2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 240 സീറ്റുകളിലാണ് വിജയം നേടിയത്; തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് മോദി വിജയം കൊയ്തിരുന്നതെങ്കില്‍ 350 സീറ്റുകളിലും വേണമെങ്കില്‍ മോദിയ്ക്ക് വിജയിക്കാമായിരുന്നില്ലേ? രാഹുലിന്റെ വാദങ്ങള്‍ പൊളിയുന്നു; കോണ്‍ഗ്രസ് നിയമ പോരാട്ടത്തിനുമില്ല; നടപടി വരുമോ?

Update: 2025-08-10 00:46 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലുള്ള ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടര്‍പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി രൂക്ഷവിമര്‍ശനമുയര്‍ത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് എതിരെ നടപടി എടുക്കാനുള്ള സാധ്യത തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനിടെ വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിയമയുദ്ധത്തിന് പുറപ്പെട്ട് സമയംപാഴാക്കേണ്ടെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിന്. അതായത് കോടതിയില്‍ കേസ് കൊടുക്കില്ല. തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇത്. എന്നാല്‍ നിരന്തരം ആരോപണം ഉയര്‍ത്തുകയും ചെയ്യും.

2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയ മോദി അട്ടിമറിച്ചാണ് മോദി വിജയം നേടിയതെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെ എതിര്‍ത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി രംഗത്തു വന്നു. മോദിയെ അതിശക്തമായി പല വിഷയത്തിലും എതിര്‍ക്കുന്ന നേതാവാണ് സര്‍ദേശായി. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 240 സീറ്റുകളിലാണ് വിജയം നേടിയത്. ''തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് മോദി വിജയം കൊയ്തിരുന്നതെങ്കില്‍ അദ്ദേഹം 240 സീറ്റില്‍ അത് ഒതുക്കേണ്ട കാര്യമില്ലായിരുന്നല്ലോ. 350 സീറ്റുകളിലും വേണമെങ്കില്‍ മോദിയ്ക്ക് വിജയിക്കാമായിരുന്നില്ലേ?''- രാജ് ദീപ് സര്‍ദേശായി ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണത്തെ തള്ളി കളയലും.

ഈ വിഷയത്തില്‍ സത്യവാങ്മൂലം സഹിതം തെളിവുകള്‍നല്‍കിയാല്‍ പരിഗണിക്കാമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമ്മിഷന്‍. ഇല്ലെങ്കില്‍ മാപ്പുപറയണമെന്ന് കമ്മിഷനും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞചെയ്തിട്ടുണ്ടെന്ന നിലപാടുമായി രാഹുല്‍ഗാന്ധിയും ഉറച്ചുനില്‍ക്കുന്നു. പാര്‍ലമെന്റിലെ സത്യപ്രതിജ്ഞയും ഈ ആരോപണവും രണ്ടും രണ്ടാണ്. അതുകൊണ്ടാണ് സത്യവാങ്മൂലം ആവശ്യപ്പെടുന്നത്. രാഹുലിന് പിന്തുണയുമായി ഇന്ത്യസഖ്യത്തിലെ കൂടുതല്‍ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതിപക്ഷപാര്‍ട്ടികളുടെ എംപിമാര്‍ പ്രതിഷേധമാര്‍ച്ച് നടത്തും.

ഡിജിറ്റല്‍ വോട്ടര്‍പട്ടിക കൈമാറാതെയും വീഡിയോ തെളിവുകള്‍ (സിസിടിവി ദൃശ്യങ്ങള്‍) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സര്‍ക്കുലറിറക്കിയും കമ്മിഷന്‍ ബിജെപിക്ക് ഒത്താശചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണം. കമ്മിഷന്‍ ഇതിനൊന്നും ഉത്തരംനല്‍കിയിട്ടില്ല. 45 ദിവസത്തിനകം സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയതിന്റെ കാരണംതേടിയുള്ള വിവരാവകാശ അപേക്ഷയ്ക്ക് കമ്മിഷന്‍ കൃത്യമായ ഉത്തരംനല്‍കിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മറുപടിനല്‍കാനാവില്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി.

