കാവിക്കൊടി ഏന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍; മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ചെങ്കിലും മുടക്കമില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നും മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്തുപ്രശ്‌നമെന്നും രാജേന്ദ്ര അര്‍ലേക്കര്‍; ചിത്രം രാജ്ഭവനില്‍ തുടരും

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തിയത് ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നില്‍

Update: 2025-06-05 13:02 GMT

തിരുവനന്തപുരം: മന്ത്രിമാര്‍ പരിപാടി ബഹിഷ്‌കരിച്ചെങ്കിലും രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തിയത് ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നില്‍. ചിത്രത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. ചിത്രങ്ങള്‍ രാജ്ഭവന്‍ പുറത്തുവിട്ടു.

പരിപാാടിയില്‍ നിന്ന് വിട്ടുനിന്ന മന്ത്രിമാരെ അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്തുപ്രശ്‌നമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഭാരാതംബയുടെ ചിത്രം രാജ്ഭവനില്‍ നിന്ന് മാറ്റില്ല. ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്ഭവനിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നാണ് കൃഷിമന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചത്. അതിനു പിന്നാലെ സര്‍ക്കാര്‍ പരിപാടി റദ്ദാക്കി. ചിത്രം മാറ്റാന്‍ കഴിയില്ലെന്ന് മന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചിരുന്നു.

'ചിത്രം മാറ്റിവെയ്ക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതുകൊണ്ടാണ് മന്ത്രി എത്താത്തത്. ഇത് എന്ത് ചിന്താഗതിയാണ്. പരിസ്ഥിതിദിന പരിപാടിയേക്കാള്‍ വലുത് മറ്റെന്താണ്. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണ്. അത് മാറ്റാന്‍ കഴിയില്ല' ഗവര്‍ണര്‍ പറഞ്ഞു.




ആഘോഷത്തിന്റെ ഭാഗമായി വേദിയില്‍ സ്ഥാപിച്ച ആര്‍.എസ്.എസിന്റെ കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലിയാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളി. ചിത്രം ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചതോടെയാണ് രാജ്ഭവനില്‍ നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്. പൊതുവെ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമല്ല രാജ്ഭവന്‍ ഉപയോഗിച്ചതെന്ന് മന്ത്രി പി. പ്രസാദ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം എങ്ങനെ സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിക്കാനാകും. ചിത്രം മാറ്റാന്‍ രാജ്ഭവന്‍ തയാറാകാതെ വന്നതോടെയാണ് പരിപാടി മാറ്റിയത്. രാജ്ഭവന്‍ നടപടി ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ചിത്രം ആര്‍.എസ്.എസ് വേദിയിലുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പരിപാടി മന്ത്രി ബഹിഷ്‌ക്കരിച്ചത്. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തു. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.


കാവിവത്കരിക്കാന്‍ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ നടക്കുന്നു. ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോയെന്നും കണ്ണൂരില്‍ എംവി ഗോവിന്ദന്‍ ചോദിച്ചു. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News