നോര്‍വേയിലെ വീടിന്റെ ജനലുകള്‍ അടഞ്ഞു തന്നെ; മുറ്റത്ത് പുല്ലും; വീട് ഉപേക്ഷിച്ചിട്ട് ആഴ്ചകള്‍; അപകടം മണത്തു മുങ്ങിയെന്നു സംശയം; വലിയ തുക കമ്മീഷന്‍ കൈപ്പറ്റിയപ്പോള്‍ പുറകെയെത്തുന്ന അപകടത്തിന്റെ തീവ്രത വയനാട്ടുകാരന്‍ അറിഞ്ഞിരിക്കില്ലെന്ന് നിഗമനം

റിന്‍സനെ കയ്യില്‍ കിട്ടണം എന്ന ആഹ്വാനം നടത്തിയ ഇസ്ലാം രാജ്യങ്ങളില്‍ നിന്നുള്ള ഭീക്ഷണികള്‍ മൂലം ഈ മലയാളി യുവാവിന് പുറം ലോകം തേടി വരാനാകാത്ത സാഹചര്യമാണ്

Update: 2024-09-21 04:31 GMT

ലണ്ടന്‍: റിന്‍സണ്‍ കാണാമറയത് തന്നെ . ജീവന് തന്നെ ഭീക്ഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വീട് പോലും ഉപേക്ഷിച്ചു റിന്‍സണും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മാറി എന്ന സൂചനയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് . ലോകമെങ്ങും റിന്‍സണെ തേടി അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും പരക്കം പായുന്നതിനിടെ റിന്‍സന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പോലും ഇല്ലാതായി എന്ന സൂചനയാണ് പുറത്തു വരുന്നത് . റിന്‍സന്റെയും ഭാര്യയുടെയും ഫോണ്‍ നമ്പറുകള്‍ തപ്പിയെടുത്ത വിദേശ മാധ്യമങ്ങള്‍ക്ക് ഒന്നിനും അവരെ കണക്ട് ചെയാനായിട്ടില്ല . റിന്‍സണ്‍ എവിടെയാണ് എന്ന ചോദ്യത്തിന് നല്‍കിയ ഇമെയില്‍ അന്വേഷണത്തിനും മറുപടിയില്ലെന്നു ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

എന്നാല്‍ അനേകം പേരുടെ മരണത്തിനും നൂറു കണക്കിന് പേരുടെ പരുക്കിനും കാരണമായ സ്‌ഫോടങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഇസ്രായേല്‍ ചാര സംഘടനാ മൊസാദിന് സഹായം ചെയ്തിട്ടുണ്ടെങ്കില്‍ റിന്‍സനെ കയ്യില്‍ കിട്ടണം എന്ന ആഹ്വാനം നടത്തിയ ഇസ്ലാം രാജ്യങ്ങളില്‍ നിന്നുള്ള ഭീക്ഷണികള്‍ മൂലം ഈ മലയാളി യുവാവിന് പുറം ലോകം തേടി വരാനാകാത്ത സാഹചര്യമാണ് . ഒരു പക്ഷെ ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചില്‍ നടത്തുകയാവാം റിന്‍സണും കുടുംബവും എന്നാണ് അനുമാനിക്കപ്പെടുന്നത് . കേരളത്തില്‍ വയനാട്ടിലെ മാനന്തവാടിയില്‍ കുടുംബവേരുകള്‍ ഉള്ള റിന്‍സണ്‍ ഒരിക്കലും ഒരു ചാര സംഘടനയ്ക്ക് വേണ്ടി ഏജന്റാകാന്‍ തയാറാകില്ല എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് , ഇതേ അഭിപ്രായം തന്നെയാണ് നോര്‍വേയിലെ ജിന്‍സന്റെ അയല്‍വാസികളായ നോര്‍വേക്കാരും പറയുന്നത് .

ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി ദാനം ചെയ്ത റിന്‍സനെ കഴിഞ്ഞ ഏതാനും വര്‍ഷമായി അറിയാമെന്നു വെളിപ്പെടുത്തിയ നോര്‍വീജിയന്‍ അയല്‍വാസിയായ സ്ത്രീ താന്‍ അറിയുന്ന യുവാവ് ഇത്തരം ഒരു കാര്യം അറിഞ്ഞു കൊണ്ട് ചെയ്യില്ല എന്നാണ് ഉറപ്പായും പറയുന്നത് . അതേസമയം റിന്‍സണ്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നോര്‍വേയിലെ വീട് ഉപേക്ഷിച്ചു പോയോ എന്ന സംശയവും അദ്ദേഹത്തെ തേടി ഇന്നലെ താമസ സ്ഥലത്തു എത്തിയ ഡെയ്ലി മെയില്‍ പത്രം ഉന്നയിക്കുന്നു .

