കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് ധിക്കാരം; പരുന്തുംപാറയില്‍ തൃക്കൊടിത്താനംകാരന്‍ സജിത്ത് ജോസഫ് പണിത കുരിശ് പൊളിച്ച് നീക്കി റവന്യു വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയെന്നും 15 ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും മന്ത്രി; ആക്ഷന്‍ മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്

പരുന്തുംപാറയില്‍ തൃക്കൊടിത്താനംകാരന്‍ സജിത്ത് ജോസഫ് പണിത കുരിശ് പൊളിച്ച് നീക്കി റവന്യു വകുപ്പ്

Update: 2025-03-10 11:37 GMT

പീരുമേട്: പരുന്തുംപാറയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യു വകുപ്പ് ശക്തമായ നടപടി തുടങ്ങി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തില്‍ സജിത്ത് ജോസഫ് കൈവശംവെച്ച സ്ഥലത്താണ് പുതുതായി പണിത കുരിശ് പൊളിച്ചുനീക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടിയെന്നും 15 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചെന്നും റവന്യു മന്ത്രി അറിയിച്ചു. മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്്. ജില്ല കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിനുശേഷമാണ് കുരിശിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്. കുരിശ് സ്ഥാപിച്ചതിനെതിരെ സിപിഐ രംഗത്തു വന്നിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ പാര്‍ട്ടി തന്നെ കയ്യേറ്റം ചര്‍ച്ചായാക്കി. രണ്ടു ദിവസം മുമ്പ് ഈ കുരിശ് നിര്‍മ്മാണം മറുനാടന്‍ വാര്‍ത്തയാക്കിയിരുന്നു.

3.31 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വന്‍കിട റിസോര്‍ട്ട് നിര്‍മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു, ഈ മാസം രണ്ടിന് പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ ജില്ല കലക്ടര്‍ പീരുമേട് എല്‍.ആര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഒപ്പം കൈയേറ്റ ഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശിച്ചു. സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നല്‍കുകയുംചെയ്തു. എന്നാല്‍, ഇതവഗണിച്ച് കുരിശിന്റെ പണികള്‍ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. പണികള്‍ നടക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ശിവരാമനാണ് ഈ കുരിശ് നിര്‍മ്മാണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്.

മറ്റൊരു സ്ഥലത്തുവെച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. 2017ല്‍ സൂര്യനെല്ലിയിലും ഇത്തരത്തില്‍ കൈയേറ്റഭൂമിയില്‍ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചുനീക്കി. സ്റ്റോപ് മെമ്മോ പുറപ്പെടുവിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും തുടരുകയാണ്.

യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികളാണ് സജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃത കെട്ടിടം നിര്‍മ്മിക്കുകയാണ് സജിത്ത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്റെ നടപടിയായി പരുന്തുംപാറയിലുള്ള സജിത് ബ്രദര്‍ നിര്‍മ്മിക്കുന്ന കെട്ടിടവും ഉള്‍പ്പെടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമിയിലാണ് സജിത്ത് കെട്ടിടം പണിയുന്നത്. റിസോര്‍ട്ടിന് വേണ്ടിയാണ് കെട്ടിടം കെട്ടിപ്പൊക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ധ്യാനകേന്ദ്രമാണ് പണിയുന്നത് എന്നാണ് സജിത് പറയുന്നത്.

സര്‍ക്കാര്‍ ഭൂമി കൈയ്യറിവരെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തി ഇപ്പോള്‍ നടന്ന് വരികയാണ്. കുടിയൊഴിപ്പക്കലിന്റെ ഭാഗമായി ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Tags:    

Similar News