തകര്‍ത്ത് പെയ്ത് പെരുമഴ..!; പറഞ്ഞതിലും നേരത്തെ എത്തിയ കാലവര്‍ഷത്തില്‍ നനഞ്ഞ് കേരളം; മഴ അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പ്; കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് കളക്ടര്‍!
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ മാറ്റം. സംസ്ഥാനമാകെ ഇപ്പോൾ പെരുമഴയാണ്. പറഞ്ഞതിലും നേരെത്തെയെത്തിയ കാലവർഷത്തിൽ മുങ്ങി നനഞ്ഞിരിക്കുകയാണ് ജില്ലാ. ഇപ്പോഴിതാ, വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കളക്ടർമാർ.
കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പിറകെ വയനാട്ടിലും അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും പറഞ്ഞു.
ഇടുക്കി ജില്ലയിൽ ശക്തമായ മഴയും, കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (29 /05/2025 ബുധനാഴ്ച്ച) ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും അറിയിച്ചു.
വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്.
അതിനിടെ, കണ്ണൂർ ജില്ലയിൽ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് ശക്തമായ നാശനഷ്ടമാണുണ്ടായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ നാശമുണ്ടായിട്ടുണ്ടെന്നും മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തുവെന്നും കളക്ടര്‍ അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്, സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നു എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ കളക്ടര്‍ അറിയിച്ചു.