കാമുകന് 'ലൈവ് ലൊക്കേഷന്‍' ഷെയര്‍ ചെയ്തു; പിന്തുടര്‍ന്ന് കൊലയാളി സംഘം; ഇന്‍ഡോറില്‍നിന്ന് ഫോണ്‍ വഴി കാര്യങ്ങള്‍ നിയന്ത്രിച്ച് കാമുകന്‍; കുന്നിനു മുകളിലേക്കുള്ള യാത്രയ്ക്കിടെ 'ക്ഷീണം' അഭിനയിച്ച് സോനം; പിന്നാലെ 'അവനെ കൊല്ല്' എന്ന് വാടക കൊലയാളികളോട് യുവതി; കുരുക്കായത് ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി; മധുവിധുകൊലയില്‍ നിര്‍ണായക വഴിത്തിരിവ്
കുരുക്കായത് ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി
ന്യൂഡല്‍ഹി: 25 കാരിക്ക് സഹോദരന്റെ സ്ഥാപനത്തിലെ ജീവനക്കാരനും അയല്‍ക്കാരനുമായ 21കാരനോട് തോന്നിയ പ്രണയം. എന്നാല്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ സമ്പന്നനായ മറ്റൊരു യുവാവിനെ കണ്ടെത്തി വിവാഹം നടത്തുന്നു. മധുവിധു നാളില്‍ അപ്രതീക്ഷിതമായി ദമ്പതികളെ കാണാതാവുന്നു. ഇതിനിടെ യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നു. പിന്നാലെ ആസൂത്രിത കൊലപാതക കേസിന്റെ ചുരുളഴിയുന്നു. ഏതൊരു കൊലപാതകത്തിലും വരുന്ന ഏറ്റവും ചെറിയ പിഴവ് അഥവാ ദൈവത്തിന്റെ കൈയായി മാറുന്ന ഒരു മൊഴി കേസില്‍ നിര്‍ണായകമായി മാറുന്നു. ത്രില്ലര്‍ സിനിമ കഥയെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടെ മേഘാലയില്‍ അരങ്ങേറിയത്. ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവന്‍ശിയാണ് (29) മേഘാലയയില്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ സോനം (24) പൊലീസില്‍ കീഴടങ്ങി. കാമുകനായ രാജ് സിങ് കുഷ്വാഹയും നാലു കൊലയാളികളും പിന്നാലെ പിടിയിലായി.
കൃത്യമായ ആസൂത്രണം. അണുവിട തെറ്റാതെ നടത്തിയ നീക്കങ്ങള്‍. എന്നാല്‍ രാജ രഘുവംശിയുടെ കൊലപാതകം വരെ എല്ലാം കിറുകൃത്യമായിരുന്നു. പിന്നെ ഭാര്യ സോനം ഉള്‍പ്പെടെ കൊലയാളി സംഘത്തിന് തൊട്ടതെല്ലാം പാളി. രഘുവംശിക്കൊപ്പം മധുവിധു യാത്ര തുടര്‍ന്ന് സോനവും ഇന്‍ഡോറില്‍ ഇരുന്ന് എല്ലാം ആസൂത്രണം ചെയ്ത രാജ് കുശ്വാഹയും തങ്ങള്‍ പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുക്കാതെ എല്ലാം ആസൂത്രണം ചെയ്ത കുശ്വാഹയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിന് ഏറെ പണിപ്പെടേണ്ടി വന്നു. ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചതാവട്ടെ ടൂറിസ്റ്റ് ഗൈഡായ ആല്‍ബെര്‍ട്ട് പിഡെ നല്‍കിയ സൂചനകളും.
'ലൈവ് ലൊക്കേഷന്‍' നല്‍കി
മധുവിധുവിനിടെ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി ഫോണിലൂടെ 'ലൈവ് ലൊക്കേഷന്‍' കാമുകന് ഷെയര്‍ ചെയ്തിരുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കാമുകന്‍ ഏര്‍പ്പാടാക്കിയ കൊലയാളികള്‍ ദമ്പതികള്‍ സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത് ലൈവ് ലൊക്കേഷനിലൂടെയാണ്. മേയ് 11നു വിവാഹിതരായ ദമ്പതികള്‍ മധുവിധുവിനായി 20നാണു മേഘാലയയില്‍ എത്തിയത്. സോനം ലൈവ് ലൊക്കേഷന്‍ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയില്‍ എത്തി. ഗുവാഹത്തിയില്‍നിന്ന് കൊലയാളികള്‍ മഴു വാങ്ങി. പിന്നീട് ഷില്ലോങില്‍ ദമ്പതികള്‍ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു.
ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭര്‍ത്താവിനെ കുന്നിനു മുകളിലേക്ക് കൊണ്ടുപോയി. കൊലയാളികള്‍ ഇവര്‍ക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോള്‍ താന്‍ നടന്നു ക്ഷീണിച്ചതായി സോനം ഭര്‍ത്താവിനോട് പറഞ്ഞു. സോനം നടത്തം പതുക്കെയാക്കി. ഭര്‍ത്താവ് മുന്നില്‍ നടന്നപ്പോള്‍ കൊലയാളികളോട് 'അവനെ കൊല്ല്' എന്ന് നിര്‍ദേശിക്കുകയായിരുന്നു. കാമുകന്‍ രാജ് സിങ് കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയില്‍ പോകാതെ ഇന്‍ഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
കേസിലെ വഴിത്തിരിവ്
മേയ് 23ന് പൂര്‍വഖാസി ജില്ലയിലെത്തിയ ദമ്പതികളെ കാണാനില്ലെന്ന് വാര്‍ത്ത പരന്നിരുന്നു. ദമ്പതികളെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവര്‍ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണു കേസില്‍ വഴിത്തിരിവായത്.
കൊലയാളികളില്‍ നാലു പേരെ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. 19നും 23നും ഇടയ്ക്കു പ്രായമുള്ള ഇവര്‍ കുറ്റം സമ്മതിച്ചു. ദമ്പതികള്‍ വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ പിറ്റേന്നു വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രഘുവന്‍ശിയുടെ മൃതദേഹം രണ്ടിനു വെയ്‌സാവ്‌ഡോങ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കില്‍ നിന്നു കണ്ടെടുത്തു. വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും രഘുവന്‍ശിയുടെ സ്വര്‍ണമാലയും മോതിരവും കാണാതായതു സംശയത്തിനിടയാക്കി. അടുത്ത ദിവസം സമീപത്തുനിന്നു രക്തം പുരണ്ട വാക്കത്തിയും രണ്ട് ദിവസത്തിനുശേഷം മഴക്കോട്ടും ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലയാളി സംഘം കുടുങ്ങുകയായിരുന്നു.
ആസൂത്രണം വിവാഹത്തിന്റെ മൂന്നാം നാള്‍
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ സോന സ്വന്തം വീട്ടില്‍ തിരിച്ചെത്തി കുറച്ചു ദിവസങ്ങള്‍ താമസിച്ചിരുന്നു. ഈ സമയത്താണ് സോനയും കുശ്വാഹയും രാജ രഘുവംശിയെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതനുസരിച്ച് മേഘാലയയില്‍ ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതും ടിക്കറ്റ് എടുക്കുന്നതുമെല്ലാം സോനയാണ്. മേഘാലയയിലെ ടൂര്‍ദിനങ്ങള്‍ ചുരുക്കണമെന്ന് രഘുവംശി പല തവണ ആവശ്യപ്പെട്ടെങ്കിലും സോനം തയ്യാറായില്ല.
സോനത്തിന്റെ വീടിന് തൊട്ടടുത്തായിരുന്നു കുശ്വാഹയുടെ വീടും. ഇരുവരും തമ്മില്‍ സ്നേഹത്തിലായതോടെ കുശ്വാഹയുടെ സന്ദര്‍ശനവും കൂടുതലായി. ഇതിനിടെ സോനത്തിന്റെ കുടുംബ ബിസിനസായ ടൈല്‍ ഷോപ്പില്‍ കുശ്വാഹയ്ക്ക് ജോലി നല്‍കുകയും ചെയ്തു. കുശ്വാഹയുമായുള്ള അടുപ്പത്തില്‍ സോനത്തിന്റെ കുടുംബത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അവര്‍ രഘുവംശിയുമായുള്ള വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിനു ശേഷം രഘുവംശിയുടെ വീട്ടിലെത്തിയ സോനം തന്നോട് ഭര്‍ത്താവ് കൂടുതല്‍ സ്നേഹത്തോടെ പെരുമാറുന്നത് സഹിക്കാനാവുന്നില്ലെന്നു പറഞ്ഞ് കുശ്വാഹയ്ക്ക് മെസേജ് അയച്ചിരുന്നു.
മോഷ്ടാക്കളെന്ന് സംശയിച്ചു
കൊല നടത്താന്‍ 'കാമുകനും സൂത്രധാരനും' ആയ രാജ് കുശ്വാഹ ഷില്ലോങ്ങിലേക്ക് പോയില്ല, പകരം ഇന്‍ഡോറില്‍നിന്ന് ഫോണ്‍ വഴി രാജാ രഘുവംശിയുടെ കൊലപാതകം ഏകോപിപ്പിക്കുകയായിരുന്നു. മെയ് 21-നാണ് സോനവും രഘുവംശിയും മേഘാലയയില്‍ എത്തുന്നത്. അടുത്ത ദിവസം അവര്‍ ഒരു സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് ചിറാപുഞ്ചിയിലേക്ക് പോയി. നോങ്രിയാത്ത് ഗ്രാമത്തിലെ ഷിപാറ ഹോംസ്റ്റേയിലേക്ക് ട്രെക്കിങ് നടത്തി. അടുത്ത ദിവസം, അവര്‍ നോങ്രിയാത്തില്‍ നിന്ന് മാവ്‌ലാഖിയാറ്റിലേക്ക് ഇറങ്ങി.
