രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമല്ല, ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗം; ഫോട്ടോ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ്; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും ഡിജിറ്റല്‍ തെളിവുകള്‍; ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് രാഹുല്‍; റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു

Update: 2025-12-02 13:48 GMT

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കഴിഞ്ഞ ആറ് ദിവസമായി ഒളിവില്‍ കഴിയുന്ന എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്. ബലാത്സംഗം, ക്രൂരമായ ഉപദ്രവം, ഭ്രൂണഹത്യ എന്നിവയ്ക്ക് തെളിവുണ്ടെന്ന് കാണിച്ച് പോലീസ് നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

നാളെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ഈ നീക്കം. ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് ശക്തമായ തെളിവുകള്‍ നിരത്തി കോടതിയില്‍ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്.

പോലീസ് കോടതിയില്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍ ഇവയാണ്:

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമല്ല, മറിച്ച് യുവതിയെ ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗമാണ് നടന്നത്. ഇതിന് തെളിവായി യുവതിയുടെ ശരീരത്തിലെ മുറിവുകളുടെ ഫോട്ടോകള്‍ അടക്കം കോടതിയില്‍ ഹാജരാക്കും. ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും, അതിനുശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുകളുണ്ട്.

ഗര്‍ഭഛിദ്രത്തിന് ആവശ്യമായ മരുന്ന് യുവതിക്ക് എത്തിച്ചുനല്‍കിയത് രാഹുലിന്റെ സുഹൃത്താണ്. അതിനാല്‍ യുവതി സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമല്ല ഭ്രൂണഹത്യയെന്നും പോലീസ് ചൂണ്ടിക്കാട്ടും. ഗര്‍ഭഛിദ്രം നടന്നതിനുശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് തെളിവായി മെഡിക്കല്‍ രേഖകള്‍ അടക്കം കോടതിയില്‍ ഹാജരാക്കും.

അടച്ചിട്ട കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് രാഹുല്‍

അതിനിടെ, തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ അടച്ചിട്ട കോടതിയില്‍ (In-Camera Proceedings) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. തന്റെ സ്വകാര്യത മാനിക്കണമെന്നാണ് എം.എല്‍.എ.യുടെ ആവശ്യം.

രാഹുലിന് കൂടുതല്‍ കുരുക്ക് മുറുകുന്ന സാഹചര്യത്തില്‍, നാളത്തെ കോടതി നടപടികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമാകും.

Tags:    

Similar News