അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍നിന്നും ലാപ്‌ടോപ്പ് കണ്ടെടുത്തു; 'തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്; അര്‍ണേഷ് കുമാര്‍ ജഡ്ജ്‌മെന്റിന്റെ നഗ്നമായ ലംഘനമാണ്; ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം കൊടുക്കേണ്ടതാണ്' എന്നും രാഹുല്‍

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍നിന്നും ലാപ്‌ടോപ്പ് കണ്ടെടുത്തു

Update: 2025-12-01 10:26 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. സൈബര്‍ പൊലീസാണ് തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയത്. രാഹുലിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ണേഷ് കുമാര്‍ ജഡ്ജ്‌മെന്റിന്റെ നഗ്നമായ ലംഘനമാണിത്. ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം കൊടുക്കേണ്ടതാണ്' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

'രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, എന്നാല്‍ വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തെളിവെടുപ്പു പൂര്‍ത്തിയാക്കിയ ശേഷം രാഹുലിനെ കോടതിയില്‍ ഹാജറാക്കും. രാഹുല്‍ ഇന്നു തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍.

അതിജീവിതയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രാഹുല്‍ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വിഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ച ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്താനായിരുന്നു പരിശോധന. അതേസമയം, ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത രാഹുലിനെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

എന്നാല്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണം രാഹുല്‍ നിഷേധിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനായി ഇനിയും പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതിനിടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ തനിക്കെതിരെ കേസെടുത്താല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സന്ദീപ് പ്രതികരിച്ചിരുന്നുതനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

അതേസമയം, അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. പരാതിക്കാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്ദീപ് വാര്യര്‍ക്ക് എസ്.ഐ.ടി നിര്‍ദേശം നല്‍കുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക.

അതിജീവിതയുടെ വിവരങ്ങള്‍ മനപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കില്‍ പങ്ക് വെച്ചത് പലരും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് സന്ദീപിന്റെ വാദം. അത് പലരും ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. യുവതിയെ തിരിച്ചറിയാന്‍കഴിയുന്നതരം പരാമര്‍ശം യുറ്റിയൂബ് വീഡിയോയിലൂടെ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഈശ്വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തത്. സന്ദീപ് വാരിയര്‍ തന്റെ സാമൂഹികമാധ്യമ പേജില്‍ ഉള്‍പ്പെടുത്തിയിരുന്ന പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

എന്നാല്‍, പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുന്നതരത്തില്‍ ഒരു പരാമര്‍ശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന സന്ദീപ് വാരിയര്‍ ഫെയ്‌സ്ബുക്കിലൂടെ പിന്നീട് വിശദീകരിച്ചു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ ആണെന്നും ആരോപിച്ചു. അതിജീവിതയ്ക്കെതിരായ രഞ്ജിത പുളിക്കന്റെയും ദീപാ ജോസഫിന്റെയും ഫെയ്‌സ്ബുക്ക് കുറിപ്പുകളാണ് അവരെ പ്രതികളാക്കുന്നതിന് കാരണമായത്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തില്‍ പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്.

Tags:    

Similar News