അയല്‍വാസികളെ ഉദ്ധരിച്ചു വീടിന്റെ ജനല്‍ ബ്ലൈന്‍ഡുകള്‍ ഏതാനും ദിവസമായി തുറന്നിട്ടില്ല എന്നാണ് പത്രം പറയുന്നത് . മാത്രമല്ല വീടിനു മുന്നിലെ മുറ്റത്തു പുല്‍ വളര്‍ന്നു ''കാടായി ''എന്നും പത്രം പറയുന്നു . വീട്ടില്‍ താമസിച്ചിരുന്നവര്‍ അവിടെ ഉണ്ടായിരുനെകില്‍ പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നിരിക്കണം എന്നാണ് പത്രം കണ്ടെത്തുന്നത് . ഒരു ചെറിയ കമ്പനി കൊണ്ട് വലിയ ലാഭ സാധ്യതയുള്ള ബിസിനസ് മുന്നില്‍ എത്തിയപ്പോള്‍ മുന്‍പിന്‍ നോക്കാതെ റിന്‍സണ്‍ എടുത്തു ചാടിയിരിക്കാനുള്ള സാധ്യതയും ഏറെയാണ് . ഈ സാധ്യത കൊണ്ടാണ് ഇന്നലെ ബള്‍ഗേറിയന്‍ അധികൃതരും റിന്‍സണ്‍ അറിഞ്ഞു കൊണ്ട് മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നു വെളിപ്പെടുത്തിയതും .

അതിനാല്‍ സ്റ്റാര്‍ട്ട് അപ് കമ്പനി ഉടമയായ റിന്‍സണ്‍ പൊടുന്നെനെ കയ്യില്‍ കിട്ടിയ വലിയൊരു ഓര്‍ഡറിന്റെ പിന്നാമ്പുറം ചികയാന്‍ മിനക്കെട്ടിരിക്കില്ല എന്നാണ് പുറത്തു വരുന്ന നിഗമനം . അഥവാ റിന്‍സണ്‍ അതിനു ശ്രമിച്ചാലും മൊസാദിന്റെ കാണാച്ചരടുകള്‍ കണ്ടെത്തുക അത്ര എളുപ്പവും ആയിരിക്കില്ല . അറിഞ്ഞോ അറിയാതെയോ ആണെങ്കില്‍ പോലും ഈ കച്ചവടം വഴി ലഭിച്ച വന്‍തുകയുടെ കമ്മീഷനേക്കാള്‍ വലിയ വിലയാകും ഭാവി ജീവിതത്തിന് റിന്‍സണ്‍ നല്‍കേണ്ടി വരിക എന്നാണ് ഇപ്പോള്‍ നടക്കുന്ന മാധ്യമ കോലാഹലം വെളിപ്പെടുത്തുന്നത് . അതീവ രഹസ്യമായി നടന്ന ഒരു കച്ചവടം ഇത്രവേഗത്തില്‍ പരസ്യമായതില്‍ ഇപ്പോള്‍ മൊസാദിന്റെ കൈകളും സംശയിക്കപ്പെടുകയാണ് . പേജര്‍ സ്‌ഫോടനങ്ങളില്‍ സംശയാതീതം ആയി മൊസാദിന്റെ പങ്കു പുറത്തു വരാന്‍ അവര്‍ തന്നെ റിന്‍സന്റെ കമ്പനിയുടെ പങ്കാളിത്തം പുറത്തു വിട്ടതാണോ എന്ന സംശയവും ഉയരുകയാണ് .

