൂണിസ്റ്റ് എംഎല്‍എ ആയ ശ്രീ മുകേഷിനെതിരെ വ്യാജപരാതിയാണ് വന്നതെന്ന് ഇന്ന് ആര്‍ക്കും തര്‍ക്കമില്ലല്ലോ? കാര്യം ആ സ്ത്രീ മറ്റ് 11 പേര്‍ക്കെതിരെ പരാതി കൊടുത്തു. കോടതി പരാമര്‍ശങ്ങള്‍ ശ്രീ മുകേഷിന് അനുകൂലമാണ്. ശ്രീ മുകേഷിനെതിരെ പരാതി വരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും എണീറ്റ് നിന്ന് പറയണം, 'നമ്മുടെ മുകേഷ് അല്ലേ, അയാളോട് അഭിപ്രായ വ്യത്യാസമുണ്ട് പക്ഷേ വേട്ടയാടരുത്' എന്ന്.

നാളെ ശ്രീ എല്‍ദോസ് കുന്നപ്പള്ളിയെ കുറിച്ച് വ്യാജപരാതി - അതും അനുകൂലമായ കോടതി പരാമര്‍ശങ്ങള്‍, ഹൈക്കോടതി പരാമര്‍ശങ്ങള്‍ വെച്ചാണ് പറയുന്നത് - ശ്രീ എല്‍ദോസിനെതിരെ വ്യാജപരാതിയാണ്. സുരേഷ് ഗോപി പബ്ലിക്കലി എല്ലാവരുടെയും ഫ്രണ്ടില്‍ വെച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു. സംസാരിച്ചത് ശരിയോ തെറ്റോ എന്ന് പറയാം, പക്ഷേ 'ഔട്ട്‌റേജിങ് ദ മോഡസ്റ്റി ഓഫ് വുമണ്‍' (Outraging the modesty of woman) ആണ് എന്ന വ്യാജ പരാതി വരുമ്പോള്‍ 'അയ്യോ സുരേഷ് ഗോപിയോട് അഭിപ്രായ വ്യത്യാസമുണ്ട് പക്ഷേ കള്ള പരാതി കൊടുക്കരുത്' എന്ന് പറയാന്‍ നമ്മള്‍ ശീലിക്കണം. നമ്മളെന്ന സമൂഹം ശ്രീ ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ വിട്ടുകൊടുത്തു, ആ തെറ്റ് നമ്മള്‍ ഇനിയും ചെയ്യരുത്.

ശ്രീ ദിലീപിനെ കുറിച്ച് ഒരു കാര്യം കൂടി... ഇത് സ്മൃതി മേഡം കാണുകയാണെങ്കില്‍ - സ്മൃതി മേഡത്തിനോട് ബഹുമാനവും ഇഷ്ടവുമാണ് അതുകൊണ്ട് പറയുന്നതാണ് - ഞങ്ങള്‍ തമ്മില്‍ ഒരു ഡിബേറ്റ് പെന്‍ഡിങ് ഉണ്ട്. അന്ന് മുതലേ ഞാന്‍ സൂചിപ്പിച്ച കാര്യം, ഞാന്‍ ജയിച്ചു എന്ന് പറയാന്‍ വേണ്ടിയല്ല, നമ്മള്‍ മലയാളി സമൂഹം ദിലീപിനോട് അനീതിയാണ് ചെയ്തത്. ശ്രീ ദിലീപ്, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, രണ്ട് പെണ്‍മക്കള്‍... അവര്‍ക്കും ജീവിതമില്ലേ? കോടതിവിധി അനുകൂലമായി വരും.

രാഹുല്‍ ഈശ്വര്‍ അകത്ത് കിടക്കുന്ന സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിന് മുന്‍കൂര്‍ ജാമ്യം കിട്ടിയതൊക്കെ അറിഞ്ഞപ്പോള്‍ എന്ത് തോന്നി? എനിക്ക് വളരെ സന്തോഷം തോന്നി. കാര്യം അനീതി എവിടെ ഉണ്ടെങ്കിലും അതിനെ നമ്മള്‍ നീതികൊണ്ട് എതിര്‍ക്കണം. ഞാന്‍ രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി സംസാരിച്ച ഞാന്‍ അകത്താണല്ലോ എന്നൊന്നും തോന്നിയില്ലേ? അങ്ങനെ ഒരിക്കലുമില്ല.

കാര്യം എന്റെ മകന്‍ പറഞ്ഞ ഒരു കാര്യം കൂടി പറയാം. എന്റെ മകന്‍ - ഞാന്‍ എല്ലാ മീഡിയക്കാരോടും പറഞ്ഞതാണ് - മകന്‍ പഠിക്കുന്ന സ്‌കൂളിലെ ടീച്ചര്‍, മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്, ടീച്ചര്‍ ക്ലാസില്‍ എത്തിക്‌സ് ക്ലാസ്സ് എടുക്കുമ്പോള്‍ പറഞ്ഞു: 'കൂടെയുള്ളവനോട് അനീതി ചെയ്യുമ്പോള്‍ നിങ്ങള്‍ അത് ചോദ്യം ചെയ്യണം, യാഗ് (Yag) എന്നാണ് മോന്റെ പേര്, യാഗിന്റെ അച്ഛനെ പോലെ.' എനിക്ക് കിട്ടാന്‍ കഴിയുന്നതില്‍ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് ആണത്. എനിക്ക് എന്തെങ്കിലും ലാഭം ഉണ്ടോ?

