റവഡാ ചന്ദ്രശേഖറിനെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സെക്രട്ടറിയാക്കി മോദി; കേന്ദ്ര കാബിനറ്റിന്റെ ഈ തീരുമാനം സ്വാധീനിക്കുക കേരളത്തിന്റെ അടുത്ത പോലീസ് മേധാവിയെ നിശ്ചിക്കാനുള്ള നടപടി ക്രമങ്ങളെ; മനോജ് എബ്രഹാം ചുരുക്കപ്പെട്ടികയില്‍ എത്താന്‍ സാധ്യത കൂടി; റവാഡ കേരളത്തിലേക്ക് മടങ്ങില്ലേ? സാധ്യതകള്‍ പലവിധം

Update: 2025-06-15 09:04 GMT

ന്യൂഡല്‍ഹി: കേരളാ കേഡറിലെ മുതിര്‍ന്ന ഐപിഎസുകാരനായ റവഡാ ചന്ദ്രശേഖറിന് കേന്ദ്രത്തില്‍ താക്കോല്‍ സ്ഥാനം. കേരളത്തിലെ അടുത്ത ഡിജിപി പട്ടികയിലെ പ്രധാനിയാണ് റവഡാ. ഈ പട്ടികയില്‍ ഉള്‍പ്പെട്ട പ്രധാനിയെ 'ഹാന്‍ഡ്പിക്ക്' ചെയ്‌തെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തീര്‍ത്തും അപ്രീക്ഷിത നീക്കത്തിലൂടെ റവാഡാ ചന്ദ്രശേഖറിനെ കേന്ദ്ര ക്യാബിനറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) എന്ന സുപ്രധാന തസ്തികയിലേക്ക് തിരഞ്ഞെടുത്തു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ രണ്ടാമത് ഉന്നത പദവിയിയായാണ് കേന്ദ്രത്തിലെ സെക്രട്ടറി (സെക്യൂരിറ്റി) പദവി.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി അടക്കം തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം ചുമതലയുള്ള പദവിയാണ് ഇത്. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സമിതിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്ന സുപ്രധാന പദവിയിലാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ പുതിയ പോലീസ് മേധാവി ആകാനുള്ള സാധ്യതാ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരന്‍ ആണ് 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവഡാ ചന്ദ്രശേഖര്‍. ഇതോടെ കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കുറഞ്ഞു.

പോലീസ് മേധാവിയെ നിശ്ചയിക്കാനുള്ള മുന്നംഗ ചുരുക്കപ്പട്ടികയില്‍ റവാഡ ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. യുപിഎസ് സിയാണ് മൂന്നംഗ ചുരുക്കപ്പട്ടിക ഉണ്ടാക്കുക. റവഡായെ സുപ്രധാന പദവിയില്‍ നിയമിച്ചെന്ന് കേന്ദ്രം അറിയിച്ചാല്‍ കേരളത്തില്‍ നിന്നുള്ള മൂന്നുപേരുടെ പട്ടിക പുനര്‍ നിര്‍ണയിക്കപ്പെടും. ഇതിനൊപ്പം റവഡായുടെ നിലപാടും നിര്‍ണ്ണായകമാകും. പട്ടികയില്‍ സീനിയോറിട്ടിയില്‍ ഒന്നാമത് നില്‍ക്കുന്ന നിതിന്‍ അഗര്‍വാളിന് തൊട്ടുപിന്നില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരനായ യോഗേഷ് ഗുപ്ത എത്തും. അതിന് പിന്നില്‍ മൂന്നാമതായി മനോജ് എബ്രഹാമും സ്ഥാനംപിടിക്കും. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാം പുതിയ പോലീസ് മേധാവിയാകും.

കേന്ദ്ര ഡെപ്യുട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതും മൂന്നംഗ ചുരുക്കപ്പട്ടികയിലെത്തുമോ എന്ന ചര്‍ച്ച സജീവമാണ്. നിതിനും റാവാഡയും പുരോഹിത്ത് മാറിയാല്‍ എംആര്‍ അജിത് കുമാറിനും മൂന്നംഗ പട്ടികയില്‍ എത്താന്‍ സാധ്യത തെളിയും. ഇവരെയെല്ലാം അപേക്ഷിച്ച് പോലീസിങിന്റെ എല്ലാ മേഖലയിലും ഉള്ള പ്രവര്‍ത്തന മികവ് മനോജ് ഏബ്രഹാമിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. യോഗേഷ് ഗുപ്തയും കേന്ദ്ര ഡെപ്യുട്ടേഷന് ശ്രമിക്കുന്നുണ്ട്. ഇതും മനോജ് എബ്രഹാമിന്റെ സാധ്യത കൂട്ടും.

Tags:    

Similar News