'കായീസിൽ കയറുമ്പോൾ ശ്രദ്ധിക്കണേ ഭായ്..!'; ബിരിയാണിക്ക് തന്നെ പേര് കേട്ട ഹോട്ടൽ; പക്ഷെ..പിടിച്ചുപറിക്ക് ഇവിടെ കുറവില്ല; വയറിൽ മൊഹബത്ത് പാറി ഇറങ്ങുമ്പോൾ എ.സി കൊണ്ടതിന് അടയ്‌ക്കേണ്ടത് 100 രൂപ; ഭീഷണിയായി ഹാളിലെ ആ ചെറു ബോർഡ്; ഇത് ഞെക്കി പിഴിയുന്ന കൊള്ളയെന്ന് ആളുകൾ; വ്യാപക പരാതി!

Update: 2025-07-08 16:04 GMT

എറണാകുളം: ബിരിയാണിക്ക് തന്നെ പേര് കേട്ട ഹോട്ടൽ. പക്ഷെ ഇവിടെ പിടിച്ചുപറിക്ക് ഒരു കുറവും ഇല്ലെന്നാണ് ആളുകൾ പറയുന്നത്. പറഞ്ഞു വരുന്നത് എറണാകുളം നഗരത്തിലെ 'കായീസ്' ഹോട്ടലിനെതിരെയാണ്. നഗരത്തിലെ പ്രമുഖ റസ്റ്റോറൻ്റുകളിൽ ഒന്നായ ഡി.എച്ച്. റോഡിൽ ആണ് 'കായീസ്' ഹോട്ടൽ പ്രവർത്തിക്കുന്നത്. ബിരിയാണിക്ക് പേര് കേട്ട ഹോട്ടൽ ആയതുകൊണ്ട് തന്നെ ഇവിടെ നിരവധി ആളുകളാണ് നിരന്തരം വന്ന് പോകുന്നത്. ഈ ഹോട്ടലിനെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.

'കായീസ്' ഹോട്ടൽ (ഡർബാർ ഡൈൻ) അമിതമായി എ.സി. ചാർജ് ഈടാക്കുന്നുവെന്ന് വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. ആയിരം രൂപയ്ക്ക് ഭക്ഷണം കഴിച്ചാൽ ഏകദേശം നൂറ് രൂപ വരെ എ.സി. ചാർജായി നൽകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഉപഭോക്താക്കൾ പറയുന്നു. നഗരത്തിൽ സമാനഹോട്ടലുകളിൽ മിക്കതിലും എ.സി ഹാളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പ്രത്യേകം തുക ഈടാക്കുന്നില്ലെന്നിരിക്കെയാണ് സംഭവം പരാതിയായി ഉയർന്നിരിക്കുന്നത്.

ഒരു യുവാവ് തനിക്ക് ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഈ ഗുരുതരമായ ആരോപണം പുറം ലോകം അറിഞ്ഞത്. 1071 രൂപയുടെ മൊത്തം ബില്ലിൽ 97.4 രൂപ 'എ.സി.ഡൈൻ ഫെസിലിറ്റി' എന്ന പേരിൽ അധികമായി ഈടാക്കിയതായാണ് ബില്ലിൽ വ്യക്തമാകുന്നത്.


ബിൽ പ്രകാരം മൂന്ന് ചിക്കൻ ബിരിയാണിക്ക് 630 രൂപ, മട്ടൺ റോസ്റ്റിന് 250 രൂപ, രണ്ട് ലൈം ജ്യൂസിന് 70 രൂപ, മൂന്ന് പപ്പടത്തിന് 24 രൂപ എന്നിങ്ങനെയാണ് വില വന്നിരിക്കുന്നത്. ഇതിനൊപ്പമാണ് 97.40 രൂപയുടെ 'എ.സി.ഡൈൻ ഫെസിലിറ്റി' ചാർജും, തുടർന്ന് ജി.എസ്.ടി.യും ഈടാക്കിയിട്ടുള്ളത്. ഈ എ.സി. ചാർജ് മൊത്തം ബിൽ തുകയുടെ ഏകദേശം 10% വരും, ഇത് അമിതവും അന്യായവുമാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

മറ്റ് റസ്റ്റോറൻ്റുകളിൽ ഇത്രയും ഉയർന്ന എ.സി. ചാർജ് ഈടാക്കാറില്ലെന്നും, പത്തോ പരമാവധി ഇരുപതോ രൂപയാണ് ഈ ഇനത്തിൽ ഈടാക്കാറുള്ളതെന്നും ഉപഭോക്താവ് വ്യക്തമാക്കുന്നു. അതേസമയം, എ.സി. ഡൈനിംഗ് ഹാളിലേക്ക് കയറുന്ന ഭാഗത്ത് വളരെ ചെറിയ അക്ഷരത്തിൽ, ബില്ലിന്റെ 10% എ.സി. സൗകര്യം ഉപയോഗിക്കുന്നതിനുള്ള ചാർജ്ജ് ഈടാക്കുമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഹോട്ടൽ അധികൃതർ പറയുന്നു. പക്ഷെ, ഈ ചെറിയ ബോർഡ് ശ്രദ്ധയിൽപ്പെടില്ല എന്നതാണ് വാസ്തവമെന്നും പരാതിക്കാരൻ ആരോപിച്ചു.

അതേസമയം, ബിരിയാണിയുടെ പേരിൽ നഗരത്തിലെ തന്നെ അറിയപ്പെടുന്ന ഹോട്ടൽ കൂടിയാണ് കായിസ്. അതുകൊണ്ട് തന്നെ ദിനം പ്രതി നിരവധി പേരാണ് ഹോട്ടലിൽ വന്ന് പോകുന്നത്. എറണാകുളത്ത് കുടുംബസമേതം പല ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് പതിവുള്ള തനിക്ക് ഇത്രയും ഭീമമായ തുക ഈ ഇനത്തിൽ ഈടാക്കിയത് ആദ്യ അനുഭവമാണെന്നും ഇത് പിടിച്ചുപറി ആണെന്നും പരാതിക്കാരൻ ആഞ്ഞടിച്ചു.

അതുപോലെ ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നതിൽ ഹോട്ടലുകൾ കൂടുതൽ സുതാര്യത പുലർത്തണമെന്നും, അല്ലാത്തപക്ഷം ഇത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാകുമെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ ഉപഭോക്തൃ സമൂഹത്തിന്റെ ഇടയിൽ നിന്ന് അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യം വളരെ ശക്തമായി ഉയർന്നിട്ടുണ്ട്.

Tags:    

Similar News