രാഹുല്‍ മാങ്കൂട്ടത്തിനോട് ഞാനും ഒരു ആറു മാസം മുന്‍പ് ഭയങ്കര അടിയായിരുന്നു. ഒരു പ്രമുഖ ചാനലില്‍ ഇരുന്ന് 'ഇന്ത്യന്‍ ഫാസിസത്തിന്റെ ചിരിക്കുന്ന മുഖമാണ് രാഹുല്‍ ഈശ്വര്‍' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുകയും 'സ്ലോ പോയ്‌സണ്‍' എന്ന് എന്നെ വിളിക്കുകയും ചെയ്തു. അര്‍ണബ് ഗോസ്വാമി നോര്‍ത്ത് ഇന്ത്യയിലെ പോയ്‌സണ്‍, രാഹുല്‍ ഈശ്വര്‍ കേരളത്തിലെ സ്ലോ പോയ്‌സണ്‍. ഞങ്ങള്‍ കൂട്ടുകാരൊന്നുമല്ല. പുരുഷ കമ്മീഷന്റെ നീക്കം രാഹുല്‍ മാങ്കൂട്ടത്തിലാണ് എതിര്‍ത്തതും. പുരുഷ കമ്മീഷന്‍ ബില്ല് വരുന്നതിനെ എതിര്‍ത്ത ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്റെ കയ്യിലുള്ള പുരുഷ കമ്മീഷന്‍ ബില്ലിന് ഫെബ്രുവരിയില്‍ അനുമതി കിട്ടിയതാണ്. അപ്പോള്‍ ആ കാര്യം അവതരിപ്പിക്കാതിരിക്കാനുള്ള കാരണങ്ങളില്‍ നാട്ടുകാര്‍ പറയുന്നത് രാഹുല്‍ മാങ്കൂട്ടവും ദിലീപും ഒക്കെ പൈസ തന്നിട്ടാണ് രാഹുല്‍ സഹായിക്കുന്നത് എന്നാണ്.

ഞാന്‍ വളരെ ബഹുമാനത്തോടെ പറയുകയാണ്, ഒരു എംഎല്‍എയ്ക്ക് കിട്ടുന്നതിനേക്കാള്‍ അത്യാവശ്യം നല്ല ജീവിതസാചര്യങ്ങളുള്ള ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ ഫൈറ്റ് ചെയ്യുന്നത്, വേറൊന്നും കൊണ്ടല്ല. കഴിഞ്ഞ തവണ ഞാന്‍ നിരാഹാരം കിടന്നപ്പോള്‍ ഒരു മാധ്യമങ്ങളും സപ്പോര്‍ട്ട് ഇല്ലായിരുന്നു. ഒടുവില്‍ സുപ്രീം കോടതി വിധി മാറി. ഞങ്ങള്‍ പറയുന്ന സത്യമായതുകൊണ്ടാണ് അത് മാറിയത്. രാഹുല്‍ അകത്ത് ഇത്ര ദിവസം കിടക്കേണ്ടി വരുമെന്ന് വിചാരിച്ചോ? പോലീസുകാര്‍ പോലും വിചാരിച്ചില്ല.

പോലീസുകാര്‍ വിചാരിച്ചത് ഇലക്ഷന്‍ കഴിയുന്ന വരെയോ അല്ലെങ്കില്‍ മൂന്നാല് ദിവസമോ എന്ന് മാത്രമേയുള്ളൂ. ഈ ലാപ്‌ടോപ്പ് ഓഫീസിലാണെന്ന് പറഞ്ഞ് വീഡിയോ ഷെഡ്യൂള്‍ ചെയ്ത് വെച്ചിരുന്നതാണ്. ശബരിമല കേസില്‍ പോലീസുകാര്‍ ലാപ്‌ടോപ്പ് എടുത്തു കൊണ്ടുപോയി എനിക്ക് തിരിച്ചു കിട്ടിയപ്പോള്‍ അതിന്റെ സ്‌ക്രീന്‍ പൊട്ടിയിട്ടുണ്ടായിരുന്നു. 10-14 ലക്ഷം രൂപ എനിക്ക് ചിലവായി. ഇത്രയൊന്നും സീരിയസ് ആകും വിഷയം എന്ന് കരുതിയിരുന്നില്ല. പക്ഷേ ഞാന്‍ അറിഞ്ഞുകൊണ്ട് കള്ളം പറയില്ല, 100 ശതമാനം സത്യം പറയുന്ന ഒരു വ്യക്തിയാണ്.

