'പരാതി നല്‍കിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി പീഡിപ്പിച്ചു' എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്; അറസ്റ്റിലായ രാഹുലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ചോദ്യം ചെയ്യലില്‍ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോയെന്ന് രാഹുലിന്റെ അഭിഭാഷകന്‍; ഡിഎന്‍എ പരിശോധനക്കായി രാഹുലിന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു

'പരാതി നല്‍കിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി പീഡിപ്പിച്ചു'

Update: 2026-01-11 10:38 GMT

പത്തനംതിട്ട: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ ലൈംഗികശേഷി പരിശോധിച്ചുവെന്ന് അഭിഭാഷന്‍ ശാസ്തമംഗലം അജിത്ത്. ചോദ്യം ചെയ്യലില്‍ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോ എന്നും ശാസ്തമംഗലം അജിത്ത് ചോദിച്ചു. ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ല എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടല്ലോ എന്ന ചോദ്യത്തോടാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ അഭിഭാഷകന്‍ ഇങ്ങനെ പ്രതികരിച്ചത്.

'പരാതി നല്‍കിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി പീഡിപ്പിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറായ വ്യക്തി എന്തിനാണ് അറസ്റ്റ് ചെയ്തത്'. എന്നും ശാസ്തമംഗലം അജിത് പറഞ്ഞു. മറ്റ് രണ്ട് കേസുകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇന്നത്തെ അറസ്റ്റ് ബാധിക്കുമോ എന്ന ചോദ്യത്തോട് എങ്ങനെ ബാധിക്കും എന്നാണ് ശാസ്തമംഗലം അജിത് ചോദിച്ചത്.

അതേസമയം മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് എസ്‌ഐടി ഒരുങ്ങുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. രാഹുല്‍ മങ്കൂട്ടത്തില്‍ പരാതിക്കാരിയെ ക്രൂരമായി മര്‍ദിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിതയുടെ നഗ്‌ന വീഡിയോ പകര്‍ത്തി എന്നും മൊബൈല്‍ ഫോണിന്റെ ലോക്ക് പറ്റേണ്‍ രാഹുല്‍ പറഞ്ഞ് നല്‍കിയില്ലെന്നും എസ്‌ഐടി പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉയര്‍ന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനാറിപ്പോര്‍ട്ട് ആണ് കേസില്‍ ശക്തമായ തെളിവായത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു യുവതിയെ രാഹുല്‍ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുല്‍ പറഞ്ഞു. ഗര്‍ഭിണിയായപ്പോള്‍ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്‌സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പൊലീസിന് നല്‍കി.

പരാതിയില്‍ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. അതീവ രഹസ്യമായാണ് ഇന്ന് പുലര്‍ച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തിലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി. പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തി ചോദ്യം ചെയ്തിരുന്നു. ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. വൈദ്യപരിശോധനയ്ക്ക് രാഹുല്‍മാങ്കൂട്ടത്തലിനെ എത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഡിവൈഎഫ്ഐയും യുവമോര്‍ച്ചയുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

Tags:    

Similar News