ചര്‍ച്ചയായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടും

ആദിത്യ ശ്രീവാസ്തവ എന്ന ഒരൊറ്റ വോട്ടര്‍ക്ക് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിന് ഇത് ഉദാഹരണമാണെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാദം പൊളിച്ച് ഇന്ത്യാ ടുഡേ. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ആദിത്യ ശ്രീവാസ്തവയ്ക്ക് വോട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പക്ഷെ ആദിത്യ ശ്രീവാസ്തവയ്ക്ക് കര്‍ണ്ണാടകയില്‍ മാത്രമേ വോട്ടുള്ളൂവെന്നും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും വോട്ടില്ലെന്നും ഇന്ത്യാ ടുഡേ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്ക് ഒന്നില്‍ അധികം സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഹരിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തിയിട്ടുണ്ട്.

ആദിത്യ ശ്രീവാസ്തവയ്ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടുതട്ടിപ്പിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആദിത്യ ശ്രീവസ്തവയ്ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്ന് വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യാ ടുഡേ ലേഖകന്‍ ആദിത്യ ശ്രീവാസ്തവയെ കണ്ടെത്താന്‍ യുപിയില്‍ ലഖ്‌നോവിലെ ഇന്ദിരാനഗറിലുള്ള ആദിത്യ ശ്രീവാസ്തവയുടെ അഡ്രസ് തേടിച്ചെന്നു. പക്ഷെ ആദിത്യ ശ്രീവാസ്തവയുടെ അഡ്രസില്‍ വീടുണ്ടെങ്കിലും ആരും അവിടെ താമസമില്ലെന്ന് കണ്ടെത്തി. ആദിത്യയുടെ അയല്‍ക്കാരനായ ലക്ഷിത് ശ്രീവാസ്തവ പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആദിത്യ ശ്രീവാസ്തവ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി അവിടം വിട്ട് പോയി എന്നാണ്. ആദ്യം മഹാരാഷ്ട്രയില്‍ പോയ ആദിത്യ ശ്രീവാസ്തവ പിന്നീട് കര്‍ണ്ണാടകയിലെ ബെംഗളൂരുവിലാണ് ഉള്ളതെന്നും അയല്‍ക്കാരന്‍ പറഞ്ഞു. ഒരിയ്ക്കലും വോട്ട് ചെയ്യാന്‍ ആദിത്യ ശ്രീവാസ്തവ ലഖ്‌നോവില്‍ വരാറില്ലെന്നും അയല്‍ക്കാരന്‍ പറഞ്ഞു. വല്ലപ്പോഴും എന്തെങ്കിലും ചടങ്ങുകള്‍ക്ക് മാത്രമേ ആദിത്യ ശ്രീവാസ്തവ വീട്ടില്‍ എത്താറുള്ളൂ.

മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും എംബിഎ എടുത്ത ശേഷം ആദിത്യ പിന്നീട് ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. ''ഒരിയ്ക്കലും ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ആദിത്യ വോട്ട് ചെയ്യാന്‍ വരാറില്ല''.- അയല്‍ക്കാരന്‍ ലക്ഷിത് ശ്രീവാസ്തവ പറയുന്നു. ആദിത്യയ്ക്ക് മഹാരാഷ്ട്രയിലെ മുംബൈയിലും വോട്ടില്ല. ആകെ കര്‍ണ്ണാടകയിലെ മഹാദേവപുരയില്‍ മാത്രമേ വോട്ടുള്ളൂവെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി. ഉത്തര്‍പ്രദേശിലെയോ മഹാരാഷ്ട്രയിലെയോ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരില്ലെന്നും ഇന്ത്യാ ടുഡേ അന്വേഷണത്തില്‍ കണ്ടെത്തി. ഒരാള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് എന്ന സ്ഥിതി ഇപ്പോഴില്ലെന്നും വോട്ട് ഡ്യൂപ്ലിക്കേറ്റിംഗ് പരിശോധനയിലൂടെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന ശരിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി.

Tags:    

Similar News