അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം; എഡിജിപിക്കെതിരെ തുടരന്വേഷണമില്ല; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും നീക്കി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം

Update: 2025-11-21 05:43 GMT

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരാ. പരാമര്‍ശങ്ങള്‍ നീക്കി.

ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെയാണ് എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയില്‍ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാര്‍ വാദിക്കുന്നു. കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

നേരത്തെ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടന്നത്. അനധികൃത സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറില്‍ കോടികണക്കിന് രൂപ മുടക്കി അനിധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദത്തില്‍ ക്രമക്കേട് തുടങ്ങി അഞ്ച് പരാതികളാണ് അന്‍വര്‍ നല്‍കിയിരുന്നത്. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിലും ആരോപണ വിധേയനായ എം.ആര്‍.അജിത് കുമാറിന് പങ്കില്ലെന്ന് വെളിവായിട്ടുണ്ടെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആരോപണ വിധേയനായ എം.ആര്‍.അജിത് കുമാര്‍ തേക്ക് മുറിച്ചു കടത്തിക്കൊണ്ടുപോയി എന്നാണ് പി.വി അന്‍വറിന്റെ ആരോപണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മുറിച്ചിട്ട തേക്ക് മരത്തിന്റെ മുന്ന് കഷണങ്ങളും കൃത്യമായി രേഖകളുടെ അടിസ്ഥാനത്തില്‍ ലേലത്തില്‍ പോയിട്ടുണ്ട് എന്ന് മനസ്സിലായിട്ടുണ്ട്. ആയതിനാല്‍ മുറിച്ചിട്ട തേക്ക് മരങ്ങള്‍ അജിത്കുമാര്‍ കടത്തിക്കൊണ്ടുപോയി എന്ന് പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണം തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുളളതാണ്.

സ്വര്‍ണ്ണക്കളളകടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നുള്ള ആരോപണത്തില്‍ അജിത് കുമാറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു.

അജിത് കുമാര്‍ കവടിയാറില്‍ കോടിക്കണക്കിന് രൂപ മുടക്കി വീടുണ്ടാക്കുന്നു എന്നുള്ള ആരോപണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിയമപരമായ രീതിയില്‍ കൃത്യമായ ബാങ്ക് രേഖകളോടെ ആണ് വീട് നിര്‍മ്മിക്കുന്നത്. നിയമപരമല്ലാത്ത എന്തെങ്കിലും കാര്യം അവിടെ ചെയ്യുന്നതായി തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ആയതിനാല്‍ പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുളളതാണ്.

ധനസമ്പാദനത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നു എന്നതിന് അജിത്കുമാറിനെതിരെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഫ്ളാറ്റ് വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുളളതാണ്. ആയതിനാല്‍ പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ തെളിഞ്ഞത്.

Tags:    

Similar News