റസീനയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐയുടെ ഓഫീസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മധ്യസ്ഥ ചര്‍ച്ചയെന്ന് എസ്ഡിപിഐ; വിചാരണയെന്ന് പൊലീസ്; സദാചാര പൊലീസിങ് അല്ലെന്നും മരണത്തിന് പിന്നില്‍ ആണ്‍സുഹൃത്തെന്നും യുവതിയുടെ അമ്മയുടെ പരാതി

യുവതിയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ വെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍

Update: 2025-06-20 12:05 GMT

കണ്ണൂര്‍: മമ്പറം കായലോട്ട് ജീവനൊടുക്കിയ യുവതിയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ വെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍പുറത്തുവന്നു. കൂടിയിരുന്നവര്‍ യുവാവിനോട് പലകാര്യങ്ങളും ചോദിക്കുന്നത് കേള്‍ക്കാം. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് മുമ്പ് യുവാവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെ എത്തിച്ച് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്‌തെന്ന് പൊലീസ് പറഞ്ഞിരുന്നു. പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം.

മധ്യസ്ഥ ചര്‍ച്ച എന്ന നിലയിലാണ് എസ്.ഡി.പി.ഐ. ഓഫീസില്‍ വേദിയൊരുക്കിയതെന്നാണ് വിശദീകരണം. ദൃശ്യത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ആരോപണവിധേയരായവര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കേസില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, റസീനയുടെ ആണ്‍സുഹൃത്തിനെതിരെ അമ്മ തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ ആത്മഹത്യക്ക് കാരണം സദാചാര പൊലീസിങ് അല്ലെന്നാണ് യുവതിയുടെ അമ്മയുടെ വാദം. മരണത്തിന് പിന്നില്‍ മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്താണെന്നും അയാള്‍ റസീനയുടെ 40 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ അമ്മ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

'ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവന്‍ അവിടെ വരുന്ന വിവരം രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോള്‍ക്ക് നീതി കിട്ടണം. ഇഷ്ടം പോലെ സ്വര്‍ണം ഉണ്ടായിരുന്നു. 40 പവനോളം നല്‍കിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോള്‍ സ്വര്‍ണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തര്‍ വന്ന് തങ്ങളോട് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവന്‍ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറില്‍ കയറി പോകുന്നത് ചിലര്‍ കണ്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവര്‍ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവര്‍ കാറില്‍ നിന്ന് ഇറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവര്‍ ചെയ്തിട്ടില്ല' -മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറമ്പായി സ്വദേശികളായ വി.സി. മുബഷിര്‍, കെ.എ. ഫൈസല്‍, വി.കെ. റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തുമായി കാറില്‍ ഒരുമിച്ച് കണ്ടതിന്റെ പേരില്‍ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറില്‍ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവില്‍ അറസ്റ്റിലായ യുവാക്കള്‍ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതല്‍ ആള്‍ക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Tags:    

Similar News