മെയ് 22-ന് മൂന്ന് വാടക്കൊലയാളികളെ കുശ്വാഹ മേഘാലയയില്‍ എത്തിച്ചു. ആകാശ് രജ്പുത്, ആനന്ദ് കുര്‍മി, വിശാല്‍ സിംഗ് ചൗഹാന്‍ എന്നിവര്‍ ദമ്പതികളെ പിന്തുടരാന്‍ തുടങ്ങി. ഗുവാഹത്തിയില്‍വെച്ചാണ് ഇവര്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ വാങ്ങുന്നത്. ഇവര്‍ തുടര്‍ച്ചയായി രഘുവംശിയെയും സോനത്തെയും പിന്തുടരുകയായിരുന്നു. കൊലപാതകം നടന്ന ദിവസവും അവര്‍ ഒരു കാറില്‍ ദമ്പതികളെ പിന്തുടരുകയായിരുന്നു. ചിറാപുഞ്ചിയിലെ ഒരിടത്ത്, സോനത്തിന്റെ സാന്നിധ്യത്തില്‍ മൂന്നുപേരും രഘുവംശിയോട് സംസാരിച്ചു.
മെയ് 23-നും 24-നും ഇടയിലുള്ള രാത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രഘുവംശി കൊല്ലപ്പെടുന്നത്. ആ സമയത്ത് ദമ്പതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 'രാജയെ ഒറ്റപ്പെടുത്താനായിരുന്നു പദ്ധതി എന്ന് ഞങ്ങള്‍ സംശയിക്കുന്നു. അദ്ദേഹത്തെ ട്രെക്കിങ്ങിനായി കൊണ്ടുപോകാനും തുടര്‍ന്ന് പ്രതികള്‍ക്ക് തടസ്സപ്പെടുത്താനും തന്ത്രപരമായി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതെല്ലാം രാജ് കുശ്വാഹ ഫോണിലൂടെ ഏകോപിപ്പിച്ചു. സോനം രാജുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രദേശം ഒറ്റപ്പെട്ടതാണ്, പ്രത്യേകിച്ച് വൈകുന്നേരത്തോടെ. ഭൂപ്രകൃതി ദുഷ്‌കരമായതുകൊണ്ട്. വൈകുന്നേരത്തിന് ശേഷം വിനോദസഞ്ചാരികളും നാട്ടുകാരും പോലും പുറത്തിറങ്ങാറില്ല.'' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം സോനം, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി, വിശാല്‍ സിംഗ് ചൗഹാന്‍ എന്നിവര്‍ അടുത്ത ദിവസം ഗുവാഹത്തിയിലേക്ക് പോവുകയും തുടര്‍ന്ന് പലയിടങ്ങളിലേക്ക് മാറി. വിനോദസഞ്ചാരികളായി വന്ന ദമ്പതികളെ കാണാതായത് ആദ്യഘട്ടത്തില്‍ മേഘാലയ പോലീസിനെ ഏറെ കുഴക്കി. പിന്നീട് ഡ്രോണ്‍ സഹായത്തോടെയാണ് ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയില്‍ രഘുവംശിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപ്പോഴും സോനം കാണാമറയത്തായിരുന്നു. ആഭരണങ്ങള്‍ മോഷ്ടിക്കാനായി ഇരുവരെയും മോഷ്ടാക്കള്‍ അപകടപ്പെടുത്തിയതാണെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ആല്‍ബെര്‍ട്ടോ പിഡെ എന്ന ടൂറിസ്റ്റ് ഗൈഡ് സോനത്തിനും രഘുവംശിക്കുമൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ കുറിച്ച് സൂചന നല്‍കിയതോടെയാണ് ചിത്രം മാറിമറിയുന്നത്.
ഇതോടെ പോലീസ് രഘുവംശിയുടെ മരണത്തില്‍ കുറ്റകൃത്യം മണത്തു. സോനത്തെയും ക്വട്ടേഷന്‍ സംഘത്തെയും പിടികൂടാന്‍ രാജ്യം മുഴുവന്‍ വല വിരിച്ചതിന്റെ രണ്ടാം നാള്‍ തീര്‍ത്തും അപ്രതീക്ഷിതമായി അര്‍ധരാത്രിയില്‍ ഗാസിയാബാദിലെ ധാബയില്‍ സോനം പ്രത്യക്ഷപ്പെടുന്നത്. പിറ്റേന്ന് പുലര്‍ച്ചെ മധ്യപ്രദേശില്‍വെച്ച് അക്രമിസംഘവും പിടിയിലായി.