അതേസമയം നോര്‍വേയില്‍ എത്തുന്നതിനു മുന്‍പ് രണ്ടു വര്‍ഷം റിന്‍സണ്‍ ഒരു ബ്രിട്ടീഷ് കുടിയേറ്റ കമ്പനിക്ക് വേണ്ടി ചെയ്ത ജോലികളുടെ വിശദാംശങ്ങള്‍ പുറത്തു വരാത്തതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ് . ഈ കാലഘട്ടത്തില്‍ തന്നെ ചാര സംഘടനകളുടെ നിഴല്‍ സ്ഥാപനങ്ങളുമായി റിന്‍സാണ് ബന്ധം ഉണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത് . എന്നാല്‍ ബ്രിട്ടനില്‍ തന്നെ സഹോദരനും അയര്‍ലണ്ടില്‍ സഹോദരിയും ഉള്ളതിനാല്‍ ആ വഴികളില്‍ ജോലി തേടി ബ്രിട്ടനില്‍ എത്തിയതാകാനും സാധ്യത ഏറെയാണ് എന്ന് പറയപ്പെടുന്നു . എന്നാല്‍ ബ്രിട്ടനില്‍ നിന്നും നോര്‍വേയിലേക്ക് കടന്നതില്‍ എന്ത് ലക്ഷ്യം ആണ് ഉണ്ടായിരുന്നത് എന്നും മാധ്യമങ്ങള്‍ തേടുകയാണിപ്പോള്‍ . മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉള്ള നെറ്റ്വര്‍ക്കുകളില്‍ റിന്‍സണ്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതും ഇപ്പോള്‍ പുറത്തു വരുന്നുണ്ട് .

റിന്‍സന്റെ ഇത്തരത്തില്‍ ഉള്ള അന്വേഷണമാകാം മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ച ചാര വനിതയെ റിന്‍സന്റെ പക്കല്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു . ഹങ്കറി സ്വദേശിയായ ക്രിസ്റ്റിന 2002 മുതല്‍ 2006 വരെ ലണ്ടനില്‍ യൂണിവേഴ്സിറ്റി കോളേജ് നിന്നും ഫിസിക്‌സില്‍ ഗവേഷണം നടത്തിയതായി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട് . ഇവര്‍ സി ഇ ഓ ആയ ബി എ സി കണ്‍സള്‍ട്ടന്‍സി ആണ് റിന്‍സന്റെ ബള്‍ഗേറിയയില്‍ രെജിസ്റ്റര്‍ ചെയ്ത കമ്പനി മുഖനേ ആയിരക്കണക്കിന് പേജാറുകള്‍ക്കുള്ള ഓര്‍ഡറിന് തായ്വാന്‍ കമ്പനിക്ക് പണം കൈമാറിയത് . ഇക്കഴിഞ്ഞ ചൊവാഴ്ച ആയിരക്കണക്കിന് പേജാറുകള്‍ ഒറ്റയടിക്ക് സ്ഫോടനത്തില്‍ സ്വയം പൊട്ടിത്തെറിച്ചതോടെയാണ് നിര്‍മാതാക്കളായ തായ്വാന്‍ കമ്പനി പേജാര്‍ വില്പനയുടെ വിശദംശങ്ങള്‍ പുറത്തു വിട്ടത് . ഇതോടെയാണ് ക്രിസിനയുടെയും റിന്‍സന്റെയും വിവരങ്ങള്‍ പുറംലോകം അറിയുന്നത് .

ക്രിസ്റ്റിന ഇപ്പോള്‍ ഹങ്കറി രഹാസ്യാ അന്വേഷണ ഏജന്‍സിയുടെ കരുതല്‍ തടങ്കലില്‍ ആണെന്ന് അവരുടെ 'അമ്മ വെളിപ്പെടുത്തുന്നു . അപ്പോഴും റിന്‍സണ്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ ആര്‍ക്കും കഴിയുന്നില്ല . റിന്‍സണ്‍ മൂന്നു ദിവസം മുന്‍പ് വയനാട്ടിലെ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു എന്ന് പറയുമ്പോഴും തന്റെ പേര് പുറത്തു വരാന്‍ ഉള്ള സാധ്യത മുന്‍കൂട്ടി കണ്ടു അദ്ദേഹം ഫോണ്‍ ഉപേക്ഷിച്ചിരിക്കാന്‍ ഉള്ള സാധ്യതയാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് . തന്നെ തിരക്കി മാധ്യമങ്ങള്‍ മാത്രമല്ല ലോകമെങ്ങും ഉള്ള ചാരക്കണ്ണുകളും എത്താനുള്ള സാധ്യത റിന്‍സണ്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം എന്നാണ് ഇപ്പോള്‍ അദ്ദേഹം അമേരിക്കയില്‍ എത്തിയെന്നുള്ള വിവരത്തില്‍ നിന്നും അനുമാനിക്കേണ്ടത് .

Tags:    

Similar News