എന്റെ വാക്കുകള്‍ക്ക് അമിത മൂര്‍ച്ചയോ അഗ്രഷനോ ഉണ്ടെങ്കില്‍ ആ വിമര്‍ശനം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നു. പക്ഷേ ഞാന്‍ പറയുന്ന പോയിന്റുകളുടെ ജനുവിനിറ്റി ശ്രദ്ധിക്കണം. ജയിലില്‍ ശബരിമല കേസില്‍ കിടന്നത് എങ്ങനെയുണ്ടോ അതേ രീതിയില്‍ തന്നെയുണ്ട്. ജയിലില്‍ കൂടെ നിന്ന പല ആള്‍ക്കാരും ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് സിസ്റ്റത്തിനുള്ളില്‍ നില്‍ക്കുന്നവരാണ്. അവര്‍ പറഞ്ഞു 'ഇത് കള്ളക്കേസുകളാണ്' എന്ന്. നമുക്കൊരു മെക്കാനിസം വേണം, അവിടെയാണ് പുരുഷ കമ്മീഷന്‍ ബില്ല് വേണ്ടത്.

ഭക്ഷണം ഒക്കെ കഴിക്കാന്‍... നാലു ദിവസം വെള്ളം കുടിക്കാതിരുന്നു. അഞ്ചു ദിവസം പട്ടിണി കിടന്നു. അത് ഗാന്ധിയന്‍ രീതിയാണ്. ജാമ്യം കിട്ടാതെ വന്നപ്പോള്‍ ആളുകള്‍ പറയുന്നത് രാഹുല്‍ ലേലു അല്ലു പറഞ്ഞു എന്നാണ്. അല്ല, നേരെ തിരിച്ച്, വെള്ളം കുടിക്കാതിരുന്നാല്‍ കിഡ്‌നിക്ക് പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞു, ഞാന്‍ അത് അക്‌സെപ്റ്റ് ചെയ്തു. മക്കളെയൊക്കെ എനിക്ക് ഇനി കാണേണ്ടതല്ലേ? പോലീസിന് ഞാന്‍ എഴുതി കൊടുത്തിട്ടുണ്ട്, എന്റെ മകന്‍ യാഗിനെക്കുറിച്ച് ഒരു ദുസ്വപ്നം കണ്ടു, അത് കണ്ട് പാനിക് ആയി എന്ന്. ശബരിമല പ്രക്ഷോഭ കാലത്ത് പോലും ഞങ്ങള്‍ വെള്ളം കുടിച്ചുകൊണ്ടാണ് പട്ടിണി കിടന്നത്.

പോലീസുകാരൊക്കെ വളരെ കോപ്പറേറ്റീവ് ആണ്. ഞാന്‍ പോക്‌സോ കേസില്‍ 20 വര്‍ഷം അടിച്ചു കൊടുത്ത 20-21 വയസ്സായ പിള്ളേര്‍ അവിടെ കിടക്കുന്നത് കണ്ടു. ഞാന്‍ ഇപ്പോള്‍ ജയിലിലോട്ട് തന്നെ പോവുകയാണ്, അതായത് നാല് പേരുടെ കേസാണ്, അതില്‍ ഏറ്റവും ജനുവിനായി എനിക്ക് തോന്നിയ കാര്യങ്ങള്‍ ഒരു അഡ്വക്കേറ്റിനെ വെച്ച് പഠിക്കാന്‍ ഏല്‍പ്പിച്ചു. അകത്ത് കടന്നാല്‍ ജയിലില്‍ ഇനി ഒരു സാമൂഹ്യ പ്രവര്‍ത്തകനായി, മനുഷ്യാവകാശ പ്രവര്‍ത്തകനായി രാഹുല്‍ പോവുകയാണ്. മെന്‍സ് കമ്മീഷന്‍ ഇല്ലെങ്കില്‍ സഹിക്കുന്നത് അവരുടെ ഫാമിലിയാണ്. ഫെമിനിസത്തോട് ബഹുമാനമാണ്, പക്ഷേ 'ഫെമിനാസിസം' എന്ന് പറയുന്ന തീവ്ര നിലപാട് ഉണ്ടാവരുത്. കെ.ആര്‍ മീര മാഡം പറഞ്ഞ ഉദാഹരണം പോലെ വിഷം കലക്കി കൊടുക്കേണ്ടി വരും എന്ന് പറയുന്നത് എത്ര ഇന്‍സെന്‍സിറ്റീവ് ആണ്. അത് ഫെമിനിസമല്ല.

നമ്മുടെ മകന്‍, സഹോദരന്‍, അച്ഛന്‍... ഇവര്‍ ഒരു വ്യാജപരാതിയുടെ അകലത്തില്‍ മാത്രമാണ് ജയിലില്‍ പോകുന്നത്. അവിടെ ഒരു ചെക്ക് ആന്‍ഡ് ബാലന്‍സ് വേണം. ജയിലില്‍ കണ്ട നാലു പേരെ രക്ഷിക്കാനുള്ള നിയമ നടപടികള്‍ ഏറ്റെടുത്ത് മുന്നോട്ട് വരും.'

Tags:    

Similar News