ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല; മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണം; പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണം; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്; ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല; താക്കീതിന് സാധ്യത
ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസ് ചിറക്കലിന്റെ നടപടി സര്‍വീസ് ചട്ട ലംഘനമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഡോക്ടറുടെ പരസ്യപ്രതികരണം അടക്കം ചട്ടലംഘനമെന്നാണ് റിപ്പോര്‍ട്ടില്‍. തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല,മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണം, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വിവിധ വകുപ്പ് മേധാവികള്‍ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വകുപ്പ് മേധാവികള്‍ വ്യക്തമാക്കി. വകുപ്പ് മേധാവികള്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ചുള്ള കാര്യങ്ങളിലും മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിദഗ്ധസമിതിക്ക് മുമ്പാകെ ഉയര്‍ന്നെങ്കിലും, കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല. സര്‍വീസ് ചട്ടലംഘനം കാണിച്ച് വകുപ്പുതലത്തില്‍ താക്കീതാണ് ഡോക്ടര്‍ക്കെതിരെ പരിഗണനയിലാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഹാരിസിന്റെ തുറന്നുപറച്ചിലിനെ തള്ളിയ സാഹചര്യത്തിലാണിത്. നടപടിയെ ഭയക്കുന്നില്ലെന്ന നിലപാടിലാണ് ഡോ. ഹാരിസ്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഡോക്ടറുടെ നടപടിയെ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഇതോടെ ഡോ. ഹാരിസിനോട് അനകൂലനിലപാടെടുത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പിന്‍വലിഞ്ഞു. മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ഡോ. ഹാരിസിന് വന്‍ പിന്തുണ ലഭിച്ചിരുന്നു. അതിനാല്‍ ശിക്ഷാനടപടിയിലേക്ക് പോയാല്‍ ജനവികാരം സര്‍ക്കാരിനെതിരാക്കുമെന്ന് കരുതുന്നുണ്ട്. മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം രാവിലെയോടെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിരുന്നു. മറ്റ് വകുപ്പുകളിലും ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് സംബന്ധിച്ച കണക്കെടുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിലവില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കപ്പുറം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കാന്‍ ഇല്ല എന്നാണ് ഡോക്ടര്‍ ഹാരിസിന്റെ നിലപാട്.
ചികിത്സക്കിടെ നേരിട്ട പ്രതിസന്ധികള്‍ വിദഗ്ധസമിതിയോട് തുറന്നുപറഞ്ഞെന്ന് ഹാരിസ് വ്യക്തമാക്കി. താന്‍ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയിട്ടില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കല്‍ പറയുന്നു. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറന്ന് പറച്ചില്‍ കൊണ്ട് ഉപകരണങ്ങള്‍ എത്തി സ്ഥിതി മാറിയ കാര്യമാണ് വിമര്‍ശകരോട് ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കല്‍ ഇപ്പോള്‍ സംതൃപ്തനാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിയതില്‍ സംതൃപ്തനാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. സന്തോഷം തോന്നുന്ന നിമിഷങ്ങളെന്നാണ് ഹാരിസ് ചിറയ്ക്കലിന്റെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും സി പി എമ്മും ഒന്നടങ്കം തള്ളിയതോടെ ഡോ ഹാരിസിനെതിരെ വകുപ്പ് തല നടപടി എന്താണെന്ന ആകാംക്ഷയും ഉയരുന്നുണ്ട്. നടപടിക്ക് നീങ്ങിയാല്‍ എതിര്‍ക്കും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.