അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്

അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം

Update: 2025-03-06 09:30 GMT

പത്തനംതിട്ട: ജോലി തേടി വിദേശത്തു പോയഏക മകനെ പറ്റി വിവരമൊന്നുമില്ലാതെ വൃദ്ധമാതാവ് സങ്കടക്കടലില്‍. തിരുവല്ല മഞ്ഞാടി ചൂടുകാട്ടില്‍ മണ്ണില്‍ മണ്ണില്‍ പരേതനായ സി. വി വര്‍ക്കിയുടെയും സാറാമ്മ (74)യുടെയും ഏക മകന്‍ സാം വര്‍ക്കി(48) യെയാണ് 2023 ജൂണ്‍ മാസം മുതല്‍ ഷാര്‍ജയിലെ അജ്മാനില്‍ നിന്നും കാണാതായത്.

ആലപ്പുഴ തലവടി സ്വദേശിയായ കബീര്‍ എന്ന ഏജന്റ് മുഖാന്തിരം വിസിറ്റിംഗ് വിസയിലാണ് 2023 മെയ് അഞ്ചിന് സാം ജോലിക്കായി അജ്മാനിലേക്ക് പോയത്. ആദ്യ ഒരു മാസം സാം, വീടുമായി സംമ്പര്‍ക്കം പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ല. അജ്മാനില്‍ എത്തിയ സാം മറ്റൊരു മലയാളിയായ ആലപ്പുഴ സ്വദേശി അനീഷ് മധുവിനോടൊപ്പം ആണ് താമസിച്ചിരുന്നത്.

ഏജന്റിന് 1,30000 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയിരുന്നു. വിസിറ്റിംഗ് വിസയില്‍ തന്നെ വന്ന അനീഷിനും ജോലിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ജൂലൈ മാസം തിരികെ നാട്ടിലേക്ക് മടങ്ങി. സാമിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അനീഷിന്റെ കൈവശമായിരുന്നു. സാമിനെപ്പറ്റി വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് അനീഷ് താമസിച്ചു കൊണ്ടിരുന്ന സ്ഥലത്തെ അയല്‍വാസിയായ അക്ബറിനെ രേഖകള്‍ ഏല്‍പ്പിച്ചു. ഇവരോടെല്ലാം സാമിനെ പറ്റി അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

പിന്നീട് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി .ജെ .കുര്യന്‍ മുഖാന്തരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നും കൃത്യമായി മറുപടി ലഭിച്ചില്ല. തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടി യുണ്ടായില്ല. കോളേജ് പഠനകാലത്ത് തിരുവല്ല മാര്‍ത്തോമ കോളേജിലെ യൂണിയന്‍ ഭാരവാഹിയായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു സാം.

സാമിന്റെ ഏക സഹോദരിയെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാറാമ്മക്ക് ഏക സഹായവും തുണയുമായിരുന്നു മകന്‍. സാമിനെ എത്രയും വേഗം കണ്ടെത്തി മാതാവിന്റെ കണ്ണീരൊപ്പാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഷാര്‍ജ മലയാളി അസോസിയേഷനുകള്‍ അടക്കം എല്ലാ സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ട് സാമിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുപ്രവര്‍ത്തകരായ വി. ആര്‍. രാജേഷ്, ഷിബു ഫിലിപ്പ്, സോജാ കാര്‍ഡോസ്, സാമിന്റെ മാതാവ് സാറാമ്മ വര്‍ക്കി, സഹോദരി സനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഏജന്റ് കബീറിന്റെയും സാമിനൊപ്പം പോയ അനീഷിന്റെയും മൊബൈല്‍ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് സനു പറയുന്നു. ഇവരെ വിളിച്ച് കാര്യമന്വേഷിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ല. സാമിന്റെ പാസ്പോര്‍ട്ട് അജ്മാനില്‍ കൈവശം വച്ചിരിക്കുന്ന അക്ബറിനെ പറ്റിയും വിവരങ്ങളില്ല. മകന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാതെ മാതാവ് കണ്ണീര്‍ വാര്‍ക്കുകയാണ്. ആസൂത്രിതമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക മുന്നില്‍ പരാതിയുമായി കുടുംബാംഗങ്ങള്‍ നടന്നു മടുത്തു. ഇനി എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കുടുംബം.


Tags:    

Similar News