കാറില്‍ യാത്ര ചെയ്യുകയായിരുന്ന അതുലിനെ ഇന്നോവയിലെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി പുറത്തിറക്കി അതിക്രൂരമായി വെട്ടി; കൊല്ലത്ത് ഗുണ്ടാപ്പക: സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി; കരുനാഗപ്പള്ളി-ഓച്ചിറ ക്രിമിനലുകള്‍ ഭീതി പടര്‍ത്തുന്നു; കേരളാ പോലീസിന് ഇത് നാണക്കേട്

Update: 2026-03-14 07:23 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പക വീണ്ടും ചോരപ്പുഴയൊഴുക്കി. ഗുണ്ടാ നേതാവ് താച്ചെയില്‍മുക്ക് സന്തോഷിനെ (ജിം സന്തോഷ്) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആലുവ അതുലിനെ എതിര്‍ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് ഒടുവില്‍ അതുലിന്റെ കൊലപാതകത്തിലും കലാശിച്ചത്.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന അതുലിനെ ഇന്നോവയിലെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി പുറത്തിറക്കി അതിക്രൂരമായി വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 2025 മാര്‍ച്ചില്‍ നടന്ന സന്തോഷ് വധക്കേസിലെ പ്രതിയായ അതുല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഗുണ്ടാപകയാണ് അതുലിന്റേയും ജീവനെടുത്തത്.

കരുനാഗപ്പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു സന്തോഷിനെ അതുലും സംഘവും കൊലപ്പെടുത്തിയത്. വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തോട്ടയെറിഞ്ഞ് ഭീതിയുണ്ടാക്കി, മണ്‍വെട്ടി കൊണ്ട് വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് സന്തോഷിനെ വെട്ടിക്കൊന്നത്. കമ്പിവടി കൊണ്ട് കാല്‍ തല്ലിത്തകര്‍ക്കുകയും വടിവാള്‍ കൊണ്ട് വെട്ടുകയും ചെയ്ത അതുലിനെ തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് അന്ന് പോലീസ് പൊക്കിയത്. ഇതിനു മുന്‍പ് എറണാകുളത്ത് വെച്ച് പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കാറില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞിരുന്നു.

കൊലപാതകക്കേസിന് പുറമെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് താഴെ ഹോട്ടല്‍ ജീവനക്കാരനെ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയായിരുന്നു. പങ്കജ് എന്ന ഗുണ്ടയ്ക്ക് വേണ്ടി സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതോടെയാണ് അതുല്‍ കൊല്ലത്തെ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ സജീവമായത്.

കൊലപാതകത്തെത്തുടര്‍ന്ന് ജില്ലയില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി കരുനാഗപ്പള്ളി പോലീസും പ്രത്യേക അന്വേഷണ സംഘവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഗുണ്ടാപ്പക ഇനിയും തുടരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഗുണ്ടാപകയാണ് അതുലിന്റേയും ജീവനെടുത്തത്. 2025 ഏപ്രിലിലാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.

ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2024 നവംബര്‍ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം മണ്‍വെട്ടി കൊണ്ട് വാതില്‍ തകര്‍ത്തു. സ്‌ഫോടക വസ്തു കത്തിച്ച് എറിഞ്ഞു. തുടര്‍ന്ന് വടിവാള്‍ കൊണ്ട് സന്തോഷിനെ വെട്ടി. കമ്പിവടി കൊണ്ട് കാല്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിന്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും പിന്‍മാറാതെ ആക്രമണം തുടര്‍ന്നു. മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം വന്നകാറില്‍ പ്രതികള്‍ രക്ഷപ്പെട്ടു. അക്രമികള്‍ വീടിന് പുറത്ത് എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്തായ രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ അശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെ ഹോട്ടല്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപയുടെ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി കൂടിയാണ് അതുല്‍. മൊബൈല്‍ തട്ടിയെടുത്തശേഷം ബ്ലേഡ്‌കൊണ്ട് കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു അന്ന് അതുല്‍ ചെയ്തത്. കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നും അതുല്‍ പിടിയിലായി. അതിന് കുറച്ചു ദിവസം മുമ്പ് എറണാകുളത്ത് വച്ച് നടന്ന വാഹന പരിശോധനയില്‍ പൊലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. അന്ന് ഇയാള്‍ക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. കാറില്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പ്രതി രക്ഷപെടുകയായിരുന്നു. അതിന് ശേഷം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് പിടികൂടിയത്. പക്ഷേ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ എതിര്‍ വിഭാഗം പക തീര്‍ത്തു. പക്ഷേ പോലീസിന് ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നുമില്ല.

Similar News