അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനറുമായി പ്രതിപക്ഷം; സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ്; ബാനര്‍ താഴ്ത്തി പോലും പിടിക്കാതെ പ്രതിഷേധം; നിയമസഭയും ശബരിമലയില്‍ സ്തംഭിച്ചു; പ്രതിഷേധം കനക്കും

Update: 2025-10-06 04:21 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. സഭ വീണ്ടും സമ്മേളിച്ചാല്‍ പ്രതിഷേധം കനക്കാന്‍ തന്നെയാണ് സാധ്യത.

ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശബരിമല പ്രശ്‌നം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാല്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. പ്രതിപക്ഷം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഷയം ഉന്നയിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍, അംഗങ്ങളെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാനായി ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും ബോര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറെ മറച്ച് ബാനര്‍ പിടിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷവും കസേരകളില്‍നിന്ന് എഴുന്നേറ്റു. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബാനര്‍ താഴ്ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും സ്പീക്കര്‍ എ.എന്‍.ഷംസീറും പറഞ്ഞു.ബഹളം കൂടിയതോടെ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. സഭ അല്‍പനേരത്തേക്ക് നിര്‍ത്തി. ഒരിക്കല്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാട്. ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധത്തിലേക്ക് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ശബരിമല സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴികളില്‍ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ സ്പോണ്‍സര്‍-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.

2019ല്‍ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്നാണ് ഉദ്യോഗസ്രുടെ മൊഴി. സ്വര്‍ണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെതാണ് മൊഴി. സ്വര്‍ണപ്പാളിയിലുണ്ടായ തൂക്കകുറവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വര്‍ണപ്പാളികളില്‍ ശാസ്ത്രീയ പരിശോധന വരെ നടത്തേണ്ടിവരുമെന്നും പോറ്റി കൊണ്ടുപോയ പാളിയാണോ മടക്കികൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയതെളിവ് ശേഖരിക്കണമെന്നും ദേവസ്വം വിജിലന്‍സ് പറയുന്നു